ന്യൂദല്‍ഹി: വരാന്‍ പോകുന്ന 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അഭിപ്രായസര്‍വെ ഫലം. അഴിമതി, തലതിരിഞ്ഞ സാമ്പത്തിക നയം എന്നിവ രണ്ടാം യുപിഎ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് സിഎസ്ഡിഎസ് നടത്തിയ സര്‍വെയില്‍ പറയുന്നതെന്ന് സിഎന്‍എന്‍-ഐബിഎന്‍, ഹിന്ദു എന്നിവര്‍ റിപ്പോര്‍ട്ടു ചെയ്തു. സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും രണ്ടാം യുപിഎ സര്‍ക്കാരാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയതെന്ന അഭിപ്രായക്കാരാണ്. മാത്രമല്ല, അഴിമതി കൈകാര്യം ചെയ്യുന്നതില്‍ താരതമ്യെന മെച്ചപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി ബിജെപിയായിരിക്കുമെന്ന അഭിപ്രായക്കാരുടെ എണ്ണവും വര്‍ധിക്കുന്നതായി സര്‍വെ സൂചിപ്പിക്കന്നു.
അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതില്‍ യുപിഎയെക്കാള്‍ മിടുക്ക് ബിജെപിക്കുണ്ടെന്നാണ് വിവിധ വിഭാഗങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയിലെ മറ്റേതൊരു സര്‍ക്കാരിനെക്കാളും അഴിമതിക്കാര്യത്തില്‍ യുപിഎ സര്‍ക്കരുകള്‍ ബഹുദൂരം മുന്നിലാണെന്നും കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇത് വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ കരുതുന്നതായി സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2004ലെ എന്‍ഡിഎ ഭരണകാലത്ത് അഴിമതി വര്‍ധിച്ചതായി സര്‍വെയില്‍ പങ്കെടുത്ത 19,062 പേരില്‍ 23 ശതമാനത്തിന് മാത്രമേ അഭിപ്രായമുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2013 ജൂണ്‍ അവസാനം നടത്തിയ പുതിയ സര്‍വെയില്‍ യുപിഎ ഭരണകാലത്ത്, പ്രത്യേകിച്ചും അവസാന നാലുവര്‍ഷക്കാലത്ത് അഴിമതി ഏറെ വര്‍ധിച്ചതായി സര്‍വെയില്‍ പങ്കെടുത്ത 69 ശതമാനം പേരും വ്യക്തമാക്കുന്നു. അഴിമതിക്കാരെന്ന യുപിഎ സര്‍ക്കാരിന്റെ പേര് രണ്ടാം ഭരണകാലത്താണ് ഉണ്ടായിരിക്കുന്നത്. 2011ല്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേര് അഴിമതി വര്‍ധിച്ചെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ നിലവില്‍ 69 ശതമാനം പേരും ആ അഭിപ്രായത്തിനോട് ശക്തമായി യോജിക്കുന്നു.
സാമ്പത്തിക വിഷയങ്ങളില്‍ അഴിമതി വളരെ പ്രധാനപ്പെട്ട പ്രശ്നമാണെന്ന് ദി ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം പറയുന്നു. ഇത് തീര്‍ച്ചയായും യുപിഎക്ക് കനത്ത തിരിച്ചടി നല്‍കും. അഴിമതി നേരിടുന്നതില്‍ കൂടുതല്‍ വിജയിക്കുന്നത് ബിജെപിയാണെന്നും വരുന്നു. അതിനാല്‍ തീര്‍ച്ചയായും യുപിഎക്ക് എതിരാണ് കാര്യങ്ങള്‍.
ആന്ധ്രാപ്രദേശ്, ആസാം, ഹരിയാന എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ അഴിമതിയുടെ കാര്യത്തില്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. ഉത്തര്‍പ്രദേശിലാകട്ടെ അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തുല്യരാണ്. സുതാര്യ രാജ്യാന്തര അഴിമതി പട്ടിക 2012ല്‍ തയ്യാറാക്കിയപ്പോള്‍ ആകെ 176 രാജ്യങ്ങളുള്ളതില്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. 2010ല്‍ 178 രാജ്യങ്ങളില്‍ 87-ാമതായിരുന്ന ഇന്ത്യയാണ് അഴിമതിയില്‍ തങ്ങളുടെ സ്ഥാനം കുറച്ചുകൊണ്ടുവന്നത്. 2012 ആഗസ്റ്റ്-സപ്തംബര്‍ മാസത്തില്‍ നടന്ന ആഗോള അഴിമതി പരിശോധനയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെട്ടത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അഴിമതി വളരെയധികം വര്‍ധിച്ചെന്നാണ്. രാഷ്ട്രീയപ്പാര്‍ട്ടികളാണ് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്ന പ്രസ്ഥാനങ്ങള്‍. 2013 ജനുവരിയിലെ കണക്കനുസരിച്ച് ലോക്സഭയിലെ നാലും രാജ്യസഭയിലെ മൂന്നും അടക്കം ഏഴ് എംപിമാരും 29 എംഎല്‍എമാരും പ്രോസെഡ് ഓഫ് ക്രൈം ആക്ട് പ്രകാരം അന്വേഷണം നേരിടുന്നവരാണെന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നല്കുന്ന നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍ംസ് ആണ് ഈ വിവരം വെളിപ്പെടുത്തിയത്.
2012ലെ സംസ്ഥാനങ്ങളില്‍ രാജസ്ഥാനാണ് ഇത്തരം കേസുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപുറകെ മഹാരാഷ്ട്ര, കര്‍ണാടക, ഒഡിഷ, തമിഴ്നാട് എന്നിവരുമുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഈ വര്‍ഷത്തെ കണക്കുകളില്‍ വ്യക്തമാകുന്നു. സിഎസ്ഡിഎസ് സര്‍വെയില്‍ മഹാരാഷ്ട്രയാണ് അഴിമതിയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനം.
കുപ്രസിദ്ധമായ 2 ജി സ്പെക്ട്രം അഴിമതി, കല്‍ക്കരി അഴിമതി, ചോപ്പര്‍ അഴിമതി, ടാറ്റാ ട്രക്ക് അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി, വോട്ടിന് കോഴ, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം എന്നിവ യുപിഎയുടെ വിശ്വാസ്യതയ്ക്ക് വളരെയധികം കോട്ടമുണ്ടാക്കിയെന്ന് സര്‍വെ അഭിപ്രായപ്പെടുന്നു. യുപിഎയുടെ സാമ്പത്തിക നയമാകട്ടെ രൂപയുടെ മൂല്യം ഇടിയുന്നതിനെയും നാണയപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും നിയന്ത്രിക്കുന്നതില്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടു. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടമാടിയ അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയും കോണ്‍ഗ്രസിനെയും ഘടകകക്ഷികളെയും പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: