ഹൈദരാബാദ്: സീറ്റുകച്ചവട ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലെ സ്വകാര്യ മെഡിക്കല്‍ -എന്‍ജിനീയറിങ് കോളേജുകളില്‍ ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി.
കോടിക്കണക്കിനു രൂപയും നിര്‍ണായക രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. പരിശോധനകള്‍ പൂര്‍ത്തിയാകുമ്പോള്‍ നൂറു കോടിയിലധികം അനധികൃത പണമെങ്കിലും കണ്ടെടുക്കാനാവുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. കോളേജുകളുടെ ഓഫീസുകള്‍ക്കു പുറമെ മാനേജ്മെന്റുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഇംകം ടാക്സ് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. സീറ്റൊന്നിന് 45 ലക്ഷം മുതല്‍ ഒന്നര കോടി രൂപവരെ മാനെജ്മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
രാജമുണ്ട്രിയിലെ ജിഎസ്എല്‍ മെഡിക്കല്‍ കോളേജ്, കരിംനഗറിലെ ചല്‍മേഡ ആനന്ദ് റാവു മെഡിക്കല്‍ കോളേജ്, നന്ദയാലിലെ ശാന്തിറാം മെഡിക്കല്‍ കോളേജ്, എന്‍ആര്‍ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിശാഖപട്ടണം, കൊനാസീമ മെഡിക്കല്‍ കോളേജ് അമലപുരം, ഗോദാവരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കാകിന്ദ, വിസാഗ്, രാജമുണ്ട്രി എന്നിവിടങ്ങളിലായി ചൈതന്യ ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജുകള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമായവയില്‍ ഉള്‍പ്പെടുന്നു.
ചല്‍മേദ ആനന്ദ റാവു മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ ഹൈദരാബാദിലെ വസതിയില്‍ നിന്നുമാത്രം പത്തു കോടി രൂപ കണ്ടെടുത്തതായി ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി.
എന്‍ആര്‍ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ബോര്‍ഡ് അംഗങ്ങളില്‍ ഒരാളുടെ വിസാഗിലുള്ള വീട്ടിലും പരിശോധന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പ്രവേശനം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സാങ്കേതിക സര്‍വ്വകലാശാലയിലേക്ക് എബിവിപി പ്രതിഷേധ പ്രകടനം നടത്തി. മെഡിക്കല്‍ കൗണ്‍സലിങ് നടക്കുന്ന സമയത്തായിരുന്നു എബിവിപി മാര്‍ച്ച്.
പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വരുംദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നു കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: