ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് പേടിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചു.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗാണ് വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
ബിജെപി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് ബദലായി രാഹുലിനെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ വ്യക്തമായ മറുപടി.തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഒരിക്കലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാറില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ആരു പ്രധാനമന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയാണ് പതിവ്. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് മടിക്കുന്നതെന്തിനെന്ന ചോദ്യത്തില്‍ നിന്നും ദിഗ്വിജയ് സിംഗ് ഒഴിഞ്ഞുമാറി.
തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷവുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നു സൂചിപ്പിച്ച സിംഗ് നരേന്ദ്രമോദിയെ രാഷ്ട്രീയ വെല്ലുവിളിയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. മോദി ഭരണപരമായും ആശയപരമായും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നതായി കേന്ദ്രമന്ത്രി ജയറാം രമേശ് പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നായിരുന്നു സിംഗിന്റെ മറുപടി. മന്മോഹന് സിംഗിനെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്നാണ് സിംഗ് പ്രതികരിച്ചത്.
ആദ്യം ജനവിധി ഉണ്ടാകട്ടെ. അത് അനുകൂലമാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും പാര്‍ട്ടി അധ്യക്ഷയും തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സിംഗ് വിശദീകരിച്ചു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ ആദ്യ നാലുവര്‍ഷം ഇടതുപക്ഷം മികച്ച പിന്തുണയാണ് പുറത്തു നിന്നും കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ നിസ്സാരമായ ആണവക്കരാറുമായി ബന്ധപ്പെട്ട് ഇല്ലാത്ത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ പിന്തുണ പിന്‍വലിക്കുകയായിരുന്നു.
ഇടതുപക്ഷവുമായി ഏതറ്റം വരെ സഹകരിക്കാമെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. അവരുടെ അളവുകോല്‍ നന്നായി അറിയുന്നതുകൊണ്ട് ഇടതുമായി സഹകരിക്കുന്നത് കോണ്‍ഗ്രസിന് എളുപ്പമാണ്, സിംഗ് കൂട്ടിച്ചേര്‍ത്തു.ബീഹാറിലെ ഐക്യജനതാദളിനെ യുപിഎയുടെ സഖ്യകക്ഷിയാക്കണമോ എന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതാണ്. ഗോധ്ര സംഭവത്തില്‍ റെയില്‍വെ മന്ത്രിയായിരുന്ന നിതീഷ് രാജിവയ്ക്കാന്‍ സന്നദ്ധനായില്ല. എന്നാല്‍ ഇപ്പോള്‍ വളരെ വ്യക്തമായി നിലപാടെടുത്തിരിക്കുന്നു. ബീഹാറിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചെങ്കില്‍ ബിജെപിക്ക് ഇത്രയും സീറ്റുകള്‍ ലഭിക്കുമായിരുന്നില്ലെന്നും സിംഗ് ചൂണ്ടിക്കാട്ടി. ആര്‍ജെഡിയുമായി ബീഹാറില്‍ കോണ്‍ഗ്രസ് സഖ്യം തുടരുമോ എന്ന ചോദ്യത്തിന് ആന്റണി കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സിംഗ് പറഞ്ഞു.
ഡിഎംകെ, ടിഎംസി പോലുള്ള പ്രാദേശിക പാര്‍ട്ടികള്‍ യുപിഎ സഖ്യം വിട്ടത് വലിയ സംഭവമല്ല. മുന്നണി ഭരണമാകുമ്പോള്‍ ചെറിയ പാര്‍ട്ടികള്‍ വരികയും പോകുകയും ചെയ്യുക സാധാരണമാണ്. അതില്‍ വലിയ കാര്യമില്ലെന്നായിരുന്നു സിംഗിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: