കേരളം, പ്രത്യേകിച്ച് തലസ്ഥാന നഗരം ഇന്ന് ഭീതിയുടെ നിഴലിലാണ്. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ആശങ്കയാണ് ഉളവായിട്ടുള്ളത്. ഭരണം നിലനിര്‍ത്താനുള്ള ഒരുക്കവും സമരം വിജയിപ്പിക്കാനുള്ള കരുതലുമായി ഇടത്-വലത് മുന്നണികള്‍ വെല്ലുവിളിക്കുമ്പോള്‍ ജനങ്ങളുടെ ഇടനെഞ്ചാണ് പിടയുന്നത്. പട്ടാളവും സായുധസേനകളും പോലീസും ഒരു ഭാഗത്ത്, ജീവന് നല്‍കിയും ആവശ്യം അംഗീകരിപ്പിക്കുമെന്ന വാശി മറുഭാഗത്ത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നുള്ള സാഹചര്യ തെളിവുകളെല്ലാം ഉണ്ടെന്നാണ് കേരളം വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായിരുന്നവര്‍ ഇടനിലക്കാരും ഏജന്റുമായി നിന്നുകൊണ്ടുതന്നെയാണ് സോളാര്‍ തട്ടിപ്പു വിപുലമാക്കാന്‍ കഴിഞ്ഞതെന്ന് ഇന്നൊരു വെറും ആരോപണമാണെന്ന് പറഞ്ഞൊഴിയാനാവില്ല. കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായതുകൊണ്ടാണല്ലോ ”എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്ന്” കോടതിക്കു തന്നെ ചോദിക്കേണ്ടിവന്നത്. ദുരൂഹതകള്‍ ഏറെയാണ്. അത് മുഴുവന്‍ പുറത്തുകൊണ്ടുവരികതന്നെ വേണം. അതിന് ഇന്ന് നടത്തുന്ന അന്വേഷണം പരിമിതമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് പല ഉന്നതരും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണ്. പ്രതികളെ പൂട്ടിക്കെട്ടാനുള്ളതല്ല കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അന്വേഷണമെന്ന ആരോപണം നിസ്സാരമല്ല. അതുകൊണ്ടുതന്നെയാണ് ഒരു ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് കേരളം ഒന്നടങ്കവും ആവശ്യപ്പെടുന്നത്. അതിന് വഴിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ന്യായവുമാണ്.
ഇടതുമുന്നണിയുടെ മാത്രം ആവശ്യമാണിതെന്ന ധാരണയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരുമുന്നണിയിലുമില്ലാതെ ജനങ്ങളുടെ മുന്നണിയില്‍ നിന്നുകൊണ്ട് ബിജെപി അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരായ പ്രക്ഷോഭത്തിലാണ്. സംസ്ഥാന വ്യാപകമായി ബിജെപി സമാധാനപരമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭരണ മുന്നണിയിലെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ പാര്ട്ടിക്കാര് തന്നെയും സംശയം ദൂരീകരിക്കാന്‍ സമഗ്രമായ അന്വേഷണം ആഗ്രഹിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി ഇടതുമുന്നണി ഇന്നാരംഭിക്കുന്ന രണ്ടാം ഘട്ട സമരവും അതിനെതിരായ തയ്യാറെടുപ്പുമാണ് ഭയാനകമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. അനിശ്ചിതകാല സെക്രട്ടേറിയറ്റ് വളയലാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളയലും പിക്കറ്റിംഗുമൊന്നും പുതുമയുള്ളതല്ല. പക്ഷേ ഒരാളെപ്പോലും സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കാന്‍ വിടില്ലെന്നും ഒരു കവാടവും തുറക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് തീരുമാനം. സ്വാഭാവികമായും ഇത് സംഘര്‍ഷത്തിനും ഒരു പക്ഷേ ബല പരീക്ഷണത്തിനും വഴിവയ്ക്കും. അങ്ങനെയൊരു സ്ഥിതിയുണ്ടായാലത് തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സര്‍ക്കാരിന് സഹായകമായ സാഹചര്യമാണ് ഉണ്ടാക്കുക. പ്രതിപക്ഷത്തിന്റെ അക്രമസമരമാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയതെന്ന് പറഞ്ഞൊഴിയാന്‍ അവര്‍ക്ക് കഴിയും. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ചുമതലയാണെന്നും അതിനുവേണ്ടിയാണ് ഈ ഒരുക്കങ്ങളെല്ലാമെന്നും ഇപ്പോള്‍ തന്നെ അവര്‍ ആവര്‍ത്തിക്കുകയാണ്.
സമരം ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണ്. ഒരു വിഭാഗത്തിന്റെ സമരം മറുവിഭാഗത്തിന്റെ അവകാശത്തെ ഹനിക്കുന്നതാകാന്‍ പാടുള്ളതല്ല. പക്ഷേ ജനകീയ സമരത്തെ അടിച്ചൊതുക്കി ഭരിച്ചുകളയാമെന്ന് കരുതുന്നതും മൗഢ്യമാണ്. ആരോപണവിധേയരായ ഭരണക്കാര്‍ അധികാരം ഒഴിയുന്നതാണ് കീഴ്വഴക്കം. കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സില്‍ ഒരഴിമതിയും നടത്തിയതിന്റെ പേരിലല്ലല്ലോ അടുത്തിടെ രാജിവച്ചത് ? ബന്ധുവിന്റെ തട്ടിപ്പിന്മേല് ബന്‍സലിന്റെ പേരും ചേര്‍ത്ത് ആരോപണം വന്നപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. എന്തുകൊണ്ട് സംശുദ്ധ രാഷ്ട്രീയം പറയുന്ന ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നില്ല ? എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ല? ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ വഴിനടക്കാന്‍ പോലും വിടില്ലെന്ന് പ്രഖ്യാപനവുമായി പുതിയൊരു സമരരീതി അവലംബിക്കുന്നതും അഭികാമ്യമാണോ എന്നും ചിന്തിക്കണം. ഭരണവും സമരവും ജനങ്ങള്‍ക്ക് സഹായകമാകണം. സംഹാരമായിത്തീരരുത്. എന്നാലിപ്പോള്‍ ജനങ്ങളൊക്കെ പരിഭ്രാന്തരായിരിക്കുന്നു. മനസമാധാനത്തോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥായാണുണ്ടായിരിക്കുന്നത്. സമരം വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷവും നേരിടാന്‍ പട്ടാളത്തെപ്പോലും ഒരുക്കിനിര്‍ത്തിയ സര്‍ക്കാരും തന്നെയാണ് ഇതിന് ഉത്തരവാദി. ഇതല്‍പ്പം കടന്ന കൈ ആയിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: