പാറ്റ്ന: സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്കുന്നതിനു മുന്‍പ് പ്രിന്‍സിപ്പല്‍മാരും പാചകക്കാരും രുചിച്ചുനോക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യവും നല്കി. ഭക്ഷണസാധനങ്ങളും സ്കൂളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും ഒരു സ്റ്റോറില്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
രുചിച്ച് നോക്കുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥര്‍ റിക്കോര്‍ഡില്‍ എഴുതണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബീഹാറിലെ സരനില്‍ 23 കുട്ടികളും പാചകക്കാരനും ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിക്കാനിടയായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. 25ലധികം കുട്ടിഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നുണ്ട്. ചോറില്‍ നിന്നും സോയാബീനില്‍ നിന്നുമാണ് ഛപ്രയിലെ കുട്ടികള്‍ക്ക് വിഷബാധയേറ്റത്. ഭക്ഷണത്തില്‍ ഫോസ്ഫറസ് കലര്‍ന്നിരുന്നതായും സൂചനയുണ്ട്.
സരണ്‍ ജില്ലയില ഛപ്രയ്ക്കു പിന്നാലെ പാറ്റ്നയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള മധുബനിയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉച്ചഭക്ഷണ പദ്ധതിപ്രകാരം വിളമ്പിയ ആഹാരം കഴിച്ച നവ്തോലിയ മിഡില്‍ സ്കൂളിലെ 50 കുട്ടികള്‍ക്കാണ് ഇന്നലെ വിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണത്തില്‍ പല്ലി കിടന്നതായി കുട്ടികളില്‍ ചിലര്‍ വെളിപ്പെടുത്തി. വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ലെന്നും ഭൂരിഭാഗംപേരെയും ഡിസ്ചാര്‍ജ് ചെയ്തെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഏഴു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തുടരുന്നായും അവര്‍ പറഞ്ഞു.
അതിനിടെ, ഗയയിലെ ഒരു സ്കൂളിലും ഭക്ഷ്യവിഷബാധയുണ്ടായതായി ചില ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഒരു കുട്ടിമരിച്ചതായും 22 പേര് ചികിത്സ തേടിയെന്നുമാണ് സൂചനകള്‍. അതേസമയം, സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായി. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ നിതീഷ് കുമാര്‍ ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മയെ നിശിതമായി വിമര്‍ശിച്ചു. രോഗബാധിതരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം മരിച്ചവരുടെ കുടുംബഗങ്ങള്‍ക്ക് തിടുക്കപ്പെട്ട് സഹായംപ്രഖ്യാപിച്ച നിതീഷിന്റെ നടപടി ക്രൂരവും വിവേക ശൂന്യവുമാണ്, ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒളിച്ചോടാനാവില്ലെന്നും ദുരന്ത സമയത്ത് അപക്വമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത ജില്ലാ അധികാരികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിഹാറില്‍ ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. ദുരന്തം നടന്ന സ്കൂള്‍ ഇരിക്കുന്ന ധര്‍മസതി ഗന്ദമാനില് ഇന്നലെ ആള്‍ക്കൂട്ടം വാഹനങ്ങള്‍ തടഞ്ഞിട്ടു. ഒരു ബസിന് പ്രതിഷേധക്കാര്‍ തീയിട്ടതായും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: