കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ അറസ്റ്റിലായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. തണല്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ആയുധ പരിശീലനം നടത്തവെ കഴിഞ്ഞ ഏപ്രില്‍ 23നാണ് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ അറസ്റ്റിലായത്. ഭീകരവാദ വിരുദ്ധ നിയമപ്രകാരമാണ് (യുഎപിഎ) ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടര്‍ തങ്കച്ചന് മാത്യു കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഭീകരവാദ വിരുദ്ധ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസം വരെ സമയമെടുക്കാമെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ചാലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതിരിക്കാം.
യുഎപിഎ പ്രകാരം കേസ് ചാര്‍ജ് ചെയ്താല്‍ സാധാരണയായി പ്രത്യേക കോടതികളാണ് കേസ് പരിഗണിക്കുക. എന്നാല്‍ കണ്ണൂരില്‍ ഭീകരവാദ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേകകോടതികളില്ലാത്തതിനാ ല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വി.ഷിര്‍സിയാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കണ്ണൂര്‍ എസ്പി രാഹുല്‍ ആര്.നായരുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരനാണ് നാറാത്ത് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘം സമര്‍പ്പിച്ച തെളിവുകളും പ്രോസിക്യൂഷന്റെ വാദങ്ങളും സസൂക്ഷ്മം പരിശോധിച്ച ശേഷമാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെന്നും കേസിന്റെ തീവ്രവാദ സ്വഭാവം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞദിവസം കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. ലോക്കല്‍ പോലീസ് കണ്ടെത്തിയ തെളിവുകള്‍ തന്നെയാകും കേസിന്റെ തുടരന്വേഷണത്തിന് എന്‍ഐഎ സംഘം ആശ്രയിക്കുക. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്തദിവസം തന്നെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കൊച്ചിയിലാണ് നിലവില്‍ പ്രത്യേക കോടതി നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റിയേക്കും. കണ്ണൂര്‍ ജില്ലക്ക് പുറത്തുള്ള ഏതെങ്കിലും കേന്ദ്രത്തില്‍ പ്രതികളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
പ്രാഥമികാന്വേഷണത്തിന്റെഭാഗമായി അന്വേഷണ സംഘം പ്രതികളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍ നടന്നില്ലെന്നും കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് പരിശീലനത്തിനിടെ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട കമറുദ്ദീന് എന്ന പോപ്പുലര്‍ഫ്രണ്ടുകാരനെ പിടികൂടാന്‍ അന്വേഷണ സംഘം ശക്തമായ നടപടിയെടുത്തില്ലെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ എന്‍ഐഎ അന്വേഷണം വരുന്നതോടെ ആയുധപരിശീലനത്തിലേര്പ്പെട്ടവരുടെ അന്താരാഷ്ട്ര ബന്ധവും ഇതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുവരുമെന്നാണ് പ്രതീക്ഷ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: