എരുമേലി: സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഞ്ചായത്തിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തില്‍ ആകെയുള്ള 47 അംഗന്‍വാടികളില്‍ പകുതിയില്‍ കൂടുതലും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മ്മിച്ചു പ്രവര്‍ത്തിക്കുന്ന അംഗന്വാടികളുമുള്ള എരുമേലി പഞ്ചായത്തില്‍ മിക്ക അംഗന്‍വാടികള്‍ക്കും ദുരിതങ്ങളുടെ കഥയാണ് പറയാനുള്ളത്.
ഷീറ്റുമേഞ്ഞതും പലകതറച്ചതുമായ താത്കാലിക ഷെഡ്ഡുകളില്‍ സര്‍ക്കാര്‍ തരുന്നതിനേക്കാള്‍ അഞ്ചിരട്ടി വാടക നല്കി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളും പഞ്ചായത്തിലുണ്ട്. വാടകയായി പഞ്ചായത്ത് വെറും 200 രൂപയാണ് നല്‍കുന്നതെന്നും 500 രൂപമുതല്‍ 1000 രൂപ വരെ വാടക കൊടുത്താണ് അംഗന്‍വാടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ടീച്ചര്ച്ചും ഹെല്പ്പര്ക്കുമായി ലഭിക്കുന്ന തുച്ഛമായ ശമ്പളം വാടകയും ബസ് യാത്രക്കൂലിയുമായി ചെലവഴിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഏതുനിമിഷവും താഴേ വീഴാവുന്ന അവസ്ഥയിലാണ് ചില അംഗന്വാടികളുള്ളത്. ഉദ്യോഗസ്ഥര്‍ തന്നെ സ്ഥലം മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മാറാന്‍ മറ്റു യാതൊരു മാര്‍ഗ്ഗവുമില്ലാതെ നട്ടം തിരിയുകയാണ് അംഗന്‍വാടികളിലെ വനിതകള്‍. ഗ്രാമപഞ്ചായത്തുകളുടെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള അംഗന്‍വാടികള്‍ക്ക് പഞ്ചായത്തംഗങ്ങളുടെ സഹായസഹകരണങ്ങള്‍ മിക്കപ്പോഴും കുറവാണെന്നും ജീവനക്കാര്‍ പറയുന്നു.
വാര്‍ഡുകള്‍ തോറുമുള്ള അംഗന്‍വാടികളിലെ നൂറുകണക്കിന് കുട്ടികളുടെ സംരക്ഷണം, സാംസ്കാരിക വികസനം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ അംഗന്‍വാടികളുടെ സ്ഥലപരിമിതി മൂലം നഷ്ടപ്പെടുകയാണെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. എന്നാല്‍ സ്വന്തമായി കെട്ടിടമുള്ള അംഗന്‍വാടികള്‍ക്ക് ലക്ഷക്കണക്കിനു രൂപ വീണ്ടും അനുവദിച്ചുകൊടുക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്.
മൂന്നു സെന്റ് സ്ഥലത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ സുരക്ഷിതത്വം കാര്യക്ഷമമാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാദ്ധ്യതയേറുമെന്നും നാട്ടുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അംഗന്‍വാടികളിലെ സൗകര്യക്കുറവുമൂലം രക്ഷിതാക്കള്‍ കുട്ടികളെ വിടാന്‍പോലും മടിക്കുകയാണെന്നും ജോലിക്കാര്‍ പറഞ്ഞു. ജോലി വേണമെങ്കില്‍ ഏങ്ങനെയെങ്കിലും അംഗന്‍വാടി നിര്‍ത്തണമെന്ന അവസ്ഥയിലേക്ക് ഈ മേഖലയെ അധികൃതര്‍ തള്ളിവിട്ടിരിക്കുകയാണെന്നും നാട്ടുകാരും മറ്റും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: