ന്യൂദല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കായി നടത്തിവന്നിരുന്ന പ്രവര്‍ത്തനം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ത്തിവച്ചു. ഭീകരാക്രമണ മുന്നറിയിപ്പുകള്‍ വിവിധ വകുപ്പുകള്‍ക്ക് നല്കുന്ന ജോലിയാണ് രഹസ്യാന്വേഷണ സംഘടന നിര്‍ത്തി വച്ചത്. ന്യൂനപക്ഷ രാഷ്ട്രീയ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തിവരുന്ന പദ്ധതിയുടെ അനന്തരഫലമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭീകരാക്രമണ പദ്ധതികള്‍, സ്ലീപ്പര്‍ സെല്ലുകള്‍, അവരുടെ നീക്കങ്ങള്‍, തന്ത്രപ്രധാന ശക്തിയായ ആയുധങ്ങളുടെ വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും ശേഖരിച്ചിരിക്കുന്നത്, പ്രാദേശികമായി ഭീകരര്‍ ഉണ്ടാക്കിയെടുക്കുന്ന പിന്തുണ, പിന്നെ സാമ്പത്തിക സഹായം ഇതൊക്കെ ഐബി കൃത്യമായി പ്രധാനമന്ത്രിയുടെ ഓഫീസിനെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും അറിയിച്ചിരുന്നതാണ്.
വിദേശരാജ്യങ്ങളില്‍ നിന്നും ഭീകരപ്രവര്‍ത്തകരുടെ ഉത്ഭവത്തെക്കുറിച്ചു പോലും ഐബി വ്യക്തമായ ചിത്രം നല്കുന്നയിരുന്നു. ഭീകരാക്രമണ ഭീഷണി തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇവര്‍ നല്കുന്ന വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിരുന്നത്.
കഴിഞ്ഞ നാലാഴ്ചയായി ഐബി മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന വിവരം മാത്രമാണ് കൈമാറുന്നതെന്നും ഇത് ഏറെ അനിശ്ചിതത്വം ഉണ്ടാക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രായത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അതൊന്നും പുതിയ വിവരങ്ങളല്ല, പരിശോധിക്കപ്പെടേണ്ടതുമല്ല. ഐബി വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ത്തപ്പുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാറിലെ ബോധി ഗയയിലുണ്ടായ സ്ഫോടനം സംബന്ധിച്ച വിവരം മുന്‍കൂര്‍ ലഭിച്ചത് ഐബി വഴിയല്ല. മറ്റു ചില ഏജന്‍സികളാണ് ഈ വിവരം കൈമാറിയതെന്നും ആഭ്യന്തരമന്ത്രാലയത്തിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഈ മുന്നറിയിപ്പ് ഐബിയുടെത് അല്ലാതിരുന്നതിനാല്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് വലിയ വില കല്‍പ്പിച്ചില്ല. അതിനാലാണ് സര്‍ക്കാര്‍ മഹാബോധി പ്രതിഷ്ഠയ്ക്കും വിഹാരത്തിനും അധികസുരക്ഷ ഏര്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ വര്‍ധിച്ചുവരുന്ന പ്രതിച്ഛായയ്ക്കെതിരെ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സിബിഐ കോണ്‍ഗ്രസിന്റെ രാഷ്ട്രീയനേട്ടത്തിനായി സ്പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാറിനെ ഉപയോഗിച്ചതില്‍ ഐബിക്ക് വളരെ അതൃപ്തിയുണ്ട്. മേല്ത്തട്ടു മുതല്‍ താഴെത്തട്ടുവരെയുള്ള ഐബി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ കടുത്ത പ്രതിഷേധവുമുണ്ട്.
ശത്രുരാജ്യങ്ങള്‍ക്കും ഭീകരവാദികള്‍ക്കും എതിരെ ശക്തമായ ശൃംഖല കെട്ടിപ്പടുത്ത് ഏറ്റവും വിശ്വാസയോഗ്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് ഇതുവരെ ഐബി കൈമാറിയിട്ടുള്ളത്. രാജ്യത്തിനകത്തുള്ള പോലീസ് സംവിധാനവും അതിര്‍ത്തി സുരക്ഷാ സേനയും ഒക്കെ നിരവധി തവണ ഭീകരാക്രമണവും നുഴഞ്ഞുകയറ്റവും ഒക്കെ നേരിട്ട് പരാജയപ്പെടുത്തുന്നതില്‍ വിജയിക്കാനായതും ഐബി നല്കിയ വിലപ്പെട്ട വിവരങ്ങളുടെ സഹായത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ആഭ്യന്തര സുരക്ഷ വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്.
ഐബിയെ ഇപ്പോള്‍ നയിക്കുന്നത് സയീദ് ആസിഫ് ഇബ്രാഹിമാണ്. എല്ലാ ദിവസവും പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തരമന്ത്രാലയത്തിനും ഐബി വിവരങ്ങള്‍ കൈമാറേണ്ടതാണ്. ഭീകരവാദികളുടെ ഗൂഢാലോചനകള്‍, ശല്യപ്പെടുത്തലുകള്‍, പൗരപ്രശ്നങ്ങള്‍ ഇതൊക്കെ ആഭ്യന്തരവകുപ്പിന് കൈമാറേണ്ടതുമാണ്. എന്നാല്‍ ഇസ്രത്ത് കേസില്‍ സിബിഐ രാഷ്ട്രീയം കളിച്ചു തുടങ്ങിയതോടെ ഐബി ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മടി പ്രകടിപ്പിച്ചു തുടങ്ങി.
ന്യൂനപക്ഷ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തന ശൈലി വെളിപ്പെടുത്തി ഇരകളാക്കുമോ എന്നാണ് ഐബി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഭയപ്പെടുന്നത്. ഇസ്രത്ത് ഏറ്റുമുട്ടല്‍ പോലെയുള്ള കേസുകളില്‍നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുണ്ടായില്ലെങ്കില്‍ മേലില്‍ അത്തരം പദ്ധതികള്‍ നടപ്പാക്കില്ലെന്നുമാണ് ഐബിയുടെ നിലപാടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: