കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ സിപിഎം പുതിയ വിവാദത്തില്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം അക്കൗണ്ടില്‍ 16 കോടി രൂപയുടെ സമ്പാദ്യം കണ്ടെത്തി. പാര്‍ട്ടിയെ കുടുക്കിലാക്കാന്‍ കിട്ടിയ അവസരം മുതലാക്കാന്‍ മമതാ സര്‍ക്കാര്‍ ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കുമെന്ന് മമതാ ബാനര്‍ജി പ്രസ്താവിച്ചു. അതേ സമയം പാര്‍ട്ടിയുടെ അക്കൗണ്ട് വ്യക്തികളുടെ പേരിലാക്കിയതാണെന്നും ഈ നടപടിയിലെ കുഴപ്പങ്ങള്‍ അറിയില്ലായിരുന്നെന്നും പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസ് വിശദീകരിച്ചു.
ബിമന്‍ബോസും പോളിറ്റ് ബ്യൂറോ അംഗമായ നിരുപം സെനും ചേര്‍ന്നു പ്രവര്‍ത്തിപ്പിക്കുന്നതാണ് അക്കൗണ്ട്. ഈ രണ്ടു സിപിഎം നേതാക്കളുടെയും സമ്പത്തിന്റെ സ്രോതസ്സ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു.
സിപിഎം നേതാക്കള്‍ പറയുന്നത് ബാങ്ക് അക്കൗണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണെന്നും നേതാക്കളുടെ പേരില്‍ തുടങ്ങിയെന്നേ ഉള്ളുവെന്നുമാണ്. പാര്‍ട്ടിയുടെ പണമിടപാടു സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യതക്കുറവുണ്ടെന്ന മുഖ്യമന്ത്രി മമതയുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് പ്രതിമാസം 45 ലക്ഷത്തോളം ലവി കിട്ടുന്നുവെന്നു സമ്മതിക്കുന്ന നേതാക്കള്‍ നിരത്തുന്ന വിശദീകരണങ്ങള്‍ പാര്‍ട്ടിയുടെ ഇടപാടുകള്‍ കൂടുതല്‍ ദുരൂഹമാക്കുന്നതാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധനചെയ്യവേ മമതാ ബാനര്‍ജി സിപിഎം നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചു. സിപിഎം നേതാക്കളുടെ ധനകാര്യ ഇടപാടിലെ കൃത്രിമങ്ങള്ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
“സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിന്റെ സ്വന്തം അക്കൗണ്ടില്‍ 16 കോടി രൂപയുടെ നിക്ഷേപം ഉണ്ട്. പക്ഷേ, ബിമന്‍ ബോസിന് പാന്‍ കാര്‍ഡില്ല. ഒരു സമ്പൂര്‍ണ്ണ സമയ പാര്‍ട്ടി പ്രവര്‍ത്തകനായ ബിമന്‍ ബോസിന് ഇത്ര വലിയ സമ്പാദ്യം എവിടുന്നുണ്ടായി,” മമത ചോദിക്കുന്നു.
“എനിക്കോ നിങ്ങള്‍ക്കോ ഇത്തരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? സിബിഐയും വരുമാന നികുതി ഉദ്യോഗസ്ഥരും നമ്മെ ചോദ്യം ചെയ്തു അറസ്റ്റു ചെയ്തേനെ. പക്ഷേ ഒരു പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തകനായ ബിമന്‍ ബോസിന് എങ്ങനെ ഇത്ര കോടികള്‍ സമ്പാദിക്കാനായി? ഈ 16 കോടിയുടെ വരുമാന സ്രോതസ്സ് എവിടുന്നെന്ന് അന്വേഷിക്കും. എവിടുന്ന് ഇതു വരുന്നു. ആകാശത്തു നിന്നു വീണുകിട്ടിയതാണോ?” മമത ചോദിക്കുന്നു.
“ഒരു പൊതുമേഖലാ ബാങ്കിലാണ് ഈ സ്വകാര്യ നിക്ഷേപം. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതേക്കുറിച്ച് മിണ്ടാത്തത്. മറ്റുള്ളവരുടെ കേസുകളില്‍ അവര്‍ സിബിഐയെ ഇടപെടുവിക്കും. ഇവിടെ എന്തുകൊണ്ടാണവര് അനങ്ങാത്തത്. അവര്‍ കുരുടന്മാരായോ, അതോ തിമിരം പിടിച്ചോ? അതോ അവര്‍ക്ക് സിപിഎമ്മുമായി അത്രമാത്രം ദൃഢമായ ബന്ധം ഉള്ളതുകൊണ്ടാണോ?” മമത പറഞ്ഞു. 34 വര്‍ഷം തുടര്‍ഭരണം നടത്തിയ മാര്‍ക്സിസ്റ്റുകള്‍ സംസ്ഥാനത്തെ ഫണ്ടു മുഴുവന്‍ വകമാറ്റി ചെലവിടുകയായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.
അതിനിടെ, പാര്‍ട്ടി ഫണ്ടു സ്വന്തം പേരിലും മറ്റൊരു പോളിറ്റ്ബ്യൂറോ അംഗമായ നിരുപം സെന്നിന്റെയും പേരില്‍ നിക്ഷേപിച്ചത് പിഴവായി പോയെന്ന് ബിമന്‍ ബോസ് സമ്മതിച്ചു. “ഞങ്ങള്‍ക്കറിയില്ലായിരുന്നു ഇതു ശരിയായ നടപടിയല്ലെന്ന്. ബാങ്കും ഇക്കാര്യം പറഞ്ഞില്ല.”
എന്നാല്‍, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ അക്കൗണ്ട് ഇങ്ങനെ നിയമവിരുദ്ധമായാണ് കൈകാര്യം ചെയ്തിരുന്നതെന്നു വ്യക്തമാക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. “മുന്‍ പാര്‍ട്ടി സെക്രട്ടറി ശൈലേന്‍ ദാസ് ഗുപ്തയും താനും ചേര്‍ന്നായിരുന്ന അക്കൗണ്ട് നടത്തിയിരുന്നത്. 2001-ല്‍ ശൈലേന്‍ മരിച്ചപ്പോള്‍ നിരുപം സെന്നിനെ പകരം നിയോഗിച്ചു. പാര്‍ട്ടിയുടെ അക്കൗണ്ടായി ഔദ്യോഗിക പരിശോധനകള്‍ക്ക് ഈ അക്കൗണ്ടാണ് നല്‍കുന്നത്. അതില്‍ സുതാര്യതയുണ്ട്. പാര്‍ട്ടിക്ക് 45 ലക്ഷം രൂപ പാര്‍ട്ടി ലവിയായി പ്രതിമാസം കിട്ടുന്നുണ്ട്. ഇതിനു പുറമേ എംപിമാരുടെയും എംഎല്‍എമാരുടേയും ലവിയുമുണ്ട്. കൂടാതെ പ്രത്യേക ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി സമാഹരിക്കുന്ന തുകയും ഈ അക്കൗണ്ടിലാണ് വരുന്നത്,” ബിമന്‍ ബോസ് വിശദീകരിക്കുന്നു.
എന്നാല്‍ സാമ്പത്തിക വിദഗ്ദ്ധന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് ബാങ്കിടപാടിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ലെന്ന പ്രസ്താവന അജ്ഞത നടിച്ചുള്ള അഴിമതി സംരക്ഷണമാണെന്നാണ് വിമര്‍ശനം. മാത്രമല്ല, പാര്‍ട്ടി നടത്തേണ്ട കറന്റ് അക്കൗണ്ടിനു പകരം എസ്ബി ബാങ്ക് അക്കൗണ്ട് ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കു പരിശോധനക്കു സമര്‍പ്പിച്ചിട്ടും അതില്‍ അസ്വാഭാവികത ഇതുവരെ ആരും ഉന്നയിക്കാത്തതും സംശയം ജനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പാര്‍ട്ടിയുടെ പ്രതിമാസ ലവി 45 ലക്ഷത്തിലേറെയാണെന്ന് പാര്‍ട്ടി സെക്രട്ടറിതന്നെ സമ്മതിക്കുന്നു. അങ്ങനെയെങ്കില്‍ പതിറ്റാണ്ടുകളായി നിലവിലുള്ള ഈ അക്കൗണ്ടില്‍ 16 കോടി കണ്ടാല്‍ പോരാ. അതിനാല്‍ത്തന്നെ പാര്‍ട്ടിക്കു പല ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടിനെ സംഘടനയുടേതെന്ന പേരില്‍ ആദായനികുതി റിട്ടേണിനും തെരഞ്ഞെടുപ്പു കമ്മീഷനും മറ്റും സമര്‍പ്പിച്ചതും സമര്‍പ്പിച്ചിട്ടും അതില്‍ ഓഡിറ്റ് എതിര്‍പ്പുകള്‍ ഉണ്ടാകാത്തതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതേ ഉള്ളു. മമതാ ബാനര്‍ജി സിപിഎമ്മിനെതിരേയുള്ള നടപടികള്‍ക്കു കിട്ടിയ അവസരം വിനിയോഗിക്കാന്‍ തീരുമാനിച്ചതോടെ പശ്ചിമ ബംഗാളിലെ സിപിഎം നേതാക്കള്‍ ആകെ ആശങ്കയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: