പള്ളിക്കത്തോട്: സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കത്തോട്ടില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. ഹരി ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തലയുടെ കോട്ടയം ജില്ലക്കാരനായ പിഎയുടെ ഫോണ്‍ ഡീറ്റയില്‍സും അടുത്ത കാലത്ത് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ വിഷയത്തില്‍ ആത്മാര്ദ്ധതയുണ്ടെങ്കില് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനം രാജി വയ്ക്കണം. തട്ടിപ്പില്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ പങ്ക് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഴിമതി വീരന്മാരായ നേതാക്കളെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും എന്‍. ഹരി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയ്ക്ക് തസ്കരവീര പട്ടവും തിരുവഞ്ചൂരിന് പെരുംനുണയന്‍ പുരസ്കാരവും നല്കി. തുടര്‍ന്ന് ഇരുവരുടെയും കോലം കത്തിച്ചു. എം.എ. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അജയ്മോന്‍, സലിം ആല്ബിന്, രജീഷ് എസ്., രാജീവ്, പി.ആര്. രോഹിത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: