സോളാര്‍ കേസ് എങ്ങനെയും ഒതുക്കിത്തീര്‍ക്കണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുണ്ട്.തുടക്കം മുതല്‍ കേരളീയ സമൂഹം അത് അറിഞ്ഞതാണ്. ഓരോ നീക്കവും അഴിമതിയുടെ നീരാളിക്കൈകള്‍ക്ക് ശക്തിപകരാനായിരുന്നു എന്ന സത്യം പകല്‍ പോലെ വ്യക്തമായിരുന്നു. എന്നിട്ടും അതൊക്കെ നിഷേധിച്ചുകൊണ്ട് ഒരു ലജ്ജയുമില്ലാതെ സര്‍ക്കാര്‍ നിലകൊണ്ടു എന്നതാണ് ആശ്ചര്യജനകം. രാഷ്ട്രീയ നേതൃത്വത്തിന് ഇതിലുള്ള താല്പര്യം സുവ്യക്തമാണ്. എന്നാല്‍ മറ്റുമേഖലകളിലെ കാര്യം അങ്ങനെയായിരുന്നില്ല. എന്നാല്‍ അതിന്റെ സ്ഥിതിയും ഒട്ടും ഭിന്നമല്ല എന്നത് ആശങ്കയുണര്‍ത്തുന്നതാണ്.
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായരുടെ മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മജിസ്ട്രേറ്റിനെതിരെയാണ് വിജിലന്‍സ് അന്വേഷണം വന്നിരിക്കുന്നത്. ഈസാഹചര്യംആശങ്കയുളവാക്കുന്നതാണ്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് ഒരു രാഷ്ട്രീയനേതാവും പൊതുപ്രവര്‍ത്തകനും പരാതിപ്പെട്ടിരുന്നു. ഇതില്‍ കഴമ്പുണ്ടെന്ന് തോന്നിയതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേകസാമ്പത്തിക കോടതി ജഡ്ജി ആര്.വി. രാജുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശക്കാരെ കണ്ടെത്താനും അതിനെതിരെ നീതിയുക്തമായ നടപടിസ്വീകരിക്കാനും മുന്നിട്ടിറങ്ങേണ്ട ജുഡീഷ്യറിതന്നെ അതൊക്കെ അട്ടിമറിക്കുന്നതിലേക്ക് ഇറങ്ങിപ്പുറപ്പെട്ടാല്‍ സ്ഥിതി എത്രമാത്രം ഭീതിദമാണെന്ന് പറയേണ്ടതില്ല. ജനങ്ങളുടെ ഒടുവിലത്തെ രക്ഷയായി പൊതുവെ കരുതപ്പെടുന്നതാണ് ജുഡീഷ്യറി. അവിടെ തന്നെ ഇത്തരം ദുരൂഹമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ പ്രതികരണം ശക്തമാവുകതന്നെ വേണം. അതുകൊണ്ടാണ് പൊതു പ്രവര്‍ത്തകര്‍ വിജിലന്‍സ് അന്വേഷണത്തിനായി മുന്നിട്ടിറങ്ങിയത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നു പറഞ്ഞതുപോലെയാണ് ഇടത്-വലത് മുന്നണികളുടെ സ്ഥിതി. എങ്ങനെയെങ്കിലും ഈ ഭീകര അഴിമതിയെ മൂടിവെക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്. ചിലര്‍ നേരിട്ടാണ് ഇടപാടുകളില്‍ ഏര്‍പ്പെട്ടതെങ്കില്‍ മറ്റുചിലര്‍ വളഞ്ഞ വഴികളിലൂടെയായിരുന്നു എന്ന വ്യത്യാസമേയുള്ളൂ. ഒരു സന്ദര്‍ഭത്തില്‍ സോളാര്‍ തട്ടിപ്പ് അത്രവലിയ കാര്യമൊന്നുമല്ല എന്ന അഭിപ്രായം പോലും മുഖ്യമന്ത്രിയില്‍ നിന്നുണ്ടായി. തന്റെ ഓഫീസിലെ എല്ലാ കാര്യവും അറിയുന്നവര്‍ വരെ തട്ടിപ്പിന്റെ കണ്ണികളായിട്ടും അതൊന്നും തന്റെ അറിവില്‍ പെട്ടതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതേസമയം യു.എന്‍ പുരസ്കാരം ലഭിച്ചപ്പോള്‍ അത് തന്റെ സ്വന്തം പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമായി വ്യാഖാനിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു.
സരിത നായര്‍ കോടതിയില്‍ നടത്തിയ രഹസ്യമൊഴി അങ്ങനെ തന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍ ഒരു പക്ഷേ, സംസ്ഥാനം ഞെട്ടിത്തരിക്കുന്ന അവസ്ഥ സംജാതമാവുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ പ്രത്യേക സാമ്പത്തികകോടതി ജഡ്ജി അത് അട്ടിമറിക്കുന്ന തരത്തിലേക്ക് മൊത്തം സംഭവഗതികള്‍ മാറ്റുകയായിരുന്നു എന്നുവേണം സംശയിക്കാന്‍. ആ സംശയം ബലപ്പെടുത്തുന്നതാണ് ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ്.
മജിസ്ട്രേറ്റിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് കെ.എം.ജോസഫിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. വിഷയം പരിഗണിച്ച അദ്ദേഹം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി. അറിയിച്ചു. അതിനെ തുടര്‍ന്നാണ് ഭരണതലത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തത്. വിജിലന്‍സ് അന്വേഷണത്തിനായി റജിസ്ട്രാറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തികച്ചും സ്വാഗതാര്‍ഹമാണ് ഈ നടപടി. അഴിമതി തടയാനുള്ള അവകാശം കൈമുതലായ സംവിധാനങ്ങള്‍ അഴിമതിക്കു വളംവെച്ചു കൊടുക്കുന്ന തരത്തിലേക്ക് പോയാല്‍ മൊത്തം സംവിധാനം തന്നെ തകരുന്ന അവസ്ഥയാണുണ്ടാവുക. പൊതു സമൂഹത്തിന് പിന്നെ ഒരുതരത്തിലും നീതികിട്ടാതാവും. അതുമൂലം അരാജകത്വം നടമാടുകയും ചെയ്യും. മേല്‍ കോടതിക്ക് സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ധാരണകിട്ടിയതുകൊണ്ടുതന്നെയാണ് ഇത്തരമൊരു വിജിലന്‍സ് അന്വേഷണത്തിന് കളമൊരുങ്ങിയത്.
അഴിമതിയെ നിസ്സാരവല്‍ക്കരിക്കുന്ന ഭരണകൂടവും അതിന് മറ്റൊരുതരത്തില്‍ ഒത്താശ ചെയ്യുന്ന പ്രതിപക്ഷവും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ നീക്കങ്ങളും നടപടികളും സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. പൊതുജനസേവനം എന്ന മഹത്തായ സങ്കല്പത്തില് നിന്ന് വഴുതി മാറിയതുകൊണ്ടാണല്ലോ ഇത്തരം ഏടാകൂടങ്ങളില് അവര്‍ ചെന്നുപെട്ടത്. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ഏര്‍പ്പാടാണ് രാഷ്ട്രീയവും അതിനു പിന്നാലെയുള്ള ഭരണവും എന്നൊരു ധാരണ ഇളം തലമുറക്ക് ഉണ്ടാവാതിരിക്കാന്‍ ഇത്തരം അന്വേഷണവും ശക്തമായ നടപടികളും ആവശ്യമാണ്.ജനങ്ങളുടെ അവസാന ആശ്വാസമായ ജുഡീഷ്യറി അതിന്റെ പരിശുദ്ധിയും പവിത്രതയും എന്നെന്നും കാത്തുസൂക്ഷിക്കുകതന്നെ വേണം. ചില പുഴുക്കുത്തുകളുടെ പേരില്‍ അതിന്റെ പ്രൗഢഗംഭീരമായ യശസ്സിനും പാരമ്പര്യത്തിനും കോട്ടംതട്ടാന്‍ പാടില്ല. അതു കൊണ്ടുതന്നെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നടപടിയെക്കുറിച്ചുള്ള ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തെ ഞങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: