നമ്മുടെ ഇന്നത്തെ നിയമ നിര്‍മ്മാണസഭയുടെ അവസ്ഥ കാണുമ്പോള്‍ കൗരവസഭയെയാണ് ഓര്‍മ്മ വരുന്നത്. അവഹേളനത്തിന്റെയും അതൃപ്തിയുടെയും സമ്മേളനമായ സഭ. ധര്‍മ്മം വെടിഞ്ഞ് അധര്‍മ്മത്തെ കൂട്ടുപിടിച്ച കൗരവരുടെ സ്ഥിതിയാണ് അതിനുള്ളില്‍ വിഹരിക്കുന്നവര്‍ക്ക്. ഭരിക്കുന്നവര്‍ക്കും ഭരണത്തെ എതിര്‍ക്കുന്നവര്‍ക്കും ഒരേ സ്വഭാവമാണ് സഭയില്‍ ഉള്ളതെങ്കില്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്ത് സമവായത്തിലെത്തേണ്ടതിനു പകരം അസഭ്യതയുടെയും അവഹേളനത്തിന്റേയും പടുകുഴിയില്‍ വീണ് വിയര്‍ക്കുന്ന അവസ്ഥയാണിന്ന് നിയമസഭയിലെ ഓരോ അംഗത്തിനും. നീതിമാന്മാര് ആകേണ്ട നിയമസഭാ സാമാജികര്‍ വാശിതീര്‍ക്കാന്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. നമ്മുടെ നിയമനിര്‍മാണസഭയ്ക്ക് മുമ്പൊരിക്കലും ഇത്തരമൊരു നാണക്കേടിന്റെ സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നും, വിക്ഷേപിച്ച അഴിമതിയുടെ സോളാര്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുവാന് പച്ചക്കൊടിയുയര്‍ത്തി സിഗ്നല്‍ കാണിച്ച അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജോപ്പന് ആണ്, ഉയര്‍ന്നു പൊന്തും മുമ്പ് അടിതെറ്റി വീണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. അഴിമതിക്കാരായ പലരും കോണ്‍ഗ്രസില്‍ ഉണ്ടെങ്കിലും ഉമ്മന്‍ചാണ്ടി അഴിമതിക്കു കൂട്ടുനില്ക്കുകയില്ല എന്നു വീമ്പുപറയുകയാണ്. സംശുദ്ധമായ ഒരു പൊതുപ്രവര്‍ത്തകന്റെ സ്ഥാനമാണ് ഉമ്മന്‍ചാണ്ടിക്ക് അവര്‍ നല്‍കിയിരിക്കുന്നത്. അതു നല്ലതുതന്നെ, അങ്ങനെത്തന്നെയാകണം. പക്ഷേ സോളാര്‍ തട്ടിപ്പുകേസിന് ആസ്പദമായ എല്ലാ ഒത്താശകളും അരങ്ങേറിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും, പേഴ്സണല്‍ സ്റ്റാഫില്നിന്നുമാണ്.
ലക്ഷക്കണക്കിനു രൂപയുടെ ഒരു തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസില്നിന്നുംപോയ അനേകമനേകം ഫോണ്‍കോളുകളും മന്ത്രിതലത്തിലുള്ള മറ്റു ബന്ധങ്ങളും സാക്ഷിയാകുമ്പോള്‍ മുഖ്യമന്ത്രിമാത്രം ഈ തട്ടിപ്പ് അറിഞ്ഞില്ല എന്നുപറയുന്നത് ഒരു പൊട്ടന്‍കളിയാണ്! ഇതില്‍ ആരാണ് നീതിമാന്? ആരാണ് അനീതിക്ക് കൂട്ടുനിന്നത് എന്ന് കണ്ടെത്തുകയെന്നത് ഒരു നിയമപ്രശ്നം ആണെന്നിരിക്കെ, അതിനുള്ള സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കാതെ വിലപ്പെട്ട നിയമസഭയുടെ പവിത്രതക്ക് കളങ്കം വരുത്തുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. സോളാര്‍ തട്ടിപ്പുകേസിലൂടെ ഷോക്കേറ്റ് വിറങ്ങലിച്ച പ്രതീതിയാണിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്. തട്ടിപ്പുനടത്തിയവരെയും അതിനു കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനേയും കുറിച്ച് സമഗ്രമായ അന്വേഷണത്തിനും,അത് സിബിഐ അന്വേഷണമായാലും, ജുഡീഷ്യല്‍ അന്വേഷണമായാലും, അതുമൂലം സത്യം കണ്ടെത്തുവാന്‍ ശ്രമിക്കുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നെന്തിനാണ് അന്വേഷണത്തെ ഭയപ്പടുന്നത്? യഥാര്‍ത്ഥത്തില്‍ നീതിയുക്തമായ ഒരന്വേഷണത്തിന് ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും മാറി നില്‍ക്കണം.
സഭയ്ക്കകത്ത് ചര്‍ച്ചചെയ്യേണ്ട ജനങ്ങളുടേതായ പ്രശ്നങ്ങളെ മാറ്റിനിര്‍ത്തി തെരുവു ഗുണ്ടകളെപ്പോലെ ?വാടാ പോടാ? പോര്‍വിളികള്‍ക്ക് സഭ സാക്ഷ്യം വഹിക്കുന്ന അവസ്ഥ തികച്ചും അരാജകത്വം തന്നെ. ജനങ്ങളാല്‍ തിരഞ്ഞെടുത്ത് നിയമസഭയിലേക്കെത്തുന്ന ഏതൊരു നിയമസഭ അംഗത്തിനും അതിന്റെ പവിത്രതയും മാന്യതയും കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ട്. എടുപ്പിലും, നടപ്പിലുമുള്ള പ്രാമാണിത്തമല്ല പ്രധാനം. പെരുമാറ്റവും വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ സത്യസന്ധതയും കൃത്യതയും ആണ് പ്രധാനം. ജനങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ക്ക് യുദ്ധകാല അടിസിഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുകയും അവ ചര്‍ച്ചചെയ്യപ്പെടുകയും, അവ ജനങ്ങള്‍ക്കിടയിലേക്ക് എത്തിപ്പെടുകയും ചെയ്യേണ്ടതിനു പകരം സഭ്യമല്ലാത്ത വാക്കുകള്‍ ഉയര്‍ത്തി സ്വയം കളങ്കം വരുത്തിവെക്കുകയാണ് നിയമസഭാ സാമാജികര്‍!
നിയമസഭയില്‍നിന്ന് ഉയര്ക്കൊള്ളുന്ന നല്ല നിയമങ്ങളാണ് ജനസുരക്ഷയ്ക്കും, രാജ്യസുരക്ഷക്കും പ്രധാനമെന്ന് ഒരു നിമിഷനേരംപോലും ആലോചിക്കുവാന്‍ തുനിയാതെ വാഗ്വാദങ്ങള്‍ സൃഷ്ടിക്കുകയാണ്. നിയമങ്ങള്‍ സൃഷ്ടിക്കുന്നതിനും നിയമങ്ങളുടെ ഭേദഗതിക്കും ഉപരിയായി, ആദ്യം വേണ്ടത് നിയമസഭാ അംഗങ്ങളുടെ നല്ല പെരുമാറ്റത്തിനും ഉപയോഗിക്കുന്ന വാക്കുകള്‍ക്കുമുള്ള ഭേദഗതിയാണ്. വാദപ്രതിവാദങ്ങളും നിയമ ചര്‍ച്ചകളും നടക്കുന്ന നിയമസഭയില്‍ ഓരോ അംഗവും വിവേകപൂര്‍വ്വം പെരുമാറുവാന്‍ പഠിക്കണം. അത്തരം വിവേകത്തില്‍ നിന്നും തിരിച്ചറിവില്‍ നിന്നും ഉത്ഭവിക്കുന്നതാകണം ജനങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദങ്ങള്‍! പക്ഷേ ഇന്നു കാണുന്നത് അപശബ്ദമാണ്. നമ്മുടെ സ്കൂള്‍ കുട്ടികളെപ്പോലും കേള്പ്പിക്കുവാനും, കാണിക്കുവാനും ഉതകുന്നതല്ല നിയയമസഭയിലെ അംഗങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ അത് വ്യക്തിവൈരാഗ്യങ്ങളിലേക്കും ലജ്ജിപ്പിക്കുന്ന അവസ്ഥയിലേക്കും എത്തിപ്പെട്ടിരിക്കുന്നു! സഭയെ നിയന്ത്രിക്കുന്ന നിയമസഭാ സ്പീക്കറെ പോലും സഭ്യമല്ലാത്ത വാക്കുകളെക്കൊണ്ട് സഭയില്‍ മുക്കിക്കൊല്ലുന്നു. പെരുമാറ്റ ചട്ടങ്ങളേയും, എല്ലാ നിയമസഭാ നയങ്ങളേയും കാറ്റില്‍പ്പറത്തി, സഭാധ്യക്ഷനെപ്പോലും അവ ഹേളിക്കുന്ന ദുര്യോഗമാണിന്ന് നമ്മുടെ നിയമ സഭയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അസഭ്യം പറച്ചില്, മുണ്ടുരിയല്‍, മുണ്ട് പൊക്കല് , കയ്യാംങ്കളി, സ്പീക്കറുടെ ചെയ്മ്പറിനടുത്തേക്കുള്ള കടന്നുകയറ്റം, ലേഡി സ്റ്റാഫിനോടും സെക്യൂരിറ്റി സ്റ്റാഫിനോടും കാണിക്കുന്ന മര്യാദകേടുകള്‍ എന്നിവ ഇന്ന് നിത്യസംഭവങ്ങളായി മാറുന്നു. അസഭ്യം പറഞ്ഞും, കയ്യാങ്കളി നടത്തിയും നിയമസഭാ സ്പീക്കറെ അവഹേളിച്ചും ഉയിര്‍ക്കൊള്ളുന്ന വിശ്വാസയോഗ്യവും സത്യസന്ധവുമല്ലാത്ത നിയമം ഇവിടെ ആര്‍ക്കാണ് വേണ്ടത്?
ചീഫ് വിപ്പും ധനമന്ത്രിയും മറ്റു പ്രതിപക്ഷ അംഗങ്ങളും, പ്രതിപക്ഷനേതാവുപോലും സഭ്യമല്ലാത്ത വാക്കുകള്‍ നിരത്തിയശേഷം പിന്നെ തെറ്റിനെ കുറിച്ചോര്‍ത്ത് വിളിച്ചുചൊല്ലി പ്രാശ്ചിത്തം ചെയ്യുന്നവരാണ്. തെറ്റിന്റേതായ വാക്കുകള്‍ എന്താണെന്ന് മനസ്സിലാകാതെ വീണ്ടുംവീണ്ടും സ്വയം തെറ്റായ വാക്കിലൂടെ സഭയില്‍ സഞ്ചരിക്കുന്നവരാണ്. തെറ്റുകാര്‍ ആരായാലും അവരെ നിയമത്തിനു മുന്പില് കൊണ്ടുവരണം, അവര്‍ ശിക്ഷിക്കപ്പെടണം. അത് മുഖ്യമന്ത്രിയായാലും, മറ്റു വകുപ്പു മന്ത്രിയായാലും സാധാരണക്കാരനായാലും അങ്ങനെതന്നെയാകണം. പക്ഷേ അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കാതെ ജനങ്ങളില്‍ നിന്നും നികുതിയിനത്തില്‍ പിരിച്ചെടുത്ത കറന്‍സിയെടുത്ത് ഭരണകാലയളവില്‍ അമിത ധൂര്‍ത്തുമായി വിലസി നടക്കുകയും, നിയമസഭ സമ്മേളിച്ചാലും ഇല്ലെങ്കിലും കിട്ടുന്ന ശമ്പളത്തിനോ അലവന്‍സുകള്‍ക്കോ യാതൊരു കുറവും ഇല്ലാതെ കൈപ്പറ്റുകയും സഭാസമ്മേളനത്തിന് എത്തുമ്പോള്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കാതെ ചര്‍ച്ചകള്‍ക്കിടയില്‍ അസഭ്യം വര്ഷിക്കുവാനാണ് ഉദ്ദേശമെങ്കില്‍ പിന്നെ എന്തിനാണ്, സംസ്ഥാനത്ത് ജനങ്ങള്‍ക്കായി ഒരു നിയമസഭ?
പനിപിടിച്ച് കേരളം വിറച്ചു തുള്ളുമ്പോള്‍ തെറി പറഞ്ഞ് കലിതുള്ളുകയാണ് നിയമ സഭയില്‍ നമ്മുടെ ജനാധിപത്യക്കോമരങ്ങള്‍! സര്‍ക്കാര്‍ ആശുപത്രികളില്‍ പനിപിടിച്ചെത്തുന്ന പാവങ്ങളെ കിടത്തി ചികിത്സിക്കുവാന്‍ ഇടമില്ല. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍പോലും ശ്രദ്ധിക്കാതെ മന്ത്രിമാരും ഡോക്ടര്‍മാരും നരനായാട്ട് നടത്തുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ്, ചികിത്സയിലെ അപാകതകള്‍, പരിചരണക്കുറവ്, വെള്ളം, മരുന്ന് എന്നിവയുടെ ലഭ്യതക്കുറവ്, ഓപ്പറേഷന്, എക്സ് റേ തിയ്യറ്ററുകളുടെ അപാകതകള്‍ കൂടാതെ സര്‍ക്കാര്‍ സ്കൂളുകളിലെ തകര്‍ന്നിടിഞ്ഞ് വീഴാറായ മേല്‍ക്കൂരകളുടെ ശോചനീയ സ്ഥിതികള്‍, കുണ്ടും കുഴിയുമായി നന്നാക്കാതെ, നട്ടം തിരിഞ്ഞ് നടുവൊടിക്കും വിധമുള്ള റോഡുകള്‍, സര്ക്കാരാപ്പീസിലും മറ്റും നടമാടുന്ന അഴിമതികള്‍, കള്ളത്തരങ്ങള്‍, പോലീസ് വകുപ്പുകളിലും സൈബര്‍ സെല്ലുകളിലും രാഷ്ട്രീയ പ്രേരണയാല്‍ നടമാടുന്ന കുറ്റകൃത്യങ്ങള്‍, ഫോണ്‍ ചോര്‍ത്തലുകള്‍, അട്ടപ്പാടിയിലേയും മറ്റും ഭവനരഹിതരായ ആദിവാസികള്‍ക്കിടയില്‍ കാണുന്ന മാറാവ്യാധിയും പട്ടിണി മരണങ്ങളും അവരോടുള്ള അവഗണനയും, മഴകെടുതികളാല് വീട് നഷ്ടപ്പെട്ട് നിരാലംബരായവര്‍. ഇവയൊക്കെ ചര്‍ച്ചചെയ്യപ്പെടാത്ത പ്രശ്നങ്ങളായി തീരാകുഴികളില് കേരളം മുങ്ങിത്താഴുമ്പോള്‍ തട്ടിപ്പിനിരയായവര്‍ക്ക് മന്ത്രിതലത്തില്‍ ബന്ധമുണ്ടെന്ന് കാണിച്ചാണ് അസഭ്യതയുടെ ഇത്തരം നില അമിട്ടുകള്‍ പൊട്ടിക്കുന്നത്.
അനീതിയെയും അധര്‍മ്മത്തെയും വിവേകപൂര്‍വ്വം നേരിടേണ്ട പ്രതിപക്ഷനേതാവ് വകുപ്പു മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കുമെന്നു പറയുന്നതു കേട്ടാണ് നമ്മുടെ കുട്ടികള്സ്കൂളിന്റെ പടികയറുന്നത്. വിവേകത്തിന്റെ മാതൃകയാകേണ്ട ജനനായകരായ രാഷ്ട്രീയ കാരണവന്മാര് സഭയുടെ അന്തസിനു നിരക്കാത്ത വിധത്തില്‍ അനാശാസ്യത്തിന് മുതിരുന്ന അവസ്ഥാവിശേഷം സംജാതമാകുന്നു.ഒരു മന്ത്രി പുത്രന്റെ പരസ്ത്രീ ബന്ധങ്ങളോ, കിടപ്പറ രഹസ്യങ്ങളോ, സോളാര്‍ തട്ടിപ്പിന് പലരേയും വശീകരിച്ച് കണ്ണും മെയ്യും കാട്ടി പ്രേരകശക്തികൂട്ടിയ മാദക സുന്ദരികളെക്കുറിച്ചോ ചര്‍ച്ചചെയ്യേണ്ട ഒരു വേദിയല്ല കേരള നിയമനിര്‍മ്മാണ സഭ. നിയമസഭാംഗങ്ങളുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും എത്രമാത്രം യുക്തിയും സത്യസന്ധതയും പവിത്രതയും ഉണ്ടോ, അത്രമാത്രം അവരാല്‍ ഉത്ഭവിക്കുന്ന നിയമങ്ങള്‍ക്കും പവിത്രതയുണ്ടാകും.അതല്ലായെങ്കില്‍ നിര്‍മ്മിക്കപ്പെടുന്ന ഓരോ നിയമങ്ങളാല്‍ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നീതിയല്ല ലഭിക്കുക; അനീതിയും അധര്‍മവും കാണിച്ച് രക്ഷപ്പെടുവാനുള്ള പഴുതുകള്‍ ആയിരിക്കും അനവധി. നമ്മുടെ നിയമനിര്‍മ്മാണസഭയിലെ ഓരോ അംഗവും വിവേകപൂര്‍വ്വം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; ആയിരം നുണകള്‍ പറഞ്ഞും പ്രചരിപ്പിച്ചും തെറ്റുധരിപ്പിച്ചും ആ പരമോന്നത സഭയ്ക്കുള്ളില്‍ ഇരിക്കുന്നതിനേക്കാള്‍ ഭേദം ഒരു സത്യം മാത്രം പറഞ്ഞ് പുറത്തുപോകുകയാണ്. ഇത് ഉമ്മന്‍ചാണ്ടിക്കും ബാധകമാണ്. എങ്കില്‍ അത് മികവുറ്റ ഭരണകര്ത്തവ്യത്തിന് അദ്ദേഹത്തിനു ലഭിച്ച യു.എന്‍. അവാര്‍ഡിനേക്കാള്‍ എത്രയോ തിളക്ക മുണ്ടായേനേ!.
സത്യന് കുറ്റുമുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: