ന്യൂദല്‍ഹി: വിവാദ ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി അന്വേഷിക്കുന്ന സിബിഐക്ക് ഇറ്റാലിയന്‍ അധികൃതരില്‍ നിന്നും നിര്‍ണായക ടെലിഫോണ്‍ രേഖകള്‍ ഇന്ന് ലഭിച്ചേക്കും. 3,600 കോടിരൂപയുടെ ഇടപാട് നടന്ന കേസില്‍ ഏറെ സഹായകമായേക്കാവുന്ന വിവരങ്ങളാണ് ലഭിക്കുകയെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രേഖകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച മിലനില്‍ വച്ച് കൈമാറുമെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. രേഖകള്‍ ലഭിച്ചാല്‍ മാത്രമേ ഹെലികോപ്ടര്‍ വാങ്ങിയതിന് ഇടനില നിന്നവരെ കണ്ടെത്താന്‍ കഴിയൂ. സിബിഐക്ക് ലഭിച്ചേക്കാവുന്ന രേഖകള്‍ 362 കോടി രൂപയുടെ അഴിമതിയിലേക്കാണ് വെളിച്ചം വീശുക. ഇന്ത്യന്‍ വ്യോമസേനാ മുന്‍ തലവന്‍ എസ്.പി. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ഇടപാട് ഉറപ്പിക്കുന്നതിനായി ത്യാഗിയുടെ അടുത്ത ബന്ധുക്കള്‍ ഇടനിലക്കാരനുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് സിബിഐ അന്വേഷണത്തില്‍ വളരെ നിര്‍ണായകമാകാന്‍ പോകുന്നത്. ഏതാണ്ട് 40,000 ത്തിലധികം രേഖകള്‍ പണം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കോടതിയില്‍ നിന്നും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യത്ത് നടക്കുന്ന കേസില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പും കക്ഷിയാണ്.
എന്നാല്‍ അവിടുത്തെ നിയമ നിര്‍വഹണ വിഭാഗം പിടിച്ചെടുത്ത നിര്‍ണായക ടെലിഫോണ്‍ സംഭാഷണങ്ങളുടെ പകര്‍പ്പ് ഇപ്പോള്‍ കൈമാറുന്ന രേഖകളുടെ കൂട്ടത്തിലില്ല. ഇറ്റലിയില്‍ കേസ് നടത്തിപ്പിനായി അഭിഭാഷകരെ സിബിഐ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ അഴിമതി തുക എത്രയാണെന്ന് അറിയാന്‍ കഴിയൂ. ഇറ്റാലിയന്‍ അധികൃതര്‍ രഹസ്യമായി പിടിച്ചെടുത്ത ടെലിഫോണ്‍ സംഭാഷണങ്ങളാണ് തെളിവായി മാറിയിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ഫിന്മെക്കാനിക്കയുടെ ലണ്ടന്‍ അടിസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലാന്റ് എന്ന അനുബന്ധ സ്ഥാപനത്തിലെ ഉന്നതരാണ് ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രേഖകള്‍ ലഭിച്ചു കഴിഞ്ഞ് സിബിഐ ഒരിക്കല്‍ കൂടി മുന്‍വ്യോമസേന മേധാവി എസ്.പി. ത്യാഗിയേയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തേക്കും. അതിന് ശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കുകയുള്ളൂ. ഇറ്റലി, ലണ്ടന്‍, സ്വിറ്റ്സര്‍ലാന്റ്, ടുണീഷ്യ എന്നിവിടങ്ങളിലേക്ക് കേസിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ ജുഡീഷ്യല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന കുറ്റത്തിന് അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ സിഇഒ ജിയുസിപ്പി ഓര്‍സിയെ ഇറ്റാലിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഗസ്റ്റ വെസ്റ്റ്ലാന്റ് 12 ഹെലികോപ്ടറുകളാണ് ഇന്ത്യക്ക് വിറ്റത്. ഇടപാടുറപ്പിക്കാനായി കൈക്കൂലി നല്‍കിയെന്ന് കണ്ടെത്തിയത് ഇറ്റാലിയന്‍ അധികൃതരാണ്. കേസില്‍ ഇടനില നിന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അഗസ്റ്റ് വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനിയായ ഫിന്മെക്കാനിക്കയുടെ സിഇഒ ക്കെതിരെയും അന്വേഷണം വേണമെന്ന് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ത്യാഗി, യൂറോപ്പുകാരനായ ഇടനിലക്കാരായ കാര്‍ലോ ജെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍, ജുഡോ ഹാസ്ചകെ എന്നിവരടക്കം 13 പേരെയാണ് കൈക്കൂലി കേസില്‍ സിബിഐ ഇന്ത്യയിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: