അഫ്ഗാനിസ്ഥാനില്‍ ഭാരത നയതന്ത്ര കാര്യാലയത്തിനു നേരെ നടന്ന അതിക്രമം ഭാരതത്തിനു നേരെയുള്ള ഒരു വെല്ലുവിളി തന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കലാപങ്ങളും യുദ്ധങ്ങളും വരുത്തിവച്ച നാശനഷ്ടങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാനെ കരകയറ്റാന്‍ അകമഴിഞ്ഞ് സഹായിക്കുന്ന രാജ്യമാണ് ഭാരതം. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവ പണിയാന്‍ ആളും അര്‍ത്ഥവും നല്കി അഫ്ഗാനിസ്ഥാനെ സഹായിക്കുന്നു. പടിപടിയായി പുരോഗതി നേടാന്‍ ആ ഇസ്ലാമിക രാജ്യം ഭാരതത്തിന്റെ സഹായത്തോടെ പരിശ്രമിക്കുമ്പോഴാണ് നമ്മുടെ നയതന്ത്രകാര്യാലയത്തിനു നേരെ അക്രമം നടത്തിയിട്ടുള്ളത്. ഭാരതീയരായ ഉദ്യോഗസ്ഥര്‍ക്കും മറ്റും ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും ആക്രമണത്തില്‍ പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതിന്റെ ഇരട്ടിപ്പേര്‍ക്ക് സാരമായ പരിക്കും ഏറ്റിട്ടുണ്ട്. കോണ്‍സുലേറ്റിനു സമീപമുള്ള മുസ്ലീം പള്ളിയില്‍ ആരാധനക്കെത്തിയ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ അഫ്ഗാന് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അവരുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹഖാനി ഗ്രൂപ്പാണ് ആസൂത്രിതമായ ഈ അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വന്‍ ശബ്ദത്തോടെയുള്ള സ്ഫോടനത്തോടൊപ്പം തന്നെ വെടിയൊച്ചകളും കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്.സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കോണ്‍സുലേറ്റിന്റെ ഗേറ്റില്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് ചാവേറുകളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.പാക് അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ജലാലാബാദ് പട്ടണത്തിലുള്ള ഭാരത നയതന്ത്ര കാര്യാലയത്തിലാണ് ഭീകരാക്രമണം നടന്നത്. അഫ്ഗാനിസ്ഥാനിലെ ഭാരത നയതന്ത്രകാര്യാലയങ്ങള്‍ക്കു നേരെ അക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. സ്ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് താലിബാന് പറയുന്നത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കോണ്സുലേറ്റിനകത്തേക്ക് കടത്താന്‍ കഴിയാതിരുന്നതു സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതു മൂലമായിരുന്നു. വിസ ആവശ്യങ്ങള്‍ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്നു.2008-ല്‍ കാബൂളിലെ ഭാരത നയതന്ത്രകാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ എംബസിയും കോണ്‍സുലേറ്റുകളും പ്രവര്‍ത്തനം നിറുത്തുന്നതായി അമേരിക്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഭാരതം പ്രതിഷേധത്തിലൊതുക്കി.
ആക്രമണം ഇന്ത്യക്കുനേരെയല്ല. മറിച്ച് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്ക്കുനേരെയാണെന്നും ഇതുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കുന്നതില്‍ നിന്ന് ഭാരതം പിന്മാറില്ലെന്നുമാണ് വിദേശ കാര്യവകുപ്പിന്റെ ന്യായം. ഇതിന് മുമ്പ് പലതവണ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡിആര്‍ഡിഒ എഞ്ചിനീയര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ അക്രമം നടത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട്. അന്നും പത്രക്കുറിപ്പ് ഇറക്കുകയല്ലാതെ അഫ്ഗാനിസ്ഥാനിലെ ഭീകരന്മാര്ക്ക് താക്കീത് നല്‍കാനോ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി നല്‍കാനോ ശ്രമിച്ചിട്ടില്ല. ശക്തമായ ഹൈന്ദവ പാരമ്പര്യം നിലനിന്ന പ്രദേശമാണ് അഫ്ഗാനിസ്ഥാന്. മധ്യേഷ്യയുടെ കവാടം. അവിടെ അധിനിവേശങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ട ചരിത്രമാണുള്ളത്. ബുദ്ധമതവും ഇവിടെ വളരെ സ്വാധീനം നേടിയതാണ്. അവയെല്ലാം അധിനിവേശക്കാര്‍ ഇല്ലായ്മ ചെയ്തു. ഏറ്റവും ഒടുവില്‍ ബുദ്ധ പ്രതിമകളം ബുദ്ധമത ചിഹ്നങ്ങളും തുടച്ചുനീക്കാന്‍ താലിബാന് നടത്തിയ അതിക്രമങ്ങള്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയി.
അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്ക് മാത്രമല്ല ഭാരതമടക്കം എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. താലിബാനെ തള്ളിപ്പറയാന്‍ മുന്നോട്ടുവരുന്നവര്പോലും പാക്കിസ്ഥാന് ഭീകരന്മാര്ക്ക് നല്കുന്ന പിന്തുണയും പ്രോത്സാഹനവും തുറന്നുകാട്ടാന്‍ തയ്യാറാകുന്നില്ല.
അഫ്ഗാനിസ്ഥാനെ കരകയറ്റാന്‍ അകമഴിഞ്ഞ് സഹായിക്കുന്ന ഭാരതത്തിന്റെ നയതന്ത്ര കാര്യാലയത്തിന് നേരെ തന്നെ അതിക്രമം കാട്ടുകവഴി പാല് നല്കുന്ന വിരല്‍ തുമ്പിന് കടിക്കുന്ന വിഷപ്പാമ്പിന്റെ സ്വഭാവമാണവര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: