സരിത എസ്. നായരിലൂടെയും ബിജു രാധാകൃഷ്ണനിലൂടെയും ശാലുമേനോനിലൂടെയും കേരളം തട്ടിപ്പിന്റെ സ്വന്തം നാടായി മാറിയതാണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സോളാര്‍ വിഷയം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നത് അതിലെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായതും മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയിരുന്ന ടെന്നി ജോപ്പനും ജിക്കുവും സരിത നായരുമായി നിരന്തരം ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയിരുന്നതായി തെളിഞ്ഞതിനാലാണ്. സോളാര്‍ വിഷയം കേരളത്തില്‍ കത്തിക്കയറുന്നതില്‍നിന്നും ജനശ്രദ്ധ തിരിക്കാനാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും യുഡിഎഫ് പുനഃസംഘടനാ വിഷയവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലേക്ക് അടിക്കടി പറക്കുന്നതും. സോളാര്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ, മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ അഴിമതിയും അവിഹിതബന്ധങ്ങളും പുറത്തുവരുന്നത് തടയാനും ജനശ്രദ്ധ തിരിക്കാനുമാണ് ഇത്. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നാല്‍ പ്രതിഛായ മെച്ചപ്പെടുമെന്നുള്ള വാദം ഉയര്‍ന്നത് സോളാര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ള പങ്ക് മറയ്ക്കാനാണ്. ഇപ്പോള്‍ സരിതാ നായരുടെ നാല് പേജുള്ള മറുപടിയില്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത.
ഹൈക്കോടതിപോലും ചോദിച്ചത് സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍നായര്‍ പോയത് സോളാറില്‍ ചേരാനാണോ എന്നായിരുന്നല്ലോ. ഇതുതന്നെ തെളിയിക്കുന്നത് സോളാര്‍ കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുന്നില്ലെന്നുതന്നെയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ ബിജു രാധാകൃഷ്ണനുമായും സരിതാനായരുമായും ശാലുമേനോനുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. സരിതാ വിഷയത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി രഹസ്യചര്‍ച്ച നടത്തിയത് ദേശസുരക്ഷയെപ്പറ്റി ആയിരുന്നോ. എന്തുകൊണ്ട് മജിസ്ട്രേറ്റ് സരിതാനായരുടെ മൊഴി രേഖപ്പെടുത്താതിരുന്നു എന്നും മറ്റുമുള്ള അനേകം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്.
സ്വാഭാവികമായും ഈ വിഷയത്തില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഹൈക്കമാന്റുമായി മുഖ്യമന്ത്രി മാരത്തോണ്‍ ചര്‍ച്ച നടത്തുന്നത്. ഉപമുഖ്യമന്ത്രിപദവുമായുള്ള രമേശിന്റെ മന്ത്രിസഭാ പ്രവേശനം തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും ജാഗരൂകരായിരിക്കുന്ന കേരളത്തില്‍ നടപ്പാകില്ലെന്നറിയാത്തയാളല്ല മുഖ്യമന്ത്രി. ഉപമുഖ്യമന്ത്രിപദം മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ ലിഗിനര്‍ഹതപ്പെട്ടതാണ്. കെ.എം. മാണിയെ അനുനയിപ്പിക്കണമെങ്കില്‍ ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ സഹമന്ത്രിപദം നല്‍കണം. ഇതിനൊന്നും പ്രതിവിധി ഹൈക്കമാന്‍ഡിന്റെ കയ്യിലില്ല എന്നറിയുന്ന മുഖ്യമന്ത്രി വിമാനക്കൂലി ചെലവാക്കുന്നത് സോളാര്‍ അഴിമതിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ മാത്രമാണ്. ഓഫീസിലുള്ളവര്‍ തെറ്റ് ചെയ്താല്‍ ഓഫീസ് ഭരിക്കുന്നവര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന കത്തോലിക്കാ സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലേക്കാട്ട് പോലും പ്രസ്താവിച്ചിരിക്കുന്നു. അതിന് ആധാരമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ രാജിയാണ്.
തന്റെ സ്വകാര്യ വസതിയിലെ കുശിനിക്കാരന് രഹസ്യരേഖകള്‍ ചോര്‍ത്തി എന്ന വാര്‍ത്ത പരസ്യമായപ്പോഴായിരുന്നു പോപ്പിന്റെ രാജി. തന്റെ ഓഫീസ് കേന്ദ്രീകരിച്ച് സരിതാനായര്‍ പിഎമാരുടെ സഹകരണത്തോടെ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തുവെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. അഴിമതിക്ക് മറയിടാന്‍ രമേശ് ചെന്നിത്തലയെ കരുവാക്കുന്നു എന്ന് വേണം കരുതാന്‍. മന്ത്രിസഭയില്‍ രണ്ടാംസ്ഥാനം കൊണ്ടുമാത്രം തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന ചെന്നിത്തലക്ക് ആഭ്യന്തരവകുപ്പ് കൊടുക്കല്‍ അസാധ്യമായിരിക്കെ ഈ പുനഃസംഘടനാ അടവ് സരിതാ വിവാദത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍തന്നെയാണെന്ന് പകല്‍ പോലെ വ്യക്തം. മുഖ്യമന്ത്രിപദം നിലനിര്‍ത്താന്‍ ചാണക്യനാവുന്ന ആളാണ് ഉമ്മന്‍ചാണ്ടി എന്ന ധാരണ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രകടനം. സരിതാനായര്‍ മുഖ്യമന്ത്രിയെ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടെടുക്കാമായിരുന്നിട്ടും അതേപ്പറ്റി മുഖ്യമന്ത്രി നിശബ്ദനാണ്. രമേശ് ചെന്നിത്തലയുടെ കേരളയാത്ര തിരുവനന്തപുരത്തെത്തിയപ്പോഴൊന്നും കാണിക്കാത്ത ആകാംക്ഷയും ആവേശവുമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പ്രദര്‍ശിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രി എന്നത് ഒരിക്കലും നല്കുവാന് അനുവദിക്കില്ലെന്ന് ലീഗ് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ പുനഃസംഘടനാ ചര്‍ച്ചയും ഉപമുഖ്യമന്ത്രിസ്ഥാനവും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: