നമ്മുടെ ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്രമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ളയുടെ ഒരു രൂപയ്ക്ക് വയറുനിറയെ ഭക്ഷണം കഴിക്കാമെന്ന പ്രസ്താവന. യുപിഎ ഭരണത്തിന്‍കീഴില്‍ ദരിദ്രര്‍ 2004-05 ലെ 37.2 ശതമാനത്തില്‍നിന്നും 21.9 ശതമാനമായി കുറഞ്ഞു, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 40.71 കോടിയില്‍ നിന്ന് 26.93 കോടിയിലേയ്ക്കും താഴ്ന്നു എന്നുമാണ് മറ്റൊരു പ്രസ്താവന. ദാരിദ്ര്യം കണക്കാക്കുന്ന മാനദണ്ഡം ഗ്രാമങ്ങളില്‍ 27.20 രൂപയും നഗരങ്ങളില്‍ 33.33 രൂപയുമാണ്. ഈ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്ന് തെളിയിക്കുന്നതാണ് 11 മാസത്തിനിടയില്‍ അട്ടപ്പാടിയില്‍ 54 കുട്ടികള്‍ പോഷകാഹാരമില്ലാതെ മരിച്ചത്. ഇതിനെ കേരള മുഖ്യമന്ത്രി പ്രതിരോധിച്ചത് നല്കുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ആദിവാസികള്‍ തയ്യാറാകുന്നില്ല എന്നും വാങ്ങിയാല്‍ പാചകം ചെയ്ത് കഴിക്കുന്നില്ലെന്നും പറഞ്ഞാണ്. മന്ത്രി കെ.സി.ജോസഫാകട്ടെ ഒരു പടികൂടി മുന്നോട്ട് പോയി. ഗര്‍ഭിണികളായ ആദിവാസികള്‍ ചാരായം കുടിക്കുന്നതുകൊണ്ടാണ് ശിശുമരണം സംഭവിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. മൂവായിരം കുഞ്ഞുങ്ങളുടെ പ്രസവം നടത്തിയ ഡോക്ടര്‍ പ്രഭുദാസ് പറയുന്നത് അദ്ദേഹം ഒരൊറ്റ മദ്യപാനികളായ ഗര്‍ഭിണികളെ കണ്ടിട്ടില്ല എന്നാണ്.
അട്ടപ്പാടിയിലെ പ്രശ്നം തൊഴിലില്ലായ്മയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആദിവാസികളുടെ ഇടയില്‍ പോഷകാഹാരക്കുറവ് മൂലം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഒരു പ്രതിവിധിയും നിര്‍ദ്ദേശിക്കാനാകാത്ത സര്‍ക്കാര്‍ ഇപ്പോള്‍ അവരെ അപമാനിക്കുകയും കൂടി ചെയ്യുന്നു. അട്ടപ്പാടി കേരളത്തിന്റെ ഭാഗമാണെന്ന ബോധം പോലുമില്ലാതെയാണ് ഭരണകര്‍ത്താക്കളുടെ വാക്കും പ്രവര്‍ത്തിയും. ജനകീയനായ മുഖ്യമന്ത്രി എന്ന ആഗോള പ്രശസ്തിയ്ക്കുവേണ്ടി ഉലകം ചുറ്റുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ ദുരവസ്ഥ മാറ്റാനുള്ള ബാധ്യതയുണ്ട്. അട്ടപ്പാടിയില്‍ ഡോ. ബി.ഇക്ബാലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അവിടെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ ഗുരുതരമായ പോഷകാഹാരക്കുറവും വിളര്‍ച്ചയും കണ്ടെത്തിയിരുന്നു. ഗര്‍ഭം അലസിപ്പോകാന്‍ മാസം തികയാത്ത പ്രസവം, തൂക്കക്കുറവ് മുതലായ കാരണങ്ങള്‍ അദ്ദേഹം കണ്ടെത്തി. അട്ടപ്പാടിയിലെ ആദിവാസികളോടുള്ള അവഗണനയ്ക്കടിവരയിട്ട് അവിടെ ഗര്‍ഭിണികള്‍ക്കുള്ള അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ വര്‍ഷങ്ങളായി നല്‍കുന്നില്ലെന്നും കണ്ടെത്തി. ആദിവാസികള്‍ക്ക് വേണ്ടി 3000 കോടി രൂപയോളം സ്വാതന്ത്ര്യാനന്തരം ചെലവാക്കിയതായി രേഖകള്‍ പറയുമ്പോഴും അട്ടപ്പാടിയിലെ അമ്മമാരുടേയും കുട്ടികളുടെയും ശോച്യാവസ്ഥ അവിരാമം തുടരുന്നു.
അട്ടപ്പാടിയില്‍ അവിവാഹിതരായ അമ്മമാരുണ്ടെന്ന് പ്രഥമ വനിതാ കമ്മീഷന് മെമ്പറായ ടി.ദേവി പ്രസ്താവിച്ചിരിക്കുന്നു. പക്ഷെ പരിഷ്കൃത കേരളം അട്ടപ്പാടി നിവാസികളെ മദ്യപരെന്നും അവിഹിത ഗര്‍ഭം ധരിക്കുന്നവരെന്നും അപഹസിച്ച് തള്ളുകയല്ലാതെ അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പഠിച്ചില്ല എന്നതിന്റെ തെളിവാണ് അവിവാഹിത അമ്മമാരുടെ കുട്ടികളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയില്ല എന്നത്. ഒടുവിലത്തെ കണക്കനുസരിച്ച് അവിടെ 935 അവിവാഹിതരായ അമ്മമാരുണ്ട്. അവരെ സുമംഗലികളാക്കാന്‍ ഒരു ഭരണവും ശ്രമിക്കാതെ അവരുടെ സദാചാരബോധമില്ലായ്മയെയും മദ്യപാന ശീലത്തെയും വിമര്‍ശിക്കാനാണ് ഇടതു-വലതു ഭേദമെന്യേ നേതാക്കള്‍ തയ്യാറാകുന്നത്. അട്ടപ്പാടി ആദിവാസികളോട് പ്രബുദ്ധകേരളം കാണിക്കുന്നത് കടുത്ത അവഗണനയും അപമാനവുമാണ്. അവിടെ സിക്കിള്‍സെല്‍ അനീമിയ മുതലായ രോഗങ്ങള്‍ പടരുന്നു എന്നും വിളര്‍ച്ച വ്യാപകമാണെന്നും ശിശുമരണങ്ങള്‍ കൂടുന്നു എന്നും റിപ്പോര്‍ട്ട് വരുമ്പോഴും ഒരു ഭരണാധികാരിയും അത് ശ്രദ്ധിക്കുന്നില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ച് പതിവുപോലെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും നല്കുന്ന ഭക്ഷ്യവസ്തുക്കളില്‍ തനത് ഭക്ഷണം കൂടി ഉള്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. സപ്ലൈ ചെയ്യുന്ന റാഗി കല്ലും മണ്ണ് കലര്‍ന്നതാണെന്നാണ് കിര്‍ത്താഡ്സ് എന്ന സര്‍ക്കാര്‍ സംഘടനാ റിപ്പോര്‍ട്ട്.
പോഷകാഹാരക്കുറവ് മൂലമാണ് ആദിവാസികള്‍ ദുരിതമനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷണയോഗ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കാതെ ആദിവാസികള്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എക്സൈസ് മന്ത്രിയാകട്ടെ എക്സൈസ് വകുപ്പിന് അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കാന്‍ പരിമിതികളുണ്ടെന്ന് അവകാശവാദമാണുയര്‍ത്തുന്നത്. അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ടോ അറസ്റ്റ് രേഖപ്പെടുത്തിയതുകൊണ്ടോ പരിഹരിക്കാവുന്നതല്ല ആദിവാസി പ്രശ്നം. ആദിവാസികളും കേരള ജനതയുടെ ഭാഗമാണെന്നും അവര്‍ക്കും അവകാശങ്ങളും അഭിമാനവും ഉണ്ടെന്ന് മനസ്സിലാക്കി സാമൂഹ്യ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുകയും തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യണം. ജപ്പാന് സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ‘അഹാഡ്സ്’ ആദിവാസി മേഖലയില്‍ തൊഴിലവസരങ്ങളും തൊഴില്‍ പദ്ധതികളും നടപ്പാക്കിയിരുന്നില്ലെങ്കിലും അഹാഡ്സ് പ്രവര്‍ത്തനം നിലച്ചു.
ആദിവാസികള്‍ക്ക് വേണ്ടത് അധരവ്യായാമമല്ല. സൃഷ്ടിപരമായ പരിഹാര നടപടികളാണ്. സ്വന്തം ഭൂമി പോലും അപഹരിക്കപ്പെടുന്ന ആദിവാസിക്ക് നിലനില്‍പ്പെവിടെ? സാമൂഹിക മുന്നേറ്റം എങ്ങനെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: