കുറവിലങ്ങാട്: ജനസംഖ്യാ രജിസ്ട്രേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആധാര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് എന്‍ട്രോള്‍മെന്റ് സ്ലിപ്പ് പോലും ലഭിക്കാത്തത് ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. പ്രിന്റര്‍ കേടാണ്, വൈദ്യുതി ഇല്ല തുടങ്ങിയവയാണ് സ്ലിപ്പ് നല്‍കാത്തതിന് കാരണമായി രജിസ്ട്രേഷന് സമയത്ത് ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
2012 ഏപ്രില്‍ മാസം മൂന്ന് ദിവസങ്ങളിലായി മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്ക്കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് സ്ലിപ്പ് പോലും ലഭിക്കാത്തത്. രജിസ്ട്രേഷന് നടത്തിയ ചില ആളുകള്‍ക്ക് കാര്‍ഡ് ലഭിച്ചു. ഒന്നിച്ചെടുത്തവരില് ഒരാള്‍ക്ക് മാത്രം കിട്ടുകയും ഒരാള്‍ക്ക് മാത്രം ലഭിക്കാതിരിക്കുകയും ചെയ്ത കുടുംബങ്ങള്‍ വരെയുണ്ട്. ഇരുപതിനായിരത്തോളം പേരാണ് ഇവിടെ രജിസ്ട്രര്‍ ചെയ്തത്
എന്‍ട്രോള്‍മെന്റ് സ്ലിപ്പിനായി തഹസീല്‍ദാര്‍, കളക്ടര്‍, അക്ഷയ ജില്ലാ ആഫീസ് തുടങ്ങി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. സാമൂഹ്യക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ സബ്സിഡികളും ബാങ്കു വഴിയാക്കുന്നതോടെയാണ് ജനം ആധാര്‍ നമ്പറിനായി നെട്ടോട്ടം ആരംഭിച്ചത്. എന്‍.പി.ആര്. ക്യാമ്പിലൂടെ ഒരിക്കല്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് പിന്നീട് രജിസ്ട്രേഷന് സാധ്യമല്ലെന്നതും ഇവര്‍ക്ക് ലഭിക്കുന്ന ഇരുട്ടടി ആകുന്ന സാമൂഹ്യ പെന്ഷന് വാങ്ങുന്നവരിലേറെയും വൃദ്ധരും രോഗികളു മൊക്കെയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമായി കഴിഞ്ഞു. പാചക വാതക സബ്സിഡി ഉള്‍പ്പെടെ ബാങ്കുകള്‍ വഴിയാക്കുന്നതോടെ ആധാര്‍ നമ്പര്‍ ലഭ്യമല്ലാത്ത നൂറുകണക്കിന് കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിനുമുമ്പ് താലൂക്കുതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുകയും ആധാര്‍ രജിസ്ട്രേഷന് താലൂക്ക് പഞ്ചായത്ത് തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: