ചെങ്ങന്നൂര്‍ ഭാഗത്ത് വലിയ വിശേഷങ്ങളാണ് കഴിഞ്ഞ രണ്ടുനാള്‍ നടന്നത്. ദക്ഷിണേന്ത്യന്‍ സാഹിത്യകാരികളുടെ മഹാസംഗമമാണത്രേ നടന്നത്. കാറ്റും മഴയും മൂലം വീടുകളില്‍ കുത്തിയിരുന്ന ആബാലവൃദ്ധം ജനതയും കമ്പിളിയും പുതച്ച് സംഗമത്തിനെത്തിയിരുന്നു പോലും. ജനിച്ചനാള്‍ തൊട്ട് കാണാന്‍ കൊതിച്ചിരുന്ന മഹാസാഹിത്യകാരികളെ കണ്ട് നിര്‍വൃതിയടഞ്ഞു പോലും. സംഗമത്തിനെത്തിയ ആരാധകരുള്‍പ്പെടെയുള്ള ജനാവലിയുടെ സംഖ്യ അരലക്ഷം കവിഞ്ഞു എന്നാണ് കേള്‍വി! (എന്നച്വാല് 49,992 മുതല്‍ എണ്ണം തുടങ്ങ്യാല് സംഖ്യ ഒക്കും എന്ന് നാണ്വാര്).
16 സാഹിത്യ പെണ്‍പുലികളാണ് സംഗമത്തിനെത്തിയത്. മലയാളം, തമിഴ്, കന്നഡ മുതല്‍ ആംഗലേയത്തില്‍ നിന്നുവരെ റൈട്ടേഴ്സ് എത്തി (ഇംഗ്ലീഷിനെ പ്രതിനിധീകരിച്ചത് വെര്ജീനിയാവൂള്ഫ് ആണെന്നും അതല്ല അഗതാ ക്രിസ്റ്റിയാണെന്നും അഭിപ്രായഭേദമുണ്ട്. എന്നാല്‍ രണ്ടാളേം കണ്ടുമുട്ടിയെന്നാണ് നാണ്വാര് പറയുന്നത്).
അങ്ങാടിക്കല്‍ സ്കൂളിലാണ് പോരു നടന്നത്. ഏറ്റവും ശ്രദ്ധ നേടി തിളങ്ങിയത് ഒരു കന്നഡ എഴുത്തുകാരി (?) ആണു പോലും. ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുക കൂടാതെ തത്ര ഭവതി സ്വന്തം രചനയും അവതരിപ്പിച്ചു. ഭവതിയുടെ തത്രഭവാനും സ്ഥലം എംഎല്‍എയുമായ വിഷ്ണുനാമധാരി എല്ലാം കേട്ട് കോള്‍മയില്‍ കൊണ്ടു! (കന്നഡയില്‍ നവതാരം ഉദിച്ചിരിക്കുന്നു. ശിവരാമകാരന്തും അനന്തമൂര്ത്തിയുമൊക്കെ പോയി വേറെ പണി നോക്കിക്കോളിന്‍…).
അന്താരാഷ്ട്ര എഴുത്തുകാരനും നയതന്ത്രജ്ഞനും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ജിയാണ് സംഗമം ഉദ്ഘാടനം ചെയ്യാന്‍ പറന്നെത്തിയത്. ആള് വലിയ പുലിയാണല്ലോ!. സാഹിത്യരചനാ മേഖലയില്‍ വൈകാരികമായ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. (തരൂര്‍ജിക്ക് നടപ്പു കെട്ടിലമ്മയേക്കൂടി കൊണ്ടുവന്നു സംഗമത്തില്‍ ഒരു സാഹിത്യകാരിയായി അവതരിപ്പിക്കാമായിരുന്നു. ഒന്നുമില്ലേലും ഓള്ക്ക് വിയര്‍പ്പിന്റെ വിലയെങ്കിലും അറിയാമല്ലോയെന്ന് നാണ്വാര്).
പ്രഭാതവായന, മധ്യാഹ്നവായന, പ്രദോഷവായന, ഓടക്കുഴല്‍ വായന ഇത്യാദി ബിംബകല്പനകളിലായാണ് സംഗമം ഇതള്‍ വിടര്‍ത്തിയത്. അടുക്കളകള്‍ തിരിച്ചുപിടിക്കണമെന്നും (ഇവരുടെ പരാതികളില്‍ നിന്നാകാം) അവയെ മോര്ച്ചറികളോട് ഉപമിക്കാമെന്നും ഒരു പെണ്‍പുലി അഭിപ്രായപ്പെട്ടു. (വാദം കേട്ട് ഉള്ള ബോധം പോയിക്കിട്ടി എന്ന് നാണ്വാര്). ചൂടുപിടിച്ച ചര്‍ച്ച കേട്ട് ചന്ദ്രബിംബം പാതിമറിഞ്ഞുവെന്നും എം.സി റോഡില്‍ ഗതാഗതസ്തംഭനമുണ്ടായിയെന്നും കേള്‍വി.
മധ്യതിരുവിതാംകൂറിലെ കടുത്ത മതേതരനും (തെരഞ്ഞെടുപ്പുകാലം ഒഴിച്ച്) സൂര്യതേജസ്സുമായ സ്ഥലം എംഎല്‍എയായിരുന്നു സംഗമത്തിലെ മിന്നും താരം. അതിയാന്റെ പ്രശസ്തി ഇതോടെ ഈരേഴ് പതിനാല് ലോകങ്ങളും പരന്നുവത്രേ! ‘സ്വന്തം രാജ്യത്തെ വിവാഹം കഴിച്ച രഞ്ജി’ എന്നാണ് 16-ാം നൂറ്റാണ്ടിലെ എലിസബത്ത് രാഞ്ജിയുടെ വിശേഷണം. അയല്ഭാഷയെ വിവാഹം കഴിച്ച നേതാവ് എന്ന ഖ്യാതികൂടിയുണ്ട് ഈ എംഎല്‍എയ്ക്ക്.
പൊതുഖജനാവിലെ പണം ചെലവായെങ്കിലെന്ത് ഭരണകക്ഷി എംഎല്‍എയുടെ പത്നി മഹാസാഹിത്യകാരിയായല്ലോ. രണ്ടുദിനങ്ങളിലായി നീണ്ടുനിന്ന സാഹിത്യസ്പന്ദനകളുടെ അവശേഷിപ്പുകള്‍ തേടി ഇനി ആയിരങ്ങളെത്തും (ടിപ്പര്‍ ലോറിയുമായിട്ടായിരിക്കും വരവെന്നു നാണ്വാര്). ചെങ്ങന്നൂര്‍ ശങ്കരവാരിയരും ഗുരു ചെങ്ങന്നൂരും ആചാര്യ നരേന്ദ്രഭൂഷണും പിറന്ന നാട്. ലോകപ്രശസ്തയല്ലെങ്കിലും നാലാളെങ്കിലും അറിയുന്ന വയോധികയായ സരോജിനി ഉണ്ണിത്താനേപ്പോലുള്ള വനിതാ എഴുത്തുകാരികള്‍ ജീവിച്ചിരിക്കുന്ന നാട്. ‘ചെങ്ങന്നൂര്‍ വണ്ടി’യെന്ന് പണ്ട് ഒ.വി.വിജയന് ഒരു കഥയെഴുതിയത് ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാകാം (എന്തായാലും ജയ് സംഗമം എന്ന് നാണ്വാര്). ഇതിനൊക്കെ പറയാന്‍ മലയാളത്തില്‍ വാക്ക് ഒന്നേയുള്ളൂ-പയങ്കരം!.
വിയാര്കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: