ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം ശക്തം. തീരദേശ ആന്ധ്രയിലും റായലസീമയിലും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റ 11 നേതാക്കള്‍ പാര്‍ട്ടി പദവികള്‍ ഉപേക്ഷിച്ചു. സംസ്ഥാന മന്ത്രസഭയിലെ നാല് അംഗങ്ങളും അഞ്ച് എംഎല്‍എമാരും ഒരു എംപിയും ഇതില്‍ ഉള്‍പ്പെടുന്നു, ഇനിയും രാജികളുണ്ടാകുമെന്നു സൂചന.
ഗുണ്ടൂരിലെ കോണ്‍ഗ്രസ് എം.പി രായപതി സാംബശിവ റാവു, ഈസ്റ്റ് ഗോദാവരിയിലെ രാമചന്ദ്ര പുരത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ടി. ത്രിമുര്‍ത്തുലു, ഹിന്ദുപുരത്തു നിന്നുള്ള അബ്ദുള്‍ ഖാനി, മമ്മി ദിവാരം എംഎല്‍എ പൊന്നഡ സതീഷ്, വിശാഖ പട്ടണത്തിലെ പെണ്ടുര്ത്തി എംഎല്‍എ പി.രമേഷ് ബാബു എന്നിവര്‍ സ്ഥാനമൊഴിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. സാംബശിവ റാവു കോണ്‍ഗ്രസ് അംഗത്വവും വേണ്ടെന്നുവച്ചു. ആന്ധ്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് തുള്‍സി റെഡ്ഡിയും പാര്‍ട്ടി പദവികള്‍ ഉപേക്ഷിച്ചു. തെലങ്കാനക്കാര്യത്തില് തീരുമാനം എതിരാവുകയാണെങ്കില്‍ സ്ഥാനം ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് തെലങ്കാന വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അന്തിമ നിലപാടെടുത്തത്.
തെലങ്കാന യാഥാര്ഥ്യമാക്കുന്നതിനെതിരെ ഐക്യ ആന്ധ്ര സംയുക്ത സമര സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞു കിടന്നു. വാഹന ഗതാഗതത്തെ സമരം കാര്യമായി ബാധിച്ചു. റായലസീമയിലും തീരദേശ ആന്ധ്രയിലെ കഡപ്പ, ചിറ്റൂര്‍, വിശാഖപട്ടണം, കൃഷ്ണ ജില്ലകളിലും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകള്‍ നിരത്തിലിറങ്ങിയില്ല. വിജയനഗരം, കാകിനന്ദ, എലൂരു, ഗുണ്ടൂര്‍, നെല്ലൂര്‍, തിരുപ്പതി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. റോഡില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ മിക്കയിടങ്ങളിലും ബസ് സര്‍വീസ് തടഞ്ഞു. വിജയവാഡയില്‍ വിദ്യാര്‍ഥികളും തെരുവിലിറങ്ങി.
അതേസമയം, കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അക്രമമങ്ങള്‍ മുന്നില്‍ക്കണ്ട് പോലീസിനു പുറമെ കേന്ദ്രസേനയെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: