ഒരു ജോലിയില്‍ നിന്ന് ഒരാള്‍ രാജിവയ്ക്കുക എന്നത് അത്ര പ്രാധാന്യമുള്ളതോ, കൂടുതലാളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതോ ആയ കാര്യമല്ല. എന്നാല്‍ സജീവമായി ജോലിചെയ്യുകയും പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്ന ഒരു പത്രപ്രവര്ത്തകന് പെട്ടെന്ന് രാജിവയ്ക്കുന്നത് പ്രാധാന്യമുള്ള കാര്യമാണ്. തന്റെ രാജിയും അതിനുശേഷമുള്ള ജീവിതവും ഒരു പുസ്തകത്തിലാക്കി സമൂഹത്തിന് സമര്‍പ്പിക്കുക കൂടി ചെയ്തതോടെ ജോ എ.സ്കറിയ എന്ന പത്രപ്രവര്ത്തകന് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നു.
‘ഫോര്‍ത്ത് എസ്റ്റേറ്റ് റ്റു റബ്ബര്‍ എസ്റ്റേറ്റ്’ എന്നാണ് ജോ എ.സ്കറിയയുടെ പുസ്തകത്തിന്റെ പേര്. പത്രപ്രവര്‍ത്തനം ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണെന്നാണ് പറയപ്പെടുന്നത്. നാലാം തൂണില്‍ നിന്ന് വിട്ടൊഴിഞ്ഞ ജോ സ്കറിയ തന്റെ നാട്ടില്‍ സ്വന്തമായുള്ള റബ്ബര്‍ എസ്റ്റേറ്റിലേക്ക് കുടിയേറുന്നു. പത്രപ്രവര്‍ത്തനം വിട്ട് റബ്ബര്‍ഷീറ്റ് വിറ്റു ജീവിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ടൈംസ് ഗ്രൂപ്പില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ ശമ്പളം കൈപ്പറ്റിയാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. പറയത്തക്ക സാമ്പത്തിക പ്രശ്നങ്ങളും മറ്റ് തൊഴില്‍ പരമായ പ്രശ്നങ്ങളും ഇല്ലാതിരുന്ന അദ്ദേഹം ജോലി രാജിവയ്ക്കാനുള്ള സാഹചര്യമെന്താണെന്നതാണ് രാജിയെ കൂടുതല്‍ പ്രസക്തമാക്കുന്നതും രാജിക്കത്തായി സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തെ വായനാഗുണമുള്ളതാക്കുന്നതും.
വയസ്സായ സ്വന്തം പിതാവിനെ ബാക്കിയുള്ള ജീവിതകാലത്ത് നന്നായി നോക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതുവരെ അദ്ദേഹത്തിന് അതുകഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനെന്നല്ല, സജീവമായി പത്രപ്രവര്‍ത്തനം നടത്തുന്ന പലര്‍ക്കും അതിനു കഴിയുന്നില്ലന്നു കൂടി ഈ പുസ്തകത്തിലെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.
പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് വളരെയധികം ഗ്ലാമറും ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലാണ് പത്രപ്രവര്‍ത്തനമെന്ന് തോന്നും. മന്ത്രിമാര്‍ക്കും പ്രശസ്തര്‍ക്കും ഒപ്പം ചങ്ങാത്തം കൂടുവാനും സ്വാധീനവലയത്തെ സൃഷ്ടിക്കാനുമൊക്കെ പത്രക്കാര്‍ക്ക് കഴിയുന്നു എന്നതാണ് ദൂരെനിന്നു നോക്കിക്കാണുന്നവരുടെ വിലയിരുത്തല്‍. എന്നാല്‍ അത്രയൊന്നും സ്വാധീനമോ ഗ്ലാമറോ ഉണ്ടാക്കിയെടുക്കാന്‍ തന്റെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യുന്ന ഒരു പത്രപ്രവര്ത്തകന് കഴിയില്ലെന്ന സത്യം പൊതു ജനം മനസ്സിലാക്കുന്നില്ല. സമൂഹജീവിയെന്നതിലുപരി പ്രത്യേകിച്ചൊരു കൊമ്പുമില്ലാത്ത ജീവി വര്‍ഗ്ഗമാണ് പത്രപ്രവര്‍ത്തകരും.
ഈ തൊഴിലിലേക്കെത്തുന്നവര്ക്ക് സ്ഥിരമായി നഷ്ടപ്പെടുന്ന പലതുമുണ്ട്. ആ നഷ്ടപ്പെടലുകള്‍ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളതാകുമ്പോഴാണ് വേദനകൂടുന്നത്. വൈകുന്നേരങ്ങളും വീടുകളിലെ ആഘോഷങ്ങളും കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള അവസരങ്ങളുമൊക്കെ ഒരു പത്രപ്രവര്ത്തകന് നഷ്ടമാകുന്ന കാര്യങ്ങളാണ്.
ഒരു മലയാള സിനിമയില്‍, ലോകത്ത് ഏതെങ്കിലും ഭാര്യമാര്‍ കന്യകമാരായി ജീവിക്കുന്നെങ്കില്‍ അത് പത്രപ്രവര്‍ത്തകന്റെ ഭാര്യമാരാണെന്ന് പറയുന്നത് അല്പം അതിശയോക്തി കലര്‍ത്തിയാണെങ്കിലും ഈ തൊഴിലിന്റെ പുറം ഗ്ലാമറിനുള്ളിലെ പ്രശ്നങ്ങള്‍ മുഴുവന്‍ വെളിവാക്കുന്ന പ്രയോഗമാണത്. ഒരു പത്രപ്രവര്ത്തകന് സ്വന്തം മാതാപിതാക്കളെ വേണ്ടവിധത്തില്‍ പരിപാലിക്കാന്‍ കഴിയാതെ വരുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ല. ആ കുറവു നികത്താനാണ് അമ്പതാം വയസ്സില്‍ തരക്കേടില്ലാത്ത ശമ്പളം കിട്ടുമായിരുന്ന പത്രപ്രവര്‍ത്തനം എന്ന ജോലി ജോ സ്കറിയ രാജി വയ്ക്കുന്നതും അതൊരു പുസ്തക രൂപത്തിലുള്ള രാജിക്കത്തായി അവതരിപ്പിച്ച് റബ്ബര്‍ എസ്റ്റേറ്റിലേക്ക് കുടിയേറുന്നതും.
ജീവിക്കാന്‍ പണമുണ്ടാകുക എന്നത് വളരെ പ്രധാനമാണ്. പത്രപ്രവര്‍ത്തനം കൊണ്ട് പണം സമ്പാദിച്ചിട്ടുള്ളവരുടെ എണ്ണം അധികമുണ്ടാകില്ല. ജോ സ്കറിയയ്ക്ക് വീട്ടില്‍ റബ്ബര്‍ എസ്റ്റേറ്റ് ഉണ്ടായതിനാല്‍ രാജി വച്ച് സ്വന്തം നാടായ കാഞ്ഞിരപ്പള്ളിക്കു പോകാം. കാരണം റബ്ബറിന് നല്ല വിലയുണ്ട്. റബ്ബര്‍ എസ്റ്റേറ്റോ, കാര്യമായ മറ്റ് വരുമാനമാര്‍ഗ്ഗമോ ഇല്ലാത്തവരാണ് പത്രപ്രവര്‍ത്തകരായി നിലനില്‍ക്കുന്ന ഭൂരിപക്ഷവും. അവര്‍ക്ക് ജോലി കളഞ്ഞ് വൈകുന്നേരങ്ങളാസ്വദിക്കാനോ, കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാനോ മാതാപിതാക്കളെ നോക്കാനോ കഴിയില്ല. വിരമിക്കല്‍ പ്രായം വരെയോ, അതിനുശേഷമോ, ഈ പ്രവര്‍ത്തിയില്‍ തുടരുകയും സര്‍ക്കാര്‍ നല്കുന്ന പെന്ഷന് വാങ്ങി ശിഷ്ടകാലം ജീവിക്കുകയും വേണം.
1984 ഒക്ടോബര്‍ ഒന്നിനു തുടങ്ങിയതാണ് ജോയുടെ വാര്‍ത്താജീവിതം. രാജ്യത്തെ പ്രമുഖ ബിസിനസ് പത്രമായ ഇക്കണോമിക് ടൈംസിന്റെ അസിസ്റ്റന്റ് എഡിറ്ററായിരിക്കേയാണു ജോ സ്വയം വിരമിച്ചത്. തന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ, ജീവിത യാത്രയിലെ കണ്ടുമുട്ടലുകളെ, എല്ലാം വളരെ ലളിതമായി വിവരിച്ചിരിക്കുകയാണ് പുസ്തകത്തില്‍. വാര്‍ത്താ ജീവിതത്തിലെ ഓരോ നിമിഷവുമെന്നവണ്ണം ചുരുങ്ങിയ വാക്കുകളില്‍ എഴുതിയിരിക്കുന്നു. തന്റെ ജീവിതമെന്നതിലുപരി പുതിയതായി പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നവര്‍ക്ക് ഈ തൊഴില്‍ സ്വീകരിക്കുന്നതിനു മുമ്പ് വായിക്കാവുന്ന കൈപ്പുസ്തകം. പത്രപ്രവര്‍ത്തനം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. ചില സ്ഥലങ്ങളില്‍ എഴുത്ത് പാഠങ്ങള്‍ പഠിപ്പിക്കുമ്പോലെയാകുന്നത് അതിനാലാണ്.
ജോ പത്രപ്രവര്‍ത്തന ജീവിതം ആസ്വദിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. അത്തരം ഓര്‍ത്തെടുക്കലുകളാണ് അദ്ദേഹം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. വാര്‍ത്തയുടെ ലോകത്തു കണ്ടുമുട്ടിയ ചങ്ങാത്തങ്ങള്‍, ആദ്യ ജോലിയിലെ മോഹിപ്പിക്കുന്ന ശമ്പളം, ഇന്ദിരാഗാന്ധിയുടെ വധവും ഭോപ്പാല്‍ ദുരന്തവും വാര്‍ത്തകളായി എഴുതാനും വെട്ടിത്തിരുത്താനും വാര്‍ത്താമുറിയില്‍ ആദ്യകാലത്തു കിട്ടിയ അവസരങ്ങള്‍ എന്നിവ ഓര്ത്തെടുത്തുകൊണ്ടാണു ജോ പുസ്തകത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം ചേര്‍ന്ന ഇന്ത്യന്‍ എക്സ്പ്രസ്സില്‍ നിന്ന് മടങ്ങിയതും പിന്നീട് മുംബൈയിലെ കോര്‍പറേറ്റ് ലോകത്തേക്ക് എത്തിയതും സൂചിപ്പിക്കുന്നു. നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിംഗ് ധനമന്ത്രിയുമായി ഇന്ത്യയുടെ വാതിലുകള്‍ ആഗോള ലോകത്തിനു തുറന്നിട്ടത് രാജ്യത്തിനു നല്കിയ കുതിപ്പിനെക്കുറിച്ചും പറയുന്നുണ്ട് പുസ്തകത്തില്‍. അതെല്ലാം കാഞ്ഞിരപ്പിള്ളിക്കാരനായ റബ്ബര്മുതുലാളിയുടെ വാക്ചാതുരിയോടെയാണ്.
വിദേശ രാഷ്ട്രനേതാക്കള്‍. നാരായണമൂര്‍ത്തിയും ഇന്ദ്രാ നൂയിയുമടക്കം ഇന്ത്യന്‍ ബിസിനസ് രംഗത്തെ തിളങ്ങുന്ന നക്ഷത്രങ്ങള്‍. വിന്നി മണ്ടേലയുടെയും ഹിലരി ക്ലിന്റന്റെയും പ്രസംഗങ്ങള്‍. മുംബൈ കലാപം. സുനാമി. വിദേശയാത്രകള്‍… ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഒപ്പം കുടുംബജീവിതവും തൊഴില്‍ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും ജോ പറയുന്നുണ്ട്.
“ഒരു ജേണലിസ്റ്റിന് വിവാഹം ചെയ്യുന്നതിന് സാമാന്യ ധൈര്യമൊന്നും പോരാ. മൂങ്ങയും നരിച്ചീറും ജോലിയാരംഭിച്ചതിനുശേഷം വീട്ടില്‍ ചേക്കേറുന്ന തലതിരിഞ്ഞവനെ വിവാഹം ചെയ്യുന്നതിന് അതിലുമധികം ധൈര്യം വേണം”.
ഇങ്ങനെയാണ് പത്രപ്രവര്‍ത്തനവും തൊഴില്‍ ജീവിതവും എങ്ങനെ സമരസപ്പെട്ടു പോകും എന്നു വിശദീകരിക്കുന്നത്. ഒടുവില്‍ ആസ്തികളൊന്നുമില്ലാതെ, അവാര്‍ഡുകളുടെ കനമില്ലാതെ ജോ എ.സ്കറിയ പടിയിറങ്ങുന്ന കഥവായിച്ചുതീരുമ്പോള്‍ മുപ്പതുവര്‍ഷത്തെ ഇന്ത്യയുടെ ചരിത്ര സംക്ഷിപ്തവും വാര്ത്താലോകത്തിനും മാധ്യമങ്ങളിലെ സാങ്കേതികവിദ്യക്കും സംഭവിച്ച മാറ്റത്തിനും നേര്‍ക്കുള്ള ഒരു എത്തിനോട്ടം കൂടിയാകുന്നു അത്.
പത്രപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ, “പത്രപ്രവര്‍ത്തനത്തിന്റെ ഓരോ ദിവസവും ഓരോ പുതിയ ദിവസമാണ്. കൃത്യമായ ഒരു വഴിയല്ല പത്രപ്രവര്‍ത്തനമെന്ന തൊഴിലിനുള്ളത്. ഇടയ്ക്കിടെയുള്ള സ്ഥാനക്കയറ്റങ്ങളില്ല. വലിയ സാമ്പത്തിക നേട്ടങ്ങളില്ല. പക്ഷേ, നനവുള്ള ജീവിതത്തില്‍ മുക്കിയെടുക്കാന്‍ മഴവില്ലിന്റെ നിറം ചാലിച്ച അനുഭവ കഥകളുണ്ട്. ജോലിക്കുപോകുന്ന രീതിയില്‍ പോലും അതിശയകരമായ വൈവിധ്യമുണ്ടെന്നു ഭൂമിശാസ്ത്രവും ഭൂമിയുടെ കിടപ്പും ഉറപ്പുതന്നു. ഫോര്‍ട്ട്കൊച്ചിയിലെ ഓഫീസിലേക്കു ബോട്ടിലായിരുന്നു യാത്ര. ബോംബെയില്‍ സബര്‍ബന്‍ തീവണ്ടി. കോയമ്പത്തൂരില്‍ കാല്‍നടയായി. തിരുവനന്തപുരത്ത് കാറില്‍. ചെന്നൈയില്‍ ഓട്ടോറിക്ഷയിലെ ആടിക്കുലുങ്ങിയുള്ള പോക്ക്…”
ഓര്‍മകള്‍ പെരുകി പെരുതി മൂന്നു ദശകത്തിനിപ്പുറം വണ്ടിയില്‍നിന്ന് ഒരു പ്രസ് സ്റ്റിക്കര്‍ പോലും നീക്കാനില്ലാതെ, യാതൊരു ഭാരവുമില്ലാതെ ചെന്നൈയിലെ ടൈംസ് ഹൗസിന്റെ പടിയിറങ്ങിയപ്പോള്‍ ജോ എ.സ്കറിയയുടെ മനസിലെ സബ് എഡിറ്റര്‍ കുറിച്ച തലക്കെട്ടിങ്ങനെ…. ജോലിയുടെ തുടക്കത്തില്‍ സിഖ് കലാപകാലത്തു കുറിച്ച ‘തെരുവാധാരമായ സിഖുകാര്‍ വീടുകളിലേക്കു മടങ്ങുന്നു’ എന്ന തലക്കെട്ടിന്റെ അതേ രീതിയില്‍. ‘വഴിയാധാരമാകാതെ സ്കറിയ ഓഫീസ് വിട്ട് വീട്ടിലേക്ക്.’ അപ്പോഴും ഒരു സംശയം ബാക്കിയാകും. എത്രപേര്‍ക്കിത് കഴിയും? കാരണം എല്ലാപേര്‍ക്കും റബ്ബര്‍ എസ്റ്റേറ്റില്ലല്ലോ.
ആര്. പ്രദീപ്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: