സൂക്ഷ്മതലങ്ങളില്‍ ആദിശക്തിയുടെ മൂര്ത്തഭാവങ്ങളായ സ്ത്രീത്വത്തെ അധിനിവേശങ്ങളും സാംസ്ക്കാരിക കലര്‍പ്പുകളും മറ്റൊരു തലത്തിലെത്തിച്ചു. സ്വയം സമര്‍പ്പണത്തിന്റെ ദേവദാസിഭാവത്തില് നിന്ന് അടിമത്തത്തിന്റെ നരദാസിയിലേക്ക് കടക്കുന്നുവോ ഭാരതസ്ത്രീകള്‍. സമത്വം എന്നത് ആണാകാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിച്ചുപോയി ഒരു വിഭാഗം. ത്യാഗവും യുദ്ധവും അനുരഞ്ജനവും കീഴടങ്ങലും അതീജീവനമാര്ഗങ്ങളാണ്. ഇതൊന്നും വഴങ്ങാത്തവര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. മുന്‍മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയിലിനെ പ്രതിക്കൂട്ടിലാക്കിയ യുവതിയും തട്ടിപ്പിന്റെ തന്ത്രങ്ങളില്‍ ഒരു സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സരിതയും ഈ വിഭാഗത്തില്‍പ്പെടും.
നേതൃശക്തിയും സേവനവും കൂട്ടായ്മയുമാണ് ജനാധിപത്യത്തിന്റെ ശക്തി. ഭരണപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ നയങ്ങളായിരിക്കണം ജനാധിപത്യവ്യവസ്ഥയില്‍ ജനപ്രതിനിധികള്‍ സ്വീകരിക്കേണ്ടത്. സ്വയം ജീവിക്കാനും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുന്നതുമായിരിക്കണം ഓരോ സര്‍ക്കാരിന്റെയും നയരൂപീകരണങ്ങളെന്ന് ചുരുക്കം. പക്ഷേ പ്രകൃതിയേയും പാരമ്പര്യ രീതികളേയും സംസ്ക്കാരത്തേയും പാടെ തകര്‍ക്കുന്ന നയങ്ങളാണ് നിലവിലുള്ളത്. അഖണ്ഡതയും സ്വരാജ്യസ്നേഹവും കാത്തുസൂക്ഷിക്കാന്‍ ഒട്ടും പര്യാപ്തമല്ലാത്തവ. സുഖസൗകര്യങ്ങള്‍ക്ക് അടിസ്ഥാനം പണം മാത്രമാണെന്ന കാഴ്ച്ചപ്പാടാണ് വളരുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് ജനത്തിന് ജീവിതം എന്നത് അസാധ്യമാകുന്നതും സ്ത്രീകളുടെ മാനത്തിന് വില കല്‍പ്പിക്കാത്ത ഉപഭോഗസംസ്ക്കാരങ്ങള് സൃഷ്ടിക്കപ്പെടുന്നതും.
മൂലധനമായി മറ്റൊന്നും കണ്ടെത്താനാകാതെ വരുമ്പോള്‍ സ്വന്തം ശരീരത്തെ തന്നെ മൂലധനമാക്കുന്നു ചില സ്ത്രീകള്‍. ഈ സാഹചര്യം സംജാതമാകുന്നത് രാഷ്ട്രത്തിന്റെ വന്‍വീഴ്ച്ച മൂലമെന്ന് പറയാം. അന്തസ്സായി ജീവിക്കാന്‍ ഉചിതമായ സാധ്യതയും സന്ദര്‍ഭവും അവസരവുമൊരുക്കേണ്ടത് സര്‍ക്കാരാണ്. സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉന്നമനത്തിലെത്താന് സ്ത്രീകളെ സഹായിക്കേണ്ടതും ഭരണാധികാരികളുടെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു. ബാഹ്യജീവിതത്തില്‍ മാത്രമല്ല ആന്തരിക ജീവിതത്തിലും ഉന്നതിയുണ്ടാക്കുന്ന പദ്ധതികളും തൊഴില്‍സാധ്യതകളും ആവിഷ്ക്കരിക്കപ്പെടണം. കക്ഷിരാഷ്ട്രീയവും കുതര്ക്ക വിതര്‍ക്കവുമായി കാലം കഴിക്കുന്ന ജനപ്രതിനിധികള്‍ സൃഷ്ടിക്കുന്ന പ്രതികൂലാവസ്ഥയാണ് വഴിതെറ്റാനും അടിതെറ്റാനും ആണിനെയും പെണ്ണിനെയും ഒരുപോലെ പ്രേരിപ്പിക്കുന്നത്. ഇവിടെ നിന്നാണ് അതിജീവനത്തിന്റെ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
സുഖലോലുപതയില്‍ മുങ്ങിപ്പോകുന്നവര്‍ക്ക് സാധാരണ ജീവിതം ഒരു ദു:സ്വപ്നം പോലെ ഭീതിദമാണ്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അവര്‍ കടക്കുകയോ നയിക്കപ്പെടുകയോ ചെയ്യുന്നു. സരിതയെപ്പോലെ കോടികള്‍ നേടുന്നവരല്ലെങ്കിലും നല്ല ഒരു ചുരിദാറിനോ മൊബൈല്‍ ഫോണിനോവേണ്ടി ക്ലാസ് കട്ട് ചെയ്ത് പലര്‍ക്കുമൊപ്പം കറങ്ങുന്ന സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളെക്കുറിച്ച് എത്രയോ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചിരിക്കുന്നു. മിസ്ഡ് കാളിന് പിന്നാലെ പോകുന്ന കുമാരിമാരും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന വീട്ടമ്മമാരുമെല്ലാം ഈ ദുഷിച്ച സംസ്ക്കാരത്തിന്റെ സൃഷ്ടികള്‍ മാത്രമാകുന്നു. ചെയ്യുന്നതിലെ ശരിയും തെറ്റും ചിന്തിക്കാന്‍ പോലും സാവകാശമില്ലാതെ കുതിച്ചുപായുകയാണിവര്. പക്ഷേ ഈ പോക്ക് അങ്ങേയറ്റം വരെ നീളില്ല. അപ്രതീക്ഷിതമായി ഇടിച്ചുനിര്‍ത്തപ്പെടുകയും ജീവിതം മറ്റൊരു വഴിക്ക് നീങ്ങുകയും ചെയ്യും. പശ്ചാത്താപമോ കുറ്റബോധമോ തോന്നി തിരികെ വരണമെന്ന് ഇവര്‍ക്ക് തോന്നിയാല്‍ ഭാഗ്യം.
പാശ്ചാത്യസംസ്ക്കാരത്തിന്റെ സംഭാവനയായ ഉപഭോക്തൃസംസ്ക്കാരം നയിക്കുന്നത് തികഞ്ഞ ഭൗതികതയിലേക്കാണ്. മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ശാന്തമായി ജീവിക്കാനുതകുന്ന ആത്മീയതയെയാണ് അത് നശിപ്പിക്കുന്നത്.
ഇതിന്റെ കൂടെ ചേര്‍ത്തു പറയേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. പ്രധാനമായും സരിത നായര്‍, ശാലുമേനോന് എന്നീ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സോളാര്‍തട്ടിപ്പില്‍ അഴിമതിക്കല്ല, ലൈംഗികതയ്ക്കാണ് പ്രാധാന്യം. ഒരു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അതുമല്ലെങ്കില്‍ ഒരു സാധാരണക്കാരി രാത്രിയില്‍ ഒരു പുരുഷനോട് സംസാരിക്കുന്നത് അത്ര വലിയ തെറ്റാണോ. രാത്രി ഫോണില്‍ക്കൂടി പറയുന്നതെല്ലാം സെക്സാണെന്ന മൂഢധാരണ എങ്ങനെ സൃഷ്ടിക്കപ്പെട്ടു. മുന്‍വിധിയും പ്രവചനങ്ങളും നടത്തി അടക്കിചിരിച്ച് സ്വന്തം വ്യക്തിത്വം നശിപ്പിക്കുകയാണ് ഓരോരുത്തരും.
രാഷ്ട്രീയ പകപോക്കലിന്റെയും സാമ്പത്തിക തട്ടിപ്പിന്റെയും ഇരകളായി സ്ത്രീകള്‍ മാറ്റപ്പെടുന്നതും ഇവിടെ നിന്നാണ്. ജോസ് തെറ്റയിലിനെതിരെയുള്ള ആരോപണം ഇതിന്റെ ഉത്തമദൃഷ്ടാന്തം. കിടപ്പറ ദൃശ്യങ്ങള്‍ റെക്കോഡ്ചെയ്യുകയും അത് ഉളുപ്പില്ലാതെ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും തയ്യാറാകുന്നവര്‍ സ്ത്രീത്വത്തില്‍ നിന്ന് വെറും പെണ്ണത്തത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടവരാണ്. രാഷ്ട്രീയത്തിലെ ചില വടവൃക്ഷങ്ങള്‍ മുന്‍കൂട്ടി കാര്യങ്ങള്‍ കണക്കുകൂട്ടുന്നു, പ്രവചിക്കുന്നു, അത് നടപ്പിലാക്കുന്നു. തെറ്റയിലിനെതിരെ ആരോപണവുമായി രംഗത്തുവന്ന സ്ത്രീക്ക് പിന്നില്‍ വന്‍ശക്തിയായി ആരോ ഉണ്ടെന്ന് തീര്‍ച്ച. തെറ്റയിലിനെ ക്ഷണിക്കുന്നതിന് മുമ്പ് തന്നെ ആ സ്ത്രീ ഇക്കാര്യം മറ്റാരോടോ ചര്‍ച്ചചെയ്തിട്ടുണ്ടാകും. വേണ്ട നിര്‍ദ്ദേശങ്ങള്‍ വാങ്ങിയിട്ടുണ്ടാകും. കൃത്യമായ ഒരു തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിയതെന്ന് കരുതാം.
സോളാര്‍വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ തക്ക സമയത്ത് തെറ്റയിലിനെതിരെ ആരോപണം. പക്ഷേ ആ തന്ത്രം വിലപ്പോയില്ല ഒരു എല്‍എയുടെ കിടപ്പറക്കാഴ്ച്ചകളേക്കാള് മാധ്യമങ്ങള്‍ പ്രാധാന്യംകൊടുത്തത് സരിത വിളിച്ച മന്ത്രിമാര്‍ക്കും ആ ഫോണ്‍ കോളുകള്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒന്ന് മങ്ങി പൂര്‍വ്വാധികം ശക്തിയോടെ സോളാര്‍ തിരികെ വന്നത് നാം കണ്ടു.
രാഷ്ട്രീയമായോ വ്യക്തിപരമായോ ഉള്ള പകതീര്ക്കലിനായി സ്ത്രീകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ നീതിയ്ക്ക് അര്‍ഹതയുള്ളവര്‍ അപമാനിക്കപ്പെടുന്നു. കള്ളപ്പരാതിയും കണക്കുകൂട്ടിയുള്ള പ്രതികാര നടപടികളും വശമില്ലാതെ കോടതി കയറിയിറങ്ങുന്ന ആയിരങ്ങളുടെ സത്യസന്ധതയാണ് ഇത്തരം ഹീന സംഭവങ്ങളില്‍ കൂടി ചോദ്യം ചെയ്യപ്പെടുന്നത്. സൂര്യനെല്ലിപെണ്‍കുട്ടിയുടെ നിലവിളി കേള്‍ക്കാതെ പോകുന്നതും ഇവിടെയാണ്. കൂവിത്തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയും. അതിനായി പെണ്ണിനെ ഉപയോഗിക്കാമല്ലോ. പക്ഷേ അതല്ല അന്തസ്. പറഞ്ഞും പ്രവര്‍ത്തിച്ചും ജനാധിപത്യരീതിയില്‍ ധാര്‍മ്മികമായി പ്രശ്നങ്ങള്‍ നേരിടണം. അതിന് ആദ്യം കാഴ്ച്ചപ്പാട് മാറണം.
അഡ്വ. ശുഭലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക: