മുംബൈ: ലോകം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കടക്കുന്നതായി മുന്നറിയിപ്പ്. വരുംവര്‍ഷങ്ങളില്‍ എല്ലാവര്‍ക്കം പര്യാപ്തമായ ഭക്ഷണം ലോകത്തുണ്ടായിരിക്കില്ലെന്ന് അടുത്തിടെ നടന്ന പഠന റിപ്പോര്‍ട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. പ്രധാന ഭക്ഷ്യോത്പാദക രാജ്യങ്ങളായ ഇന്ത്യയിലെയും ചൈനയിലെയും ഉത്പാദനമേഖല സ്തംഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭാവിയിലെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കനുസൃതമായി ഉത്പാദനമേഖല വളരുന്നില്ല. 2050 ഓടെ പോഷകപ്രദങ്ങളായ ചോളം, അരി, ഗോതമ്പ്, സോയാബീന്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ 60 മുതല്‍ 110 വരെ ശതമാനം വളര്‍ച്ചയുണ്ടായില്ലെങ്കില്‍ ഭക്ഷ്യാവശ്യം നികത്താന്‍ കഴിയുകയില്ലെന്നും അടുത്തിടെ നടന്ന പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ നിലവില്‍ 38 മുതല്‍ 67 ശതമാനം വരെ മാത്രമാണ് ഭക്ഷ്യവിളകളുടെ ഉത്പന്നവളര്ച്ചാനിരക്ക്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വയോണ്‍മെന്റിലെ ദീപക് റേയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. അതിദ്രുതം വളരുന്ന ജനസംഖ്യാനിരക്ക് അനതിവിദൂരമായ കാര്‍ഷിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ഇത് എല്ലാവരുടെയും ഭക്ഷ്യആവശ്യമെന്ന സാധ്യത ദുഷ്കരമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ധാന്യവിളകള്‍ക്ക് ആഗോളതലത്തില്‍ എങ്ങനെ മാറ്റം വരുന്നു എന്നത് മനസ്സിലാക്കാനായി നടത്തിയ പഠനം വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെയും ഭക്ഷണനിയന്ത്രണത്തിന്റെയും ജൈവ ഇന്ധനങ്ങളുടെ ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ ധാന്യോത്പാദനം രണ്ടിരിട്ടിയാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.
വിവിധ രാജ്യങ്ങളിലെ കാര്‍ഷിക കണക്കുകളും വിളകളുടെ മാറ്റങ്ങളും പഠനത്തില്‍ വിശദീകരിക്കുന്നു. കാര്‍ഷിക ഗവേഷണത്തിനുള്ള നിക്ഷേപം കാര്യക്ഷമമായി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വരുംദശാബ്ദങ്ങളില് ലോകം അതിരൂക്ഷമായ ക്ഷാമത്തിലേക്ക് കടക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. വിളവര്ദ്ധനവില് ഇന്ത്യയും ചൈനയും ഇന്തോനേഷ്യയും നേരിയ വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യാവര്‍ദ്ധനവ് കണക്കിലെടുക്കുമ്പോള്‍ ഭക്ഷ്യോത്പാദനത്തില്‍ വളര്‍ച്ചയുണ്ടെന്ന് പറയാന്‍ സാധിക്കുകയുമില്ല.
അരി ഉത്പാദിപ്പിക്കുന്ന ചെറുരാജ്യങ്ങളായ പെറു, ഇക്വഡോര്‍, ബോള്‍വിയ, ബെനിന്‍, ടോഗോ, മ്യാന്മാര്, ഫിലിപ്പൈന്‍സ്, മലേഷ്യ, ദക്ഷിണ കൊറിയ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഉത്പാദനം മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോതമ്പ് ഉത്പാദക രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, ബോള്‍വിയ, ഇറാഖ്, പരാഗ്വ എന്നീ രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ലെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: