ന്യുയോര്‍ക്ക്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നരേന്ദ്രമോദിക്ക് ഉന്നത സ്ഥാനം ലഭിക്കുമെന്ന് രാജ്നാഥ് സിംഗ്.
തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും എന്‍ഡിഎ മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തിച്ചേരും. രാമജന്മഭൂമി പ്രശ്നത്തോടൊപ്പം വികസനവിഷയങ്ങള്ക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി പ്രാധാന്യം നല്‍കും. പാര്‍ട്ടി അധ്യക്ഷന്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജനസഞ്ചയങ്ങളെ ആകര്‍ഷിക്കുന്നവനും ആകണമെന്ന് നിര്‍ബന്ധമില്ല. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് വേറെ ചുമതല നല്‍കിയിട്ടുണ്ട്.
2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കാനുള്ള ജോലിയാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനങ്ങള്‍ യുപിഎ ഭരണം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ അടുത്ത കേന്ദ്രസര്‍ക്കാര്‍ അധികാരമേല്‍ക്കണമെന്നാണ് ഇന്ത്യന്‍ ജനതയുടെ ആഗ്രഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനെ ജനം തെരഞ്ഞെടുപ്പില്‍ തൂത്തെറിയും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സര്‍ക്കാരുകള്‍ കാഴ്ചവയ്ക്കുന്നത്. ജനം ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അതീവ ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. ഇതെല്ലാം ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കാന്‍ സഹായിക്കുമെന്നും സിംഗ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ഏഴുമാസം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനാക്കിയതില്‍ എന്ത് അസ്വാഭാവികതയാണുള്ളതെന്ന് സിംഗ് ചോദിച്ചു. അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും അനുസരിച്ചുള്ള സ്ഥാനമാണ് നല്‍കിയത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും പേരും പ്രശസ്തിയുമുള്ള രാഷ്ട്രീയനേതാവാണ് നരേന്ദ്രമോദി. രാജ്യത്തെമ്പാടും സ്വീകാര്യനായ നേതാവാണ് മോദിയെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
എംപി അനന്തകുമാര്‍, നേതാക്കളായ വിജയ് ജോളി, സുധാംശു ത്രിവേദി എന്നിവരും സിംഗിനൊപ്പമുണ്ട്.
നരേന്ദ്രമോദിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ വിസ നല്‍കണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ വിസ നല്കമണെന്നാണ് യുഎസ് സര്‍ക്കാരിനോട് തനിക്ക് ആവശ്യപ്പെടാനുള്ളതെന്ന് സിംഗ് വ്യക്തമാക്കി.
2002ലെ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു നേരെ ഉണ്ടായ ദുരാരോപണങ്ങളെ തുടര്‍ന്നാണ് നരേന്ദ്രമോദിക്ക് അമേരിക്ക വിസ നിഷേധിച്ചത്.
എന്നാല്‍ മോദിക്ക് കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞെന്ന പാര്‍ട്ടിയുടെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മാത്രമല്ല ഇത് മൂന്നാം തവണയാണ് ഗുജറാത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ ജനാധിപത്യ പ്രക്രിയയിലൂടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്, സിംഗ് ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി ഇപ്പോള്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് സമിതി തലവനാണ്. അദ്ദേഹം അമേരിക്കയിലെ സദസ്യരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ബന്ധപ്പെടുന്നത്.
അടുത്ത കാലത്ത് വാര്‍ട്ടണ്‍ ഇന്ത്യ എക്കണോമിക് ഫോറത്തില്‍ സംസാരിക്കാന്‍ മോദിയെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം പരിപാടി മാറ്റി വയ്ക്കുകയായിരുന്നു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്നാഥ് സിംഗ് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും എത്തിയത്.
ഇവിടങ്ങളില്‍ അദ്ദേഹം ഇന്ത്യക്കാരടങ്ങുന്ന സദസ്സുകളെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന് പ്രാദേശിക സുരക്ഷ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: