മലയാളിയുടെ മദ്യ ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയായി. മുമ്പ് 300 പേരില്‍ ഒരാള്‍ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപാനിയാണ്. ജനസംഖ്യയില്‍ അഞ്ച് ശതമാനം മദ്യത്തിനും പൂര്‍ണ്ണമായും അടിമകളായി മാറി. യുവതലമുറയ്ക്ക് മദ്യത്തോടുള്ള ആസക്തി ഏറിവരികയാണ്. 1980ല്‍ മദ്യഉപഭോക്താക്കളുടെ കുറഞ്ഞപ്രായം 18 വയസ്സായിരുന്നു. ഇപ്പോളത് 12-13 വസ്സിലെത്തി നില്ക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് 23,712 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കേരളാസ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 11 വര്‍ഷത്തിനുള്ളില്‍ 420 ശതമാനം വര്‍ധിച്ചു. 2001-02 ല്‍ 1694 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് 2012-13ല്‍ ഇത് 8,818.18 കോടി രൂപയായി. സംസ്ഥാനത്ത് 1981ല്‍ ആകെയുണ്ടായിരുന്നത് 144 ബാറുകളായിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 742 എണ്ണമായി. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മദ്യവില്‍പ്പന ഭീതിജനകമായ രീതിയിലാണ് വര്‍ധിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ സംസ്ഥാനത്ത് 2.32 കോടി കേയ്സിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
1998ല്‍ 5.16ലക്ഷം കേയ്സ് വിദേശമദ്യം വിറ്റിരുന്ന സ്ഥാനത്ത് 2012ല്‍ ആയപ്പോള്‍ 1.02 കോടി കേയ്സ് ആയി കുതിച്ചുയര്‍ന്നു. വിദ്യാര്‍ത്ഥികള്‍പോലും മദ്യത്തിന് അടിമകളാകുന്ന അവസ്ഥയാണ്. വിവാഹമോചന കേസുകളില്‍ 80 ശതമാനവും മദ്യാസക്തിയാണ് വില്ലന്‍. റോഡ് അപകടങ്ങളിലും പ്രധാന കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നത് മൂലമാണെന്നും മന്ത്രി കണക്കുകളുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ അറിയിച്ചു.
രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം കഷ്ടിച്ചേ കേരളത്തിലുള്ളൂവെങ്കിലും മദ്യവില്‍പ്പനയുടെ 16 ശതമാനവും ഇവിടെയാണ്. യൂണിഫോം അണിഞ്ഞ കുട്ടികള്‍ ബിവറേജസ് മദ്യശാലയില്‍നിന്നും മദ്യം വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒരു ചാനല്‍ കുറേക്കാലം മുമ്പ് സംപ്രേഷണം ചെയ്തിരുന്നു. പുതിയ അബ്കാരി ബില്ലില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ് ആക്കാനാണ് നിര്‍ദ്ദേശം. സിനിമയില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് മുഴുത്ത അക്ഷരത്തില്‍ എതിക്കാണിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. മദ്യഉപഭോഗം കുറയ്ക്കാനുള്ള ഏത് നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണ്.
യുഡിഎഫ് പ്രകടന പത്രികയില്‍ ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതായി കാണുന്നില്ല. മദ്യഷോപ്പുകള്‍ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിലുണ്ടായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ആ നിയമം സര്‍ക്കാര്‍ ഭാഗീകമായി പ്രാബല്യത്തിലാക്കി. പക്ഷേ, ഭസ്മാസുരന് വരംകൊടുത്ത സ്ഥിതിയാണിപ്പോള്‍. ബാര്‍ ലൈസന്‍സ് അധികാരം പഞ്ചായത്തുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് എക്സൈസ് മന്ത്രിതന്നെ പരാതി പറയുന്നു. പഞ്ചായത്തിരാജ്-നഗരപാലികാ നിയമത്തിലെ 232-447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് വിവിധ മദ്യനിരോധന സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാലിപ്പോള്‍ അവരും നിരാശരാണ്. മദ്യമാഫിയ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ പലരെയും വലയിലാക്കുന്നു. മദ്യമാഫിയകള്‍ക്ക് വഴങ്ങി 75 ലക്ഷം വരെ കോഴവാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ മദ്യഷോപ്പ് തുടങ്ങാനുള്ള എന്‍ഒസി ജനഹിതം മാനിക്കാതെ വിതരണം ചെയ്യുകയാണ്. ഇവര്‍ തലമുറകളോട് കണക്കുപറയേണ്ടിവരും.
ലോകത്തിലെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലീകതത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുന്ന നയങ്ങള്‍ ആവിഷ്കരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പാവങ്ങളുടെ ജീവിതത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന മദ്യനയങ്ങളാണ് ആവിഷ്കരിക്കുന്നത്. ശാരീരികമായും മാനസികമായും കുടുംബപരമായും ആത്മീയമായും സാമ്പത്തികമായും സാമൂഹികമായും മനുഷ്യനെ അവന്റെ സമഗ്രതയില്‍ മദ്യം നശിപ്പിക്കുകയാണ്. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന ബോര്‍ഡ് എഴുതിവച്ച് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് വിരോധാഭാസമാണ്. സ്വജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തു ഒരു ജനാധിപത്യ സര്‍ക്കാര്‍ വില്‍ക്കുന്നത് എങ്ങനെ ഭൂഷണമാകും.
ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാരും മദ്യശാലകളും ധനം വാരിക്കൂട്ടുന്നത്. മദ്യലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്മ്മികനാക്കി മാറ്റുന്നത് കൊടിയ തിന്മയാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ദരിദ്രരുടെ സമുദ്ധാരണവും മുഖ്യ അജണ്ടകളായി സര്‍ക്കാരുകള്‍ കാണുന്നുവെങ്കില്‍ ദാരിദ്ര്യത്തിന്റെ കഠിനയാതനകളിലേക്ക് അനേകം കുടുംബങ്ങളെ അനുദിനം തള്ളിവിടുന്ന മദ്യവ്യാപാരത്തില്നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
ജീവിത സങ്കല്‍പ്പങ്ങളുടെയെല്ലാം തകിടംമറിച്ചിലുകള്‍ മദ്യത്തോട് ചേര്‍ന്ന് നമുക്ക് കാണാനാകും. ഇവിടെ കൊലയും കൊള്ളിവയ്പും പീഡനങ്ങളും അഴിമതിയും ധൂര്‍ത്തും മദ്യലഹരിയിലാണ് അരങ്ങേറുന്നത്. വാഹനാപകടങ്ങള്‍, വിവാഹമോചനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ആത്മഹത്യകള്‍, കുടുംബകലഹങ്ങള്‍ എന്നിവയ്ക്ക് പിന്നിലും മദ്യത്തെ കാണാം. പകയും കലഹവും രോഗവും അധര്‍മ്മവും അരാജകത്വവും മദ്യത്തിന്റെ ഭവിഷ്യത്തുകളാണ്. ഇവിടെ മദ്യപരായ പൊതുപ്രവര്‍ത്തകരും ഗുരുക്കന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന, സുബോധവും സമനിലയും നഷ്ടപ്പെട്ട ഒരു കാലഘട്ടമാണ് വരാന്‍പോകുന്നത്. അകമേ അധര്‍മ്മം വസിക്കുന്ന ഒരു സംവിധാനത്തിന് സ്ഥായീഭാവമുള്ള ഒരു നന്മയും പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
ഖജനാവ് തടിച്ചുകൊഴുക്കുമ്പോള്‍ മദ്യത്തിന്റെ കുലംകുത്തിയുള്ള ഒഴുക്കില്‍ തകര്‍ന്നടിയുന്നത് കേരളത്തിന്റെ ധാര്‍മ്മിക-സാംസ്ക്കാരിക-സനാതന-കുടുംബ മൂല്യങ്ങളാണ്. സമസ്ത തിന്മകളും കേരളത്തില്‍ വര്‍ധിക്കുകയാണ്. “സകല തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമാണ് മദ്യമെന്ന്” മഹാത്മാഗാന്ധി പറഞ്ഞുവച്ചിട്ടുള്ളത് എത്രയോ ശരിയായി മാറി. മദ്യപാനമെന്ന തിന്മയില്നിന്നാണ് ലോകത്തില്‍ നടക്കുന്ന ദുരന്തങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഉത്ഭവമെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. എഡ്വിന് ലീമെര്ടിന്റെ അഭിപ്രായം.
1790ല്‍ ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ അബ്കാരി-എക്സൈസ് നിയമം നടപ്പിലാക്കിയതോടെയാണ് ഭാരതത്തിലും കേരളത്തിലും മദ്യപാനശീലം അനുക്രമം വളരാന്‍ തുടങ്ങിയത്. വരുമാന വര്‍ധനവിനുവേണ്ടി ആരംഭിച്ച മദ്യവില്‍പ്പന കേരളത്തിലേക്ക് കടന്നുവന്നത് അധ്വാനിക്കുന്നവന്റെ മുന്നില്‍ ആശ്വാസത്തിന്റെയും സമ്പന്നരുടെ മുന്നില്‍ സന്തോഷത്തിന്റെയും വ്യാജരൂപങ്ങളിലാണ്. ഇന്ന് രണ്ട് കൂട്ടരുടെയും സര്‍വ്വനാശത്തിനാണ് മദ്യം ഇടവരുത്തുന്നത്. ഒരു രാജ്യത്തിന്റെ സദാചാരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനുള്ള പ്രധാന ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. നാട് മുടിഞ്ഞാലും സമൂഹം നശിച്ചാലും ആത്മഹത്യകള്‍ പെരുകിയാലും പണം മാത്രം മതി എന്ന നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. സമൂഹത്തിന്റെ സദാചാര അടിത്തറ സര്‍ക്കാര്‍ തന്നെ തകര്‍ക്കരുത്.
അഡ്വ. ചാര്‍ളി പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: