ന്യൂദല്‍ഹി: നിലവില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ മുന്നണിക്ക് ഭാവിയില്ലെന്ന് അഭിപ്രായസര്‍വെ ഫലം. സിഎന്‍എന്‍-ഐബിഎന്നു വേണ്ടി നടത്തിയ സര്‍വെയിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ മുന്നണിക്ക് വലിയ ഭാവിയില്ലെന്ന ഉറച്ച വിലയിരുത്തല്‍ ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 180ലധികം സീറ്റ് നേടി എന്‍ഡിഎ മുന്നണിയായിരിക്കും മുന്നിലെത്തുകയെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു.
ഒറ്റയ്ക്ക് 200 സീറ്റ് നേടി അനായാസം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കരുത്തുണ്ടെന്നും സര്‍വെയില്‍ വിലയിരുത്തപ്പെടുന്നു. രാജ്ദീപ് സര്‍ദേശായി ആണ് അഭിപ്രായ സര്‍വെഫലം സംബന്ധിച്ച ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍വെകള്‍ നിരോധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാന അഭിപ്രായ സര്വെയായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയും എന്‍ഡിഎയും തയ്യാറാക്കുന്ന സ്ഥാനാര്‍ഥിപ്പട്ടിക തെരഞ്ഞെടുപ്പ് വിജയത്തിലെ വലിയ ഘടകമായിരിക്കും. സാമ്പത്തിക വിഷയങ്ങള്‍ക്ക് വലിയപ്രാധാന്യം നല്കിയാല് മാത്രമേ വോട്ടര്‍മാരുടെ പിന്തുണ ലഭിക്കൂവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീമമായ അഴിമതി, വമ്പിച്ച വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, നയവൈകല്യം എന്നിവ പ്രകടനപത്രികയെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യങ്ങളില്‍ ഊന്നല്‍ കൊടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മെനഞ്ഞാല്‍ ബിജെപിക്ക് മെച്ചമുണ്ടാകും. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പു തന്നെ ഈ പ്രവര്‍ത്തനം ആരംഭിക്കുകയും വേണമെന്ന് അവര്‍ പറഞ്ഞു. സ്വപന്‍ദാസ് ഗുപ്ത, യോഗേന്ദ്രയാദവ്, സുര്‍ജീത് ഭല്ല, രാമചന്ദ്രഗുഹ എന്നിവരടങ്ങുന്ന പാനലാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 2014 ഏപ്രിലിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കി ബിജെപിയെ അധികാരത്തിലേറ്റും. അതിനാല്‍ തന്നെ നാല് സംസ്ഥാനങ്ങളിലെ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് യുപിഎ ആഗ്രഹിക്കുന്നത്. കാരണം കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങാനുള്ള സാധ്യത കൂടുതലാണെന്നും പാനല്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയായിരിക്കും രാഹുല്‍ഗാന്ധിക്ക് ബദലായി എന്‍ഡിഎ ഉയര്‍ത്തിക്കാട്ടുക. എന്‍ഡിഎയിലെ ഇതര ഘടകകക്ഷികള്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്കി കൂടുതല്‍ സീറ്റ് നേടാന്‍ ശ്രമിക്കും. എന്‍ഡിഎയുടെ സാമ്പത്തികനയം സാധാരണക്കാരെ സ്വാധീനിക്കാന്‍ കഴിയുംവിധം അവതരിപ്പിക്കപ്പെടാന്‍ മോദിയെയായിരിക്കും മുന്നണി നിയോഗിക്കുകയെന്നും തീര്‍ച്ചയാണ്. വിവിധ മേഖലകളില്‍ രാജ്യത്തെ കൊടിയ പ്രശ്നങ്ങളില്‍ കൊണ്ടുചാടിച്ച കോണ്‍ഗ്രസാകട്ടെ വമ്പിച്ച ഭരണവിരുദ്ധ വികാരം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സര്‍വ്വേ വ്യക്തമാക്കി.
2009ല്‍ 206 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇക്കുറി കുറഞ്ഞത് 70 സീറ്റെങ്കിലും നഷ്ടപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ അഭിപ്രായ സര്‍വെകള്‍ നടത്താമെന്നും അതിലൂടെ കോണ്‍ഗ്രസിനുണ്ടാകുന്ന നഷ്ടവും ബിജെപിക്കുണ്ടാകുന്ന ലാഭവും കൂടുതല്‍ വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു. ഗുജറാത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും ഇപ്പോള്‍ മോദിയെ പിന്തുണയ്ക്കുന്നു എന്നത് സത്യമാണ്. ഇത് ദേശീയ തലത്തിലേക്ക് പടരുമെന്നും തീര്‍ച്ചയാണ്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള സംവാദം എത്ര നടത്തിയിട്ടും കാര്യമില്ല. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് കക്ഷികള്‍ കടന്നുവരുന്നതിന് പോലും സാമ്പത്തികനയം പ്രധാന ഘടകമായിരിക്കും. ബിജെപിയിലെ ഇതരദേശീയ നേതാക്കളെക്കാളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തന്നെയായിരിക്കും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ആകര്‍ഷണമെന്നും പാനല്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസാകട്ടെ അവരുടെ ഘടകക്ഷികളെ വേണ്ടവിധം പരിപാലിക്കാനും പിന്തുണയ്ക്കാനും മിടുക്ക് കാട്ടിയില്ല. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകള്‍ പരിഹരിക്കാനായി പലരെയും പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായോ ഗവര്‍ണര്‍മാരായോ നിശ്ചയിക്കുകയാണ് നേതൃത്വം ചെയ്തത്. എന്തിനേറെ രാഷ്ട്രപതി സ്ഥാനം പോലും അത്തരത്തിലാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്.
ഉത്തര്‍പ്രദേശില്‍ നടത്തിയ അഭിപ്രായ സര്‍വെ മോദി ഘടകത്തിന്റെ വ്യാപ്തിയെക്കുറിച്ച് വെളിവാക്കുന്നു. കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് നിര്‍ണായകമായ യുപിയില്‍ മോദി ഘടകം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കിക്കാണണം. ഇവിടെയാണ് മോദിയുടെ ബുദ്ധിവൈഭവം പ്രകടമാകാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: