ചൈനീസ് സര്‍ക്കാറിന്റെ ധിക്കാരം അപാരംതന്നെ. ഭാരതം, ജപ്പാനുമായി തന്ത്രപരമായ ബന്ധം പുലര്‍ത്തുന്നതിനെ അവര്‍ എതിര്‍ക്കുകയാണ്. ഭാരതം ടോക്കിയോവുമായി അടുത്താല്‍ “അതിന്റേതായ ഭവിഷ്യത്ത്” ഉണ്ടാകുമെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിയ്ക്കുന്ന “ഗ്ലോബല്‍ ടൈംസ്” എന്ന ദിനപത്രം പറഞ്ഞിരിയ്ക്കുന്നത്. “ആ ബന്ധം കുഴപ്പമേ ന്യൂദല്‍ഹിയ്ക്ക് ഉണ്ടാക്കുകയുള്ളു” എന്നും പ്രസ്തുതപത്രം അഭിപ്രായപ്പെടുന്നു. ചൈനയ്ക്കാകട്ടെ പാകിസ്ഥാനുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്താം. അതിനെ ഭാരതം ചോദ്യംചെയ്യേണ്ടതില്ല എന്ന നിലപാടിലാണവര്‍. ചൈന പറയുന്നത് പാകിസ്ഥാന് അവരുടെ കാര്യത്തില്‍ പരീക്ഷിയ്ക്കപ്പെട്ട എല്ലാ കാലത്തെയും സുഹൃത്താണെന്നാണ്. ചൈന, ഇസ്ലാമാബാദുമായി പുലര്‍ത്തിപ്പോരുന്ന ബന്ധംകാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പറഞ്ഞറിയിക്കാനാവാത്ത ദ്രോഹമാണ് ഭാരതത്തിനുണ്ടായിട്ടുള്ളത്. ഈ കാലത്ത് അണുവായുധങ്ങളുടെ രൂപകല്‍പ്പനകള്‍ പാകിസ്ഥാന് ചൈന നല്കുകയുണ്ടായി. 1990 ആദ്യത്തില്‍ സ്വന്തം ഭൂപ്രദേശത്തുവെച്ച് അണുവായുധങ്ങള്‍ പരീക്ഷിയ്ക്കുവാനുള്ള അനുവാദവും ചൈന പാകിസ്ഥാന് നല്കി.
പാക്കിസ്ഥാന്റെ എന്റിച്ച്മെന്റ് സെന്‍ട്രി ഫ്യൂഗ്സ് മെച്ചപ്പെടുത്തുന്നതിനും ഇസ്ലാമാബാദിനുവേണ്ടി പ്ലൂട്ടോണിയം പരിരക്ഷയില്‍ അയവുവരുത്തുന്നതിനും ചൈന തയ്യാറായി. ഭാരതവുമായി സംഘര്‍ഷമുണ്ടായാല്‍ ഗ്വാദര്‍ വിമാനത്താവളം ഉപയോഗിക്കുവാനുള്ള അനുമതികൂടി മുന്‍ പാക് പ്രസിഡന്റ് ജനറല്‍ മുഷാറഫ് തരപ്പെടുത്തിയിരുന്നു.
ഭാരതമാകട്ടെ ഈ സംഭവവികാസങ്ങളെയൊന്നും ചോദ്യം ചെയ്തില്ല. ചൈനയും പാകിസ്ഥാനും തമ്മിലുള്ള അസൂയാവഹമായ സൗഹൃദബന്ധത്തെ ഭാരതം അംഗീകരിയ്ക്കണമെന്നാണ് “ഗ്ലോബല്‍ ടൈംസ്” ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ മനോഭാവം പരിഗണിച്ച് പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ ദൃഢത കുറയ്ക്കുവാന്‍ ചൈനക്കാവില്ലെന്നും പ്രസ്തുതപത്രം പറയുന്നു. അതേസമയം ഭാരതം, ജപ്പാനുമായുള്ള ബന്ധം ദൃഢപ്പെടുത്തരുത് എന്ന് അവര്‍ ആവശ്യപ്പെട്ടു. ബീജിങ്ങിന്റെ ഈ തലതിരിഞ്ഞ വാദം ചിരിക്കുവാന്മാത്രം വക നല്കുന്ന ഒന്നാണ്. “ഗ്ലോബല്‍ ടൈം”സ് ഏതായാലും ഗൗരവമായാണ് അവരുടെ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. എന്നും സ്വാര്ത്ഥതാല്പ്പര്യങ്ങള്മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുപോന്ന അമേരിക്കയുടെ പാതയില്‍തന്നെയാണ് ഇക്കാര്യത്തില്‍ ചൈന എന്ന് പറയേണ്ടിവരും.
1947 മുതല്‍ പാകിസ്ഥാനെ പിന്തുണച്ചുവരികയാണല്ലോ അമേരിക്ക. അമേരിക്കയില്‍നിന്ന് ലഭിച്ചുപോന്ന സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് പാകിസ്ഥാന് ഭാരതത്തിനുനേരെ ആക്രമം നടത്തിക്കൊണ്ടിരുന്നത്. എത്രയെല്ലാം ആക്ഷേപവും ആവലാതിയും ഭാരതത്തിന്റെ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ടിട്ടും അമേരിക്ക അവരുടെ നടപടികള്‍ തിരുത്തുവാന്‍ തയ്യാറായിട്ടില്ല. ഭാരതത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും വാഷിങ്ങ്ടന്റെ താല്‍പ്പര്യമായിരുന്നില്ല. അവര്‍ക്ക് സോവിയറ്റ് യൂണിയനെ തകര്‍ക്കലായിരുന്നു ലക്ഷ്യം. ഭാരതത്തിന് സോവിയറ്റ് യൂണിയനുമായി അടുത്തബന്ധം സ്ഥാപിക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ. എന്നിട്ടും നാം സോവിയറ്റ് യൂണിയനോടും ചേരിചേരാനയം അവലംബിച്ചു. അന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ഫോസ്റ്റര്‍ ഡള്ളസ്സ് വാഷിങ്ങ്ടണ്ണിലെ ഭാരതസ്ഥാനപതിയോട് പറഞ്ഞത്, ചേരിചേരായ്മ “പാപ”മാണെന്നായിരുന്നു. അമേരിക്ക പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നത് ഭാരതത്തിനെതിരെ പ്രയോഗിയ്ക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടല്ല എന്ന പ്രസിഡന്റ് ഐസന്‍ഹോവറുടെ വാദത്തിന്റെ പരിഹാസ്യത ഭാരതപ്രതിനിധി അദ്ദേഹത്തോട് വ്യക്തമായി ചൂണ്ടിക്കാട്ടിയത് ചരിത്രരേഖയാണ്. നല്കിയ ആള് ഉദ്ദേശിച്ച ലക്ഷ്യത്തിലേയ്ക്ക് മാത്രം നിറയൊഴിയ്ക്കുവാന് കഴിയുന്ന ആയുധങ്ങള്‍ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നാണ് ഭാരതപ്രതിനിധി അന്ന് പറഞ്ഞത്. ഒരു സുഹൃത്ത് എന്ന നിലയിലല്ല, മറിച്ച് ഒരു പാദസേവകന്‍ എന്ന നിലയിലാണ് അമേരിക്ക ഭാരതത്തിന്റെ കൂട്ടായ്മ പ്രതീക്ഷിച്ചത്. സുഹൃത്തിന്റെ സ്ഥാനം പാകിസ്ഥാന് ഭാരതത്തിനെതിരായി പരമാവധി ഉപയോഗിക്കുകയും ചെയ്തു. ചൈനയും അമേരിക്കയുടെ ഇതേ രീതിയാണ് അവലംബിക്കുന്നത്.
ഭാരതത്തിന് ചൈനയുമായിട്ടുള്ളതുപോലത്തെ അതില്ത്തിത്തര്ക്കം ജപ്പാനുമായിട്ടില്ല. ഭാരതത്തെ ദ്രോഹിക്കുന്നതരത്തില്‍ ജപ്പാന് പാകിസ്ഥാന് സഹായം നല്‍കിയിട്ടുമില്ല. മറിച്ച് ഭാരതത്തില്‍ സാമ്പത്തികനിക്ഷേപം നടത്തുവാനും ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സഹായം നല്കുവാനുമുള്ള താല്‍പ്പര്യമാണ് ജപ്പാന് പ്രകടിപ്പിച്ചിട്ടുള്ളത്. വെറും സൗഹാര്‍ദ്ദത്തിനപ്പുറം ദല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി പണിയുന്നതിന് 90 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ജപ്പാന് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ ഭാരതത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത വലിയൊരളവോളം പരിഹരിക്കപ്പെടും. നൂറുകണക്കില്‍ ജപ്പാനീസ് കമ്പനികള്‍ ചൈനയിലെ അവരുടെ പ്രവര്‍ത്തനം മതിയാക്കി ഭാരതത്തിലേയ്ക്ക് നീങ്ങുവാന്‍ സാദ്ധ്യതയുണ്ടെന്ന് ചില പത്രവാര്‍ത്തകള്‍ സൂചിപ്പിയ്ക്കുന്നു. വന്‍നിക്ഷേപവും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് തന്മൂലം ഭാരതത്തിന് ലഭിക്കുക. ഇപ്പോള്‍തന്നെ ഭാരതത്തില്‍ ഏറ്റവുംകൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിവരുന്ന വിദേശരാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ജാപ്പാന്‍ നില്‍ക്കുന്നത്. ജാപ്പാനീസ് എഫ്ഡിഐകള്ക്ക് ഭാരതത്തോടുള്ള പ്രിയം വര്ധിച്ചിരിയ്ക്കുന്നതായി ജപ്പാന് കയറ്റുമതിവ്യാപാരസംഘടന ഇയ്യിടെ നടത്തിയ ഒരു സര്‍വ്വേഫലം സൂചിപ്പിക്കുന്നു. 300 ജപ്പാനീസ് കമ്പനികളാണ് ഇപ്പോള്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ചൈനയില്‍ പ്രവര്‍ത്തിച്ചുവരുന്ന 14000 ത്തോളം ജാപ്പാനീസ് കമ്പനികളില്‍ കുറച്ചെണ്ണമെങ്കിലും ഭാരതത്തിലേയ്ക്കു നീങ്ങിയാല്‍ ഒരു തൊഴില്സുനാമിതന്നെയാവും ഇവിടെ ഉണ്ടാവുക. അതുതന്നെയാണ് ചൈനയുടെ നീരസത്തിന്റെ കാരണവും.
വെറുപ്പും വിദ്വേഷവുംകൊണ്ട് കാര്യമില്ലെന്ന് ബീജിങ്ങിനെ പഠിപ്പിക്കുകതന്നെവേണം. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ത്രിദിന ടോക്കിയോസന്ദര്ശനവേളയില് ജപ്പാന് തികഞ്ഞ ഊഷ്മളതയാണ് പ്രകടിപ്പിച്ചത്. പതിവില്ലാത്തവിധം ജപ്പാന് ചക്രവര്‍ത്തി ഡോ.സിംഗിനും പത്നിയ്ക്കും സ്വകാര്യ വിരുന്നൊരുക്കി. രാഷ്ട്രത്തലവന് മാത്രം നല്‍കിവരാറുള്ള സ്വീകരണത്തിന്റെ ഭാഗമാണിത്. ജപ്പാന് പ്രധാനമന്ത്രി ഷിന്സൊഅബി ഏര്‍പ്പെടുത്തിയ വിരുന്നില്‍ ഡോ. സിംഗ് വാനോളം പുകഴ്ത്തപ്പെട്ടു. പ്രധാനമന്ത്രി അബിയും പ്രധാനമന്ത്രി സിംഗും നേരിട്ടുനടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ഡോ. സിംഗ് പറഞ്ഞത്, “രാഷ്ട്രീയചര്‍ച്ചകള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും പ്രതിരോധസാങ്കേതിക വിദ്യയില്‍ സംയുക്തമായി ഏര്‍പ്പെടുവാനും നാവികപ്രകടനങ്ങള് യോജിച്ച് നടത്തുവാനും പ്രതിരോധബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനും തീരുമാനിച്ചിട്ടുണ്ടെ”ന്നുമാണ്.
ജപ്പാന്റെ യു.എസ്-2 ആംഫീബിയന്‍ വിമാനങ്ങള്‍ ഭാരതത്തിന് കൂടുതലായി ലഭിക്കുവാനുള്ള സാദ്ധ്യത ഏറിയിരിയ്ക്കുന്നു. ചൈനയെ പിണക്കണമെന്ന് ഭാരതത്തിന് താല്‍പ്പര്യമില്ല. പക്ഷെ തങ്ങള്‍ പറയുന്നത് ശരിയാണ് എന്ന ചൈനയുടെ നിലപാട് നമുക്ക് അംഗീകരിക്കാനാവില്ല. പാകിസ്ഥാന്റെ ഭാരതവിരുദ്ധനിലപാടിനെ പരിഗണിക്കാതെ പാകിസ്ഥാന് സഹായം നല്കുവാന് ചൈന സന്നദ്ധമാവുന്നതിനെ നമുക്ക് എങ്ങിനെ കണ്ടില്ലെന്നു നടിക്കുവാനാവും? ഭാരതം ലോകസമാധാനം കൊതിക്കുന്ന രാജ്യമാണ്. ചൈന മുട്ടാപ്പോക്ക് ഞായം പറഞ്ഞുകൊണ്ടിരുന്നാല്‍ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പെയിന്‍സ് എന്നീ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് ചൈനയുടെ ദുഷ്പ്രവണതയെ ചെറുക്കുകയല്ലാതെ ഭാരതത്തിന് ഗത്യന്തരമില്ല. ചൈന മാന്യത പാലിയ്ക്കണം.
എം.വി.കാമത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: