ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സമ്മേളനം ആഗസ്റ്റ് അഞ്ചുമുതല്‍ ചേരുന്നു. 16 ദിവസത്തെ സമ്മേളനത്തില്‍ 44 ബില്ലുകള്‍ ചര്‍ച്ചക്കെടുക്കാനും ആറു ബില്ലുകള്‍ പിന്‍വലിക്കാനും 14 എണ്ണം പുതുതായി അവതരിപ്പിക്കാനും നിശ്ചയിച്ച സര്‍ക്കാര്‍ തെലങ്കാനാ സംസ്ഥാന രൂപീകരണ ബില്‍ അവതരിപ്പിക്കുന്നില്ല. ജനപ്രതിനിധികളേയും പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തേയും ബാധിക്കുന്ന സുപ്രീം കോടതി ഉത്തരവുകള്‍ സംബന്ധിച്ച ഒരു കാര്യവും പാര്‍ലമെന്റു നടപടിയില്‍ ഉള്‍ക്കൊള്ളിക്കാത്ത സര്‍ക്കാര്‍ നീക്കത്തിനെതിരേ ഇന്നലെ ചേര്‍ന്ന സര്വകക്ഷിയോഗത്തില്തന്നെ പ്രതിഷേധ ശബ്ദം ഉയര്‍ന്നതോടെ ഹ്രസ്വ സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് സൂചനകള്‍.
പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. എന്നാല്‍, പാര്‍ലമെന്റിനു മേല്‍ സുപ്രീം കോടതി സ്ഥാപിച്ച മേല്ക്കോയ്മക്കെതിരേ സര്‍ക്കാര്‍ പ്രതികരിക്കാത്തതിലായിരുന്നു പലരുടെയും എതിര്‍പ്പുകള്‍. കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ വിലക്കുന്നതും ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പലരും എതിര്‍പ്പു പ്രകടിപ്പിച്ചു. ഉന്നത കോടതിയില്‍ ജഡ്ജുമാരുടെ നിയമനത്തിനു പ്രത്യേക സംവിധാനം വേണമെന്നും ചിലര്‍ വാദിച്ചു.
ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം യോഗകാര്യങ്ങള്‍ വിശദീകരിച്ച മന്ത്രി കമല്‍നാഥ്, അടുത്തിടെ വന്ന സുപ്രീം കോടതി വിധികളില്‍ പാര്‍ട്ടി നേതാക്കള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചതായി പറഞ്ഞു. ദേശീയ ജുഡീഷ്യല്‍ കമ്മീഷന് ബില്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു.
ആള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അദ്ധ്യാപക നിയമനത്തില്‍ സംവരണം വേണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയോടു പ്രതികരിക്കണമെന്നു ചിലര്‍ ആവശ്യപ്പെട്ടു. ജനപ്രതിനധികള്ക്കുള്ള തെരഞ്ഞെടുപ്പു വിലക്ക് വലിയ അരാജകത്വം വളര്‍ത്തുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു.
പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന ബില്ലുകളില്‍ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിനു പകരമുള്ളതുമുണ്ട്. അതേസമയം, തെലങ്കാനാ ബില്‍ ഈ സഭാ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ആന്ധ്ര നിയമസഭ ആദ്യം പ്രമേയം പാസാക്കണമെന്ന ന്യായമാണ് സര്‍ക്കാര്‍ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ തെലങ്കാനാ വിഷയത്തില്‍ ഒട്ടെല്ലാ പാര്‍ട്ടികളും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്ത്താന്തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യോഗം സൂചന നല്‍കുന്നുണ്ട്.
സുപ്രീം കോടതിയുടെ ഉത്തരവുകള്ക്കെതിരേയാണ് പ്രതിഷേധം ഏറെ ഉയര്‍ന്നത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ-മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട 80 ശതമനം പേരെയും ബാധിക്കുന്ന വിധികള്‍ക്കെതിരേ നിലപാടറിയിക്കാതെ ഈ സര്‍ക്കാരിനു സഭാ നടപടികള്‍ എങ്ങനെ സഗുമമായി കൊണ്ടുപോകാനാകുമെന്ന് ഐക്യ ജനതാദള്‍ നേതാവ് ശരദ് യാദവ് ചോദിച്ചു.
ഈ ചെറു സമ്മേളനക്കാലത്ത് സര്‍ക്കാരിന് ആകെ 12 ദിവസമേ നടപടികള്‍ക്കു ലഭിക്കൂ എന്നിരിക്കെ ഇത്രയേറെ ഇടപാടുകള്‍ എങ്ങനെ നടത്തിക്കൊണ്ടു പോകാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു.
പ്രതിപക്ഷ കക്ഷികള്‍ ഉത്തരാഖണ്ഡ്, തെലങ്കാനാ, വിലക്കയറ്റം, സാമ്പത്തിക നില, രൂപയുടെ മൂല്യശോഷണം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
യോഗത്തില്‍ ധനമന്ത്രി ചിദംബരം, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരും പങ്കെടുത്തു.
ബീഹാറിലെ ഉച്ചഭക്ഷണം കഴിച്ചു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം,ബോധഗയ സ്ഫോടനം, അതിര്‍ത്തിയിലെ ചൈന കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തുമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ സഭയില്‍തന്നെ തെലങ്കാനാ ബില്‍ അവതരിപ്പിക്കണമെന്നു ബലജെപി ആവശ്യപ്പെടുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ സിബിഐയും ഐബിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ചര്‍ച്ചചെയ്യണമെന്നും ബിജെപി ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: