ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപനദിനം, ജൂലൈ 23 ന് കേരളത്തില്‍ ആഘോഷിക്കുന്നത്, “സാമൂഹ്യതിന്മകള്ക്കെതിരെ തൊഴിലാളിശക്തി” എന്ന സന്ദേശം നല്കി കൊണ്ടാണ്. സാമൂഹ്യതിന്മകള്ക്കെതിരെ പോരാടുവാനുള്ള ബിഎംഎസിന്റെ ആഹ്വാനം സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുസമൂഹത്തോടുമാണ്. നമ്മുടെ നാട്ടില്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുവരുന്ന അഴിമതിയും അക്രമവും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങളും മദ്യ-മയക്കുമരുന്ന് മാഫിയകളുടേയും ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെയും അഴിഞ്ഞാട്ടങ്ങളും സാമൂഹ്യജീവിതത്തെ താറുമാറാക്കുമ്പോള്‍ അവയ്ക്കെതിരെ സന്ധിയില്ലാ സമരം ഒരു തുടര്പ്രവര്ത്തനമാക്കുവാനും പൊതുസമൂഹം ഈ മാതിരി സാമൂഹ്യതിന്മകള്ക്കെതിരെ പ്രതികരിക്കുവാന്‍ കരുത്താര്‍ജിക്കുവാനും വേണ്ടിയാണ് ബിഎംഎസ് കഴിഞ്ഞവര്‍ഷത്തെ സന്ദേശം തന്നെ ഈ ജൂലൈ 23 നും ആവര്‍ത്തിക്കുന്നത്.
ഡി.ബി. ഠേംഗ്ഡിജി എന്ന മഹാരഥന് 1955 ജൂലൈ 23 ന് ഭാരതീയ മസ്ദൂര്‍ സംഘത്തിന് രൂപം നല്കുമ്പോള് അതിന്റെ പ്രഖ്യാപിത തത്വങ്ങളും പ്രസ്താവിക്കുകയുണ്ടായി. “ദേശീയബോധമുള്ള തൊഴിലാളി,” “തൊഴിലാളിവല്‍കൃത വ്യവസായം വ്യവസായ വല്കൃത രാഷ്ട്രം” എന്നീ മൂന്ന് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ബിഎംഎസ് പ്രവര്‍ത്തിക്കുന്നത്. ബിഎംഎസിന്റെ ലക്ഷ്യവും ആദര്‍ശവും ഈ പ്രഖ്യാപിത തത്വങ്ങളില്‍നിന്നു തന്നെ സ്പഷ്ടമാണ്.
ബിഎംഎസ് ഒരു സാധാരണ തൊഴിലാളി സംഘടനയല്ല. രാഷ്ട്രത്തോട് പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയ്ക്ക് രാഷ്ട്ര താല്പ്പര്യത്തിനുള്ളില് നിന്നുകൊണ്ട് തൊഴിലാളി താല്‍പ്പര്യത്തെ പൂര്‍ണമായും സംരക്ഷിക്കുക എന്നതാണ് അതിന്റെ ശൈലി. രാഷ്ട്രതാല്‍പ്പര്യവും തൊഴിലാളി താല്‍പ്പര്യവും തമ്മില്‍ ബന്ധിപ്പിച്ചുവെന്നതാണ് ബിഎംഎസിനെ ഇതര ട്രേഡ് യൂണിയനുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതില്‍ ബിഎംഎസ് കാണിച്ചിട്ടുള്ള ആത്മാര്‍ത്ഥതയുടെ അംഗീകാരമാണ് തൊഴിലാളികള്‍ ബിഎംഎസിനെ ഭാരതത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനാക്കിയത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തെ കടക്കെണിയില്പ്പെടുത്തുന്നതും നമ്മെ സാമ്പത്തികാടിമത്വത്തിലാഴ്ത്തുന്നതും ഒടുവില്‍ നമ്മുടെ സ്വാതന്ത്ര്യം തന്നെ പണയപ്പെടുത്തുന്നതുമായ നെഹ്റു സര്‍ക്കാരിന്റെ ദൂരക്കാഴ്ചയില്ലാത്ത സാമ്പത്തിക നയങ്ങളെ ബിഎംഎസ് തുടക്കം മുതലേ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പുകളെ വകവയ്ക്കാതെയാണ് പിന്നീട് വന്ന നരസിംഹറാവു സര്‍ക്കാര്‍ ‘ഗാട്ടു’കരാറില്‍ നമ്മുടെ നാടിനെ അകപ്പെടുത്തിയത്. ‘ഗാട്ട്’ കരാറിന്റെ പുതിയ രൂപമായ ഡബ്ല്യുടിഒയില്‍ അംഗമാകുന്നതിനെയും ബിഎംഎസ് ശക്തമായി എതിര്‍ത്തിരുന്നു. അതിരുകവിഞ്ഞ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെയും അതിനെ തുടര്‍ന്നുള്ള നാടിന് ദോഷകരമായ പുത്തന്‍ പരിഷ്ക്കരണങ്ങളെയും മറ്റു തൊഴിലാളി സംഘടനകളെക്കൂടി അണിനിരത്തിക്കൊണ്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങളിലൂടെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. സ്വദേശി എന്ന ആശയവും പ്രസ്ഥാനവും ബിഎംഎസിന്റെ ദേശീയബോധമുള്ള തൊഴിലാളി എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
നമ്മുടെ രാജ്യത്തെ അഴിമതി അതിന്റെ പരമകോടിയിലെത്തിയിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ തൂണുകള്‍ക്കും അഴിമതിയുടെ കറപുരണ്ടിരിക്കുന്നു. എക്സിക്യൂട്ടീവും നിയമനിര്‍മാണ സഭയും ജുഡീഷ്യറിയില്‍പോലും അഴിമതി വ്യാപിച്ചുകിടക്കുന്നു. വില്ലേജ് ആഫീസ് മുതല്‍ സെക്രട്ടറിയേറ്റുവരെ കൈക്കൂലി വാങ്ങാതെ ഒന്നും ചെയ്യുകയില്ല എന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥതലത്തിലെ അഴിമതിയെക്കാള്‍ ഗുരുതരമാണ് നമ്മുടെ നിയമനിര്‍മാണ സഭയിലെ അംഗങ്ങളുടെയും മന്ത്രിമാരുടെയും മറ്റും അഴിമതികളുടെ പരമ്പര. 2 ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം തുടങ്ങിയ അഴിമതികളിലെ തുകകളുടെ കണക്ക് കേട്ട് നീതിന്യായ കോടതികള്‍ പോലും ഞെട്ടി. നമ്മുടെ രാജ്യത്തെ മൊത്തം വികസനത്തിന് ഈ നാട്ടിലെ രാഷ്ട്രീയക്കാര്‍ അഴിമതികളിലൂടെ സമ്പാദിച്ച വമ്പിച്ച തുകയിലെ ഒരംശം മതി. വമ്പന്‍ വ്യവസായികള്‍ കോടികളുടെ നികുതിപ്പണം വെട്ടിച്ചു അന്യായമായി ഉണ്ടാക്കിയ തുകകളും രാഷ്ട്രീയ മേലാളന്മാരുടെ അഴിമതിയിലൂടെ സമ്പാദിച്ച തുകകളും സ്വിസ്സ് ബാങ്കില്‍ വെളിപ്പെടുത്താത്ത സമ്പാദ്യങ്ങളായി കിടക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുന്ന ഈ അഴിമതികളെയും കള്ളപ്പണത്തെയും കള്ളക്കടത്തിനേയുമൊക്കെ നിയന്ത്രിക്കുവാന്‍ സര്‍ക്കാരിന് കരുത്തില്ല. അതേസമയം സാധാരണ ജനം അഴിമതിയും കൈക്കൂലിയും സഹിച്ച് പ്രതികരണ ശേഷി നഷ്ടപ്പെട്ട്, അതുമായി സന്ധി ചെയ്തിരിക്കുകയാണ്. പല മന്ത്രിമാരും അഴിമതി മൂലം ജയിലിലായി. അഴിമതിയുടെ കരിനിഴല്‍ രാജ്യത്തെ പ്രധാനമന്ത്രിയെ വരെ ബാധിച്ചിട്ടും അതിനൊരു അറുതി വരുത്തുവാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്.
ഇതൊക്കെ ശരിയാണെങ്കിലും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കേണ്ടത് ട്രേഡ് യൂണിയനുകളാണോ? അതിന് രാഷ്ട്രീയപാര്ട്ടികളില്ലേ? അല്ലെങ്കില്‍ വേറെ സാമൂഹ്യ സംഘടനകള്‍ ഇടപെടട്ടെ. ട്രേഡ് യൂണിയന് ഇടപെടുന്നത് ഒരുതരം ട്രേഡ് യൂണിയന് ആക്റ്റിവിസം എന്നുപറയാവുന്ന കടന്നുകയറ്റമല്ലേ? എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. അതിനൊരുത്തരമേയുള്ളൂ. കേവലം തൊഴിലാളികളുടെ ആവശ്യങ്ങള്‍ മാത്രം ഉന്നയിക്കുവാനുള്ള ഒരു തൊഴിലാളി സംഘടനയല്ല. അതിന്റെ ജന്മോദേശ്യം, അതിന്റെ പ്രഥമ തത്വത്തില്‍ തന്നെ പ്രകടമാണ്. ബിഎംഎസിന് ഈ രാജ്യത്തെ ജനങ്ങളോട് കടപ്പാടുണ്ട്. സമൂഹത്തെ ബാധിക്കുന്ന അഴിമതി, അക്രമം, അന്യായങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുവാനും ജനങ്ങളെ ബോധവാന്മാരാക്കി മുമ്പില്‍നിന്ന് നയിക്കുവാനുമുള്ള ബാധ്യത ബിഎംഎസിനുണ്ട്. സംഘടിത തൊഴിലാളികള്‍ക്കെ സാമൂഹ്യതിന്മകള്ക്കെതിരെ ഫലപ്രദമായി പോരാടാനും സമൂഹത്തെ അണിനിരത്താനും കഴിയൂ. അതുകൊണ്ട് ബിഎംഎസ് എല്ലാക്കാലത്തും സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള ഒരു കാവലാളായിരിക്കുവാന് ആഗ്രഹിക്കുന്നു.
കേരളത്തില്‍ ബിഎംഎസ് 1967 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഠേഗ്ഡിജിയുടെ നിര്‍ദ്ദേശപ്രകാരം ആര്.വേണുഗോപാലാണ് കേരളത്തില്‍ ബിഎംഎസിന് ആരംഭം കുറിച്ചത്. ഇന്ന് നമ്മുടെ സംസ്ഥാനത്ത് ബിഎംഎസ് വളരെയധികം വളര്‍ന്നിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കണ്ട് അനവധി സമരങ്ങള്‍ നടത്തിയുമാണ് കേരളത്തില്‍ ബിഎംഎസ് വളര്‍ന്നത്.
ആദ്യകാലങ്ങളില്‍നിന്നും വ്യത്യസ്തമായി തൊഴിലാളികളെയും സമൂഹത്തെയും ബാധിക്കുന്ന പല സാമൂഹ്യപ്രശ്നങ്ങളിലും ഇടപെടുവാന്‍ ഇന്ന് കേരളത്തിലെ ബിഎംഎസിന് കരുത്തുണ്ട്. ആലപ്പുഴയില്‍ ചിക്കുന്‍ഗുനിയ പിടിപെട്ടപ്പോള്‍ ആരോഗ്യവകുപ്പിനെ ഉണര്‍ത്തുവാനായി നടത്തിയ സമരങ്ങള്‍, പ്രതിഷേധ സമ്മേളനങ്ങള്‍, ഭീമമായ വിലക്കയറ്റത്തിനെതിരെ കേരളമാകെ ബിഎംഎസ് ആഹ്വാനം ചെയ്തു നടത്തിയ ഹര്‍ത്താല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ഡ്രഗ്സ് മദ്യമാഫിയകളുടെ വിളയാട്ടങ്ങള്‍, ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ വാഴ്ച, അഴിമതികള്‍ എന്നിങ്ങനെയുള്ള സാമൂഹ്യ തിന്മകള്ക്കെതിരെ കേരളത്തിലെ ബിഎംഎസ് ജില്ലാതലത്തില്‍ ധര്‍ണകളും പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തിയിരുന്നു. ഇവയെല്ലാം സമീപകാലത്ത് ബിഎംഎസ് സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ട് കരുത്തു തെളിയിച്ച കാര്യങ്ങളാണ്.
അഴിമതി കേരളത്തിലും അസഹ്യമായിരിക്കുന്നു. അക്രമങ്ങളും സ്ത്രീപീഡനങ്ങളും കേരളത്തെ ചെകുത്താന്റെ നാടാക്കുകയാണ്. ഒരു സരിതാ നായര്‍ക്കോ ശാലൂമേനോനോ യഥേഷ്ടം വിഹരിക്കുവാനും നിയമവ്യവസ്ഥയെ തകിടം മറിക്കുവാനും കഴിയുന്ന അവസ്ഥയാണിന്നുള്ളത്. സരിതാ നായരെ ചോദ്യം ചെയ്തപ്പോള്‍ കേരളം ഞെട്ടിപ്പോയി. പഴയ സ്മാര്‍ത്ത വിചാരം പോലെ പേരുകളുടെ പരമ്പര വന്നപ്പോള്‍ മന്ത്രിമാരും എംഎല്‍എമാരും അകപ്പെട്ടു. ഒടുവില്‍ പട്ടിക നീണ്ട് നീണ്ട് മുഖ്യമന്ത്രിയുടെ ചുറ്റുവട്ടത്തെത്തിയപ്പോള് ചോദ്യം ചെയ്യല്‍ നിര്‍ത്തി അന്വേഷണം മതിയാക്കി. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.
മഹാഭാരതത്തില്‍ വനവാസകാലത്ത് ദുഃഖിച്ചിരിക്കുന്ന ധര്‍മപുത്രരെ നോക്കി മാര്‍ക്കണ്ഡേയ മഹര്‍ഷി ഒന്നു ചിരിച്ചുവത്രെ. തന്നെ പരിഹസിക്കുകയാണെന്ന് സംശയിച്ച ധര്‍മപുത്രര്‍ ആ ചിരിയുടെ അര്‍ത്ഥം മഹര്‍ഷിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് “നേശേബലശേതി ചരേദധര്‍മം”, എന്നാണ്. അതിന്റെ അര്‍ത്ഥം, എത്ര ക്ലേശമുണ്ടായാലും അധര്‍മം പ്രവര്‍ത്തിക്കരുത് എന്ന് സാമാന്യമായ മനസ്സിലാക്കലിനെ തകിടം മറിച്ചുകൊണ്ട് കുട്ടികൃഷ്ണമാരാര് ഭാരതപര്യടനത്തിലെ ലേഖനത്തില്‍ പറയുന്നത് ബലമാണ് ധര്‍മാ ധര്‍മത്തെ നിശ്ചയിക്കുന്നത് എന്നാണ്. തനിക്ക് ഇതിന് ബലമില്ലാ എന്ന് ന്യായമുള്ളയാള് തന്റെ നിലനില്‍പ്പിനായി അധര്‍മം പ്രവര്‍ത്തിക്കാമെന്ന മാരാരുടെ സമര്ത്ഥിക്കല് അവിടെ നില്ക്കട്ടെ.
എന്തായാലും ധര്‍മം ഫലപ്രദമായി നിറവേറ്റുവാന്‍ ആവശ്യമായ ബലം വേണം. കേരളത്തിലെ ബിഎംഎസിനെ സംബന്ധിച്ചിടത്തോളം തൊഴിലാളികളോടും സമൂഹത്തോടുമുള്ള അതിന്റെ കര്‍ത്തവ്യം വര്‍ധിച്ചുവരികയാണ്. ആ കര്‍ത്തവ്യം ശരിയായി നിര്‍വഹിക്കുവാന്‍ സംഘടന കൂടുതല്‍ ബലമാര്ജിക്കണം. ഭാരതത്തിലെ പോലെ കേരളത്തിലും ബിഎംഎസ് ഒന്നാം സ്ഥാനത്ത് എത്തണം. അതിനുവേണ്ടി ഉത്സാഹപൂര്‍വം പ്രവര്‍ത്തിക്കുവാന്‍ ഈ ജൂലൈ 23 ന് ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കട്ടെ.
അഡ്വ.എം.പി.ഭാര്ഗവന് (ബിഎംഎസ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: