ന്യൂദല്‍ഹി: ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവ്. പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കു മാത്രമേ കടകളില്‍നിന്നും ആസിഡ് വില്‍പ്പന നടത്താവൂ എന്നും കോടതി ഉത്തരവിട്ടു.
ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് സംഭവമുണ്ടായി 15 ദിവസത്തിനകം ഒരു ലക്ഷം രൂപ നല്‍കണം. ആസിഡാക്രമണങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ചികിത്സാ ചെലവ് അതതു സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ഇവരുടെ പുനരധിവാസവും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. നിവധി പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയാല്‍ മാത്രമേ പഴയ സ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ ഇവര്ക്കാകൂ എന്നും കോടതി നിരീക്ഷിച്ചു.
ആസിഡ്, മറ്റു സമാന ദ്രാവകങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തുന്നതിനായി മൂന്നു മാസത്തിനകം നിയമ നിര്‍മ്മാണം നടത്താന്‍ സുപ്രീംകോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തു. ആസിഡ് ഉപയോഗിച്ചുള്ള ആക്രമണം നടത്തുന്നത് ജാമ്യമില്ലാ വകുപ്പായി നിയമഭേദഗതി കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസിഡ് വില്‍പ്പന നടത്തിയെന്ന് തെളിഞ്ഞാല്‍ കടക്കാരന് അമ്പതിനായിരം രൂപ പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ജസ്റ്റിസ് ആര്.എം.ലോധ അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. മൂന്നു മാസത്തിനകം 1991ലെ വിഷം ചേര്‍ക്കല്‍ നിയമത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആസിഡിന്റെ വില്‍പ്പന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കരട് ചട്ടം തയ്യാറാക്കിയതായി സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് കോടതിയെ അറിയിച്ചു. കേസ് അവസാനം പരിഗണിച്ച ഏപ്രില്‍ 16ന് സര്‍ക്കാര്‍ ഇനിയും നയം വ്യക്തമാക്കിയില്ലെങ്കില്‍ ആസിഡിന്റെ വില്‍പ്പന രാജ്യത്ത് നിരോധിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ദല്‍ഹിയില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി എന്ന പെണ്കുട്ടിയുടെഹര്ജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: