ന്യൂദല്‍ഹി: പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഫെയ്സ്ബുക്ക് തുറക്കാനും അക്കൗണ്ട് തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ നേതാവ് കെ. എന്‍. ഗോവിന്ദാചാര്യ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിധിപ്രസ്താവിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബി.ഡി. അഹമ്മദ്, വിഭു ബഖ്രു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഫെയ്സ്ബുക്ക് സൈറ്റിന്റെ ഹോം പേജില്‍ തന്നെ സാമാന്യം വലിപ്പമുള്ള അക്ഷരത്തില്‍ വിലക്ക് രേഖപ്പെടുത്താവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ മുന്‍നിരയിലുള്ള ഫെയ്സ്ബുക്കിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പരാഗ് തൃപാഠിയാണ് കോടതിയില്‍ ഹാജരായത്.
സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പതിമൂന്ന് വയസ്സില്‍ താഴേയുള്ളവര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്തവണ്ണമുള്ള സംവിധാനം ഉണ്ടാക്കണം അതിനായി ഓണ്‍ലൈനില്‍ തന്നെ സെക്യൂരിറ്റി ഏര്‍പ്പെടുത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനോടും ഈ വിഷയത്തെക്കുറിച്ച് ദല്‍ഹി കോടതി മുമ്പും സൂചിപ്പിച്ചിരുന്നു.
കോടതി നിര്‍ദ്ദേശപ്രകാരം പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നതിന് സൈറ്റിന്റെ ഹോം പേജില്‍ വിലക്കേര്‍പ്പെടുത്താമെന്ന് ഫെയ്സ്ബുക്ക് അഭിഭാഷകന് പരാഗ് തൃപാഠി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: