ന്യൂദല്‍ഹി: വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശ്, രാജസ്ഥാന് എന്നീ വലിയ സംസ്ഥാനങ്ങള്‍ക്കു പുറമേ ഉത്തര്‍പ്രദേശിലും ബിജെപിക്കു വലിയ നേട്ടമുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. സിഎന്‍എന്‍-ഐബിഎന്‍-സിഡിഎസ്-ദ ഹിന്ദു പത്രം എന്നിവര്‍ ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സര്‍വേ ഫലം പുതിയ ദിശാസൂചിയായിട്ടാണ് കരുതപ്പെടുന്നത്.
മൂന്നു വലിയ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം മാത്രം കണക്കാക്കിയാല്‍ വോട്ടു വിഹിതത്തിന്റെ തോതില്‍ അവിടങ്ങളില്‍ ബിജെപിക്കു വന്‍കുതിപ്പുണ്ടാകുമെന്നാണ് സര്‍വേ ഫലം. യുപി, മധ്യപ്രദേശ്,രാജസ്ഥാന് എന്നിവിടങ്ങളില്‍ യഥാക്രമം 80, 29, 25 എന്നിങ്ങനെ ആകെ 134 സീറ്റുകളാണുള്ളത്. ഇതില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് 2009-ലെ തെരഞ്ഞെടുപ്പില്‍ 16 സീറ്റാണ് ലഭിച്ചത്. ഇന്നത്തെ നിലയില്‍ ഇവിടെ ബിജെപിക്ക് മൂന് വര്‍ഷത്തെ 43 ശതമാനം വോട്ട് 50 ആക്കി ഉയര്‍ത്താനാവും. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിക്ക് 25 സീറ്റുവരെ കിട്ടാം. തെരഞ്ഞെടുപ്പില്‍ ഒരു തൂത്തുവാരല്തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി നടത്തും. ഭരണത്തിലിരിക്കുന്നവര്ക്കെതിരേ ജനവികാരം വിരുദ്ധമാകുമെന്ന പതിവു രാഷ്ട്രീയ പാഠം ഇവിടെ സദ്ഭരണം നടത്തി ചൗഹാന് തിരുത്തുമെന്നാണ് സര്‍വേ വിലയിരുത്തല്‍.
ഇവിടെ കോണ്‍ഗ്രസ് നിലവിലുള്ള 12 സീറ്റില്‍നിന്ന് രണ്ടിലേക്കു ചുരുങ്ങും. നുണപ്രചാരണങ്ങളിലൂടെ ബിജെപിയെ വിമര്‍ശിക്കാന്‍ മാത്രം നാവുയര്‍ത്തുന്ന മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്്വിജയ് സിംഗിന്റെ നാവടപ്പിക്കുന്നതാണ് ബിജെപിയെ അടിമുടി എതിര്‍ക്കുന്ന ഹിന്ദു പത്രം സര്‍വേ വിശകലനം ചെയ്ത് എഴുതിയിരിക്കുന്ന വിശകലനം. മുഖ്യമന്ത്രി ചൗഹാന് ഈ നേട്ടത്തിന് പത്രം അഭിനന്ദനം അര്‍പ്പിക്കുന്നുണ്ട്.
രാജസ്ഥാനില്‍ പക്ഷേ കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ ഭരണനേട്ടം അവകാശപ്പെടാനില്ല. 25 സീറ്റുകളുള്ള അവിടെ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 47 ശതമാനത്തില്‍നിന്ന് മൂന്നു ശതമാനം വോട്ടു കുറഞ്ഞ് 44 ആകും. സീറ്റ് ഇപ്പോഴത്തെ 20-ല്‍നിന്ന് 10 ആയി കുറയും.
ബിജെപിയാകട്ടെ മുന്‍ തെരഞ്ഞെടുപ്പിലെ 37 ശതമാനത്തില്‍നിന്ന് വോട്ടു വിഹിതം 44 ആയി ഉയര്‍ത്തും. പാര്‍ട്ടിക്ക് ഇപ്പോഴത്തെ നാലില്‍നിന്ന് 14 വരെ സീറ്റു കിട്ടാമെന്നാണ് സര്‍വേ ഫലം. ഈ രണ്ടു സംസ്ഥാനങ്ങളിലും മത്സരം ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണെന്നതിനാല് സര്‍വേ ഫലത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല.
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ കുതിപ്പാണ് സര്‍വേ ഫലത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 80 സീറ്റുള്ള ഈ സംസ്ഥാനത്ത് സര്‍വേ പ്രകാരം ബിജെപി ഒഴികെ മേറ്റ്ല്ലാ പാര്‍ട്ടികള്‍ക്കും വോട്ടു വിഹിതം കുറയും. പാര്‍ട്ടികളുടെ ബാഹുല്യത്തെ തുടര്‍ന്ന് വോട്ടു വിഹിതത്തിലെ നേരിയ വ്യത്യാസംകൊണ്ടു ഭരണത്തിലേറുന്നതാണ് ഇവിടത്തെ തെരഞ്ഞെടുപ്പു രീതി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടു വിഹിതം 23 ശതമാനത്തില്‍നിന്ന് 22 ആകും. പാര്‍ട്ടി സംസ്ഥാനത്ത് ഭരണത്തിലായിട്ടും വോട്ടു കുറയുമെന്ന നിലകാണിക്കുന്നത് ഇനിയും ആ പാര്‍ട്ടി പിന്നാക്കം പോകുമെന്നാണ്. ഇപ്പോഴത്തെ നിലയില്‍ സമാജ്വാദി പാര്‍ട്ടിക്ക് കിട്ടാവുന്നത് 17 സീറ്റാണ്. മായാവതിയുടെ ബിഎസ്പിക്ക് മുന്‍ തെരഞ്ഞെടുപ്പിലെ 20 സീറ്റു കുറഞ്ഞ് 14 വരെയാകാം.
കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 18-ല്‍നിന്ന് 16 ആയി ചുരുങ്ങും. സീറ്റെണ്ണം 21-ല്‍ നിന്ന് 11 ആകാം. എന്നാല്‍ ബിജെപിയുടെ മുന്‍ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം 18-ല്‍നിന്ന് 27 ആയി ഉയരും. അങ്ങനെ വന്നാല്‍ പാര്‍ട്ടിക്ക് നിലവിലുള്ള 10 സീറ്റില്‍നിന്ന് എണ്ണം 33 വരെയാക്കി വര്‍ദ്ധിപ്പിക്കാം. യുപിയിലെ ഈ വന്‍ കുതിപ്പിന്റെ സാധ്യത വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടിയുടെ പുതിയ കരുത്തിനെയാണ്.
ഇങ്ങനെ നോക്കുമ്പോള്‍ വടക്കേ ഇന്ത്യയിലെ സുപ്രധാനമായ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ബിജെപിക്ക് ആകെയുള്ള 134 സീറ്റില്‍ 72 സീറ്റുകള്‍, പകുതിയിലേറെ വരെ നേടാനാകും. ഇതു നല്ല സൂചനയായി പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.
പക്ഷേ, തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പുറത്തുവരുന്ന ഇത്തരം സര്‍വേകളില്‍ വിശ്വസിച്ചു അലസരായിരിക്കരുതെന്ന മുന്നറിയിപ്പ് പാര്‍ട്ടി അതത് സംസ്ഥാന നേതാക്കള്‍ക്കു നല്‍കിക്കഴിഞ്ഞു. 2004-ല്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ച സര്‍വേഫലങ്ങളാണ് ബിജെപിയെ പരാജയപ്പെടുത്തിയതെന്നും ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങള്‍ക്കു വിശദീകരിക്കുന്നു. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഈ സര്‍വേകള്‍ വിരല്‍ ചൂണ്ടുന്നത് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പാര്‍ട്ടിയുടെ സമ്പൂര്‍ണ വിജയമാണെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: