ന്യൂദല്‍ഹി: യുനെസ്കോയുടെ ക്ലീന്‍ ഇന്ത്യ കാമ്പയിനു താജ്മഹല്‍ വേദിയാകുന്നു. ശുചിത്വമുള്ള വിനോദസഞ്ചാരമേഖല എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന ക്ലീന്‍ ഇന്ത്യ കാമ്പയിനു താജ്മഹല്‍ വേദിയാകുമെന്ന് ചൊവ്വാഴ്ച്ച വിനോദ സഞ്ചാരവകുപ്പും ആഗ്രാ അധികൃതരും അറിയിച്ചു. ലോക പൈതൃക കേന്ദ്രമായ താജ്മഹലില്‍ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷനാണ് ശുചിത്വ പദ്ധതി നടപ്പാക്കുന്നത്.
വിനോദ സഞ്ചാര വകുപ്പ് മന്ത്രി ചിരഞ്ജീവി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതിന്റെ ഭാഗമായി ആഗ്രാ നഗരവും ദല്‍ഹിയും അലങ്കരിക്കപ്പെടും. മന്ത്രിയുടെ താജ്മഹാല് സന്ദര്‍ശത്തിനു ശേഷം ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ പദ്ധതിക്ക് തുടക്കം കുറിക്കും. സ്മാരകങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുക, കുടിവെള്ള,മാലിന്യസംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെ തീരുമാനമനുസരിച്ച് എഎസ്ഐയുടെ അംഗീകാരത്തോടെ ഒഎന്‍ജിസിയും അഞ്ചില്‍ കൂടുതല്‍ സ്മാരകങ്ങളെ ക്ലീന്‍ ഇന്ത്യ കാമ്പയിനില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. താജ്മഹല്‍, എല്ലോറ, റെഡ്ഫോര്‍ട്ട്, ഗോല്കൊണ്ഡാ, മഹാബലിപുരം തുടങ്ങിയ പൈതൃക സ്മാരകങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ക്ലീന്‍ ഇന്ത്യ പദ്ധതിയില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്മാരകമാണ് താജ്മഹല്‍. കുത്തബ് മിനാറിലാണ് ആദ്യം ശുചിത്വ പദ്ധതി നടപ്പാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: