ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ യുദ്ധത്തിന് മ്യാന്മാറിലെ മുസ്ലിം ന്യൂനപക്ഷമായ റോഹിന്‍ഗ്യകളെ തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. നിരോധിക്കപ്പെട്ട ഇസ്ലാമികഭീകര സംഘടനയായ ലഷ്കറെ തൊയ്ബയാണ് റോഹിന്‍ഗ്യകളെ ഇന്ത്യക്കെതിരെ അണിചേര്‍ക്കുന്നത്. റോഹിന്‍ഗ്യകള്‍ കൂടുതലായും മ്യാന്മാറിലെ തീരദേശമായ അരകന്‍ പ്രവിശ്യയിലാണ് തമ്പടിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് റോഹിന്‍ഗ്യ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ടെന്ന് ഇതാദ്യമായി ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സമ്മതിച്ചു. ഇതുസംബന്ധിച്ച് പോലീസ്-രഹസ്യാന്വേഷണ വിഭാഗങ്ങളിലെ ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ചൊവ്വാഴ്ച സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സംയോജന യോഗത്തിലാണ് ഈ ചര്‍ച്ച നടന്നത്. ഏതാണ്ട് 5000ത്തോളം റോഹിന്‍ഗ്യ അഭയാര്‍ഥികളാണ് ദല്‍ഹിക്ക് ചുറ്റും തമ്പടിച്ചിരിക്കുന്നത്. ഇവരില്‍ ഏറിയപങ്കും ഗുഡ്ഗാവിന് സമീപമുള്ള സോനാ റോഡിലെ ചേരിയിലാണ് കഴിയുന്നത്. റോഹിന്ഗ്യമുസ്ലീങ്ങളിലെ ഒരുവിഭാഗത്തെ ഇസ്ലാമിക മതമൗലികവാദികള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നെന്ന വിവരം തെളിവുകളോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
മ്യാന്മാര്, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ വേണ്ട സഹായം വാഗ്ദാനം ചെയ്താണ് മതതീവ്രവാദികള്‍ റോഹിന്‍ഗ്യകളെ ആകര്‍ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ അലിഗഢ്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ റോഹിന്‍ഗ്യകളുടെ സംഖ്യ ഒട്ടും കുറവല്ല. ദല്‍ഹിയിലെ യുഎന്‍ മനുഷ്യാവകാശകമ്മീഷനു പുറത്ത് തങ്ങള്‍ക്കും യുഎന്‍ അഭയാര്‍ഥി പദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റോഹിന്‍ഗ്യ അഭയാര്‍ഥികള്‍ സമരം ചെയ്യുന്നത് ഇപ്പോള്‍ നിത്യസംഭവമായിട്ടുണ്ട്.
റോഹിന്‍ഗ്യകളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതിന് ഇന്ത്യയെ കുറ്റപ്പെടുത്തി ലഷ്കറി തൊയ്ബ തലവന്‍ ഹാഫീസ് സെയ്ദ് ജൂണ്‍ ഒന്നിന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞത്. ധാക്കയില്‍ നിന്നുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തിയിലെ ലഷ്കര്‍ കമാന്റര്‍മാരുടെ സാന്നിധ്യം ശരിവയ്ക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ബുദ്ധമതാനുയായികളോട് പ്രതികാരം ചെയ്യാന്‍ സഹായം നല്‍കുന്നതിലൂടെ റോഹിന്‍ഗ്യകളെ സംഘടനയില്‍ ചേര്‍ക്കാമെന്നാണ് ലഷ്കര്‍ കരുതുന്നത്. ജമാ അത്ത് ഉള് അരകന്‍, റോഹിന്‍ഗ്യ സോളിഡാരിറ്റി ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകള്‍ ബംഗ്ലാദേശിലെ ഗ്രാമജില്ലയായ ബന്ദര്‍ബനില്‍ ഭീകരപരിശീലനക്യാമ്പുകള്‍ നടത്തി റോഹിന്‍ഗ്യകളെ മ്യാന്മാര് അതിര്‍ത്തിയിലേക്ക് നിയോഗിക്കുന്നതായും ബംഗ്ലാദേശ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തി ആഗോള ജിഹാദിന്റെ മറ്റൊരു വേദിയാകുമ്പോള്‍ അമേരിക്ക തുടങ്ങിയ പാശ്ചാത്യശക്തികള്‍ ഈ പ്രദേശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
അല്‍ ഖ്വയ്ദയുടെ ബോംബ് വിദഗ്ധന്‍ നൂര്‍ ബാഷറും ഉസ്ബൈക്കിസ്ഥാനിലെ നിരോധിക്കപ്പെട്ട ഇസ്ലാമിക സംഘടനയുടെ ഉന്നതസമിതി അംഗമായ മുഫ്തി അബു സറ ഉള് ബര്മിയും അരകന്‍ സന്ദര്‍ശിച്ചവിവരം പിടിയിലായ റോഹിന്‍ഗ്യകളെ ചോദ്യം ചെയ്തപ്പോഴാണ് ലഭിക്കുന്നത്. റാബിയുള് അലം അടക്കമുള്ള റോഹിന്‍ഗ്യ തീവ്രവാദികള്‍ ലഷ്കറിനെ സഹായിക്കാനുണ്ട്. ഇയാള്‍ പാക്കിസ്ഥാനില്‍ നിന്നും പരിശീലനം നേടിയ ടെക്നാഫ് മേഖലയില്‍ നിന്നുള്ള ജിഹാദി ഭീകരനാണ്. തിരിച്ചറിയപ്പെട്ട മറ്റൊരാള്‍ ഡോ. യൂനുസ് ആണ്. ഇയാള്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ സംയോജകനാണ്.
സൗദി അറേബ്യയിലെ എന്‍ജിഒയായ വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത് വഴിയാണ് ഡോ. യൂനുസിനും സഹായി കോക്സ് ബസാറിലെ മൗലാന റഷീദിനും സംഘടന വളര്‍ത്താനും മറ്റും പണം ലഭിക്കുന്നത്. ന്യൂദല്‍ഹിയില്‍ നിന്നും റോഹിന്‍ഗ്യകളുടെ വളര്‍ച്ച പ്രത്യേകിച്ചും മ്യാന്മാറിലെ സാമ്പത്തിക-സാമൂഹ്യ രംഗത്ത് ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് യാംഗൂണ്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഹിന്‍ഗ്യ അഭയാര്‍ഥികളുടെ ഭീഷണി വര്‍ധിച്ചതോടെ ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയം സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി റോഹിന്‍ഗ്യ അഭയാര്‍ഥികളുടെ കണക്കെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: