ഇസ്രത്ത് ജഹാന് കേസ് അന്വേഷണത്തില്‍ സിബിഐയുടെ ദുരൂഹമായ നീക്കങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിയ്ക്കുന്നവരില് പലരും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു ആവശ്യം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സോണിയാ ഭക്തന്മാരില് ഒരാളുമായ ദിഗ്വിജയ് സിംഗ് അടുത്തിടെ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാനും കൂട്ടാളികളും ഭീകരരായിരുന്നുവോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടത്. കടുത്ത നരേന്ദ്ര മോദി വിരുദ്ധനായിരുന്നിട്ടും ദിഗ്വിജയ് സിംഗിന്റെ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ ആഭ്യന്തരവകുപ്പിന് നേതൃത്വം നല്കുന്ന മറ്റൊരു മോദി വിരുദ്ധനായ പി.ചിദംബരം തയ്യാറായില്ല. ഇസ്രത്ത് ജഹാന്റെയും കൂട്ടാളികളുടെയും കാര്യത്തില്‍ തന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ചിദംബരത്തെ വെട്ടിലാക്കുകയായിരുന്നു ദിഗ്വിജയ് സിംഗ് എന്ന് വ്യക്തം.
ആഭ്യന്തര വകുപ്പിന്റെ അര്‍ത്ഥപൂര്‍ണമായ ഈ നിശബ്ദത ഇസ്രത്ത് ജഹാനും മറ്റും ഭീകരരല്ലെന്നും അവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നും സ്ഥാപിക്കാന്‍ ശ്രമിയ്ക്കുന്ന സിബിഐ അന്വേഷണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. 2004 ലെ ഏറ്റുമുട്ടല്‍ ‘വ്യാജ’മായിരുന്നുവെന്ന് സിബിഐ പ്രഖ്യാപിക്കുന്നതിന് നാല് വര്‍ഷം മുമ്പുതന്നെ ഇവരെല്ലാവരും ഭീകരവാദികളാണെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംശയാതീതമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്റെ മാതാവും മുംബൈയ്ക്കടുത്തെ മുംബ്ര സ്വദേശിനിയുമായ ഷമീമ കൗസര്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി 2006 ഡിസംബര്‍ 12 ന് ഗുജറാത്ത് ഹൈക്കോടതി സ്വീകരിക്കുകയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാരിനുവേണ്ടി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആര്.വി.എസ്.മണിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇസ്രത്ത് ജഹാനും കൂട്ടാളികളായ ജാവേദ് ഷെയ്ക്ക്, അംജത് അലി, ജീഷന് ജോഹര്‍ എന്നിവരും പാക് ഭീകര സംഘടനയായ ലഷ്ക്കറെ തൊയ്ബയുടെ ഭീകരരാണെന്ന് ആധികാരികമായി വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് ഈ സത്യവാങ്മൂലം. 2009 ആഗസ്റ്റ് ആറിന് സമര്‍പ്പിക്കപ്പെട്ട ഈ രേഖ ഭീകരബന്ധമുള്ള ഓരോരുത്തരെക്കുറിച്ചും പറയുന്നത് ഇങ്ങനെയാണ്.
ജാവേദ് ഷെയ്ഖ്: ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം അനുസരിച്ച് ഗുജറാത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി ലഷ്ക്കറെ തോയ്ബയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നയാളായിരുന്നു ജാവേദ് ഷെയ്ഖ്. ഹിന്ദുവായി ജനിച്ച ഇയാള്‍ പ്രാണേഷ് പിള്ളയെന്ന പേര് പിന്നീട് മാറ്റുകയായിരുന്നു. ‘ക്രിമിനല്‍ മനഃസ്ഥിതിക്കാരന്‍’ ആയിരുന്ന ജാവേദ് ഒരു ഗുണ്ടയുമായിരുന്നു. മുംബ്രയില്‍ താമസിച്ച് ഇസ്രത്തിനെ കണ്ടുമുട്ടുന്ന 1992-98 കാലയളവില്‍ താനെ ജില്ലയില്‍ ഇയാള്‍ക്കെതിരെ പോലീസെടുത്ത ക്രിമിനല്‍ കേസുകളുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം ഇങ്ങനെ പറയുന്നത്. ഇസ്ലാമിലേയ്ക്ക് മതം മാറിയതിനുശേഷവും പ്രാണേഷ് കുമാര്‍ എന്ന ഹിന്ദുപേരിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് ജാവേദ് ദുബായിയിലേക്ക് പോയിരുന്നു. “ദുബായിയില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ ലഷ്ക്കര്‍ ഭീകരനായി മാറി എന്ന് കരുതപ്പെടുന്നു”.
ഇസ്രത്ത് ജഹാന്: “ജാവേദും ഇസ്രത്തും ഭീകര സംഘടനയായ ലഷ്ക്കറെ തൊയ്ബയുടെ ഭീകരരാണ്” എന്ന് സത്യവാങ്മൂലത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. “പിള്ളയാകട്ടെ (ജാവേദിന്റെ അച്ഛന്) കൗസറാകട്ടെ (ഇസ്രത്തിന്റെ മാതാവ്) ജാവേദിന്റേയും ഇസ്രത്തിന്റെയും തൊഴില്‍, പ്രവര്‍ത്തനങ്ങള്‍, യാത്രകള്‍ എന്നിവ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം വെളിപ്പെടുത്തിയാല്‍ ഈ നാല് പേര്‍ക്കെതിരായ പോലീസ് നടപടിയുടെ വിശ്വാസ്യതയ്ക്ക് തെളിവാകും”. സത്യവാങ്മൂലം ഇങ്ങനെ തുടരുന്നു, “ഇസ്രത്ത് ലഷ്ക്കറുമായി സജീവമായി ഇടപെട്ടിരുന്നുവെന്ന് പറഞ്ഞ ലഷ്ക്കര്‍ മുഖപത്രം പിന്നീട് ഇതുസംബന്ധിച്ച നടത്തിയ ഖേദപ്രകടനം തന്ത്രപരവും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെയും പോലീസിന്റേയും വിശ്വാസ്യത തകര്‍ത്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്.” മറ്റൊരു ലഷ്ക്കര്‍ മുഖപത്രം ഇസ്രത്തിനെ ‘ലഷ്ക്കറിന്റെ വനിതാ ചാവേര്‍” എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.
അംജദ് അലി: “ബബ്ബാര്‍, സലിം, ചാന്ദു, രാജ്കുമാര് എന്നൊക്കെ അപരനാമമുള്ള അംജദ് അലി അക്ബര്‍ അലി റാണ പാക്കിസ്ഥാനിലെ സര്‍വോദ സ്വദേശിയും ലഷ്ക്കറിന്റെ മുസാമില്‍ ഭട്ട് നിര്‍ദ്ദേശിച്ചതനുസരിച്ച് ഗുജറാത്തിലും മഹാരാഷ്ട്രയിലും ഭീകരപ്രവര്‍ത്തന ശൃംഖല സംഘടിപ്പിക്കാന്‍ ജയിലിലേയ്ക്ക് കടന്നയാളുമാണ്” എന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. പിന്നീട് ഈ നാല് പേരും സഞ്ചരിച്ച ഇന്‍ഡിക കാര്‍ ജാവേദ് വാങ്ങുമ്പോള്‍ അംജദ് അയാള്ക്കൊപ്പമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2004 ജൂണ്‍ 25 നും 28 നും ഇടയില്‍ ജമ്മുകാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്ത 18 ലഷ്ക്കര്‍ ഭീകരര്‍ അംജദ് അലി ഇന്ത്യയിലേക്ക് കടന്ന വിവരം സൂചിപ്പിച്ചിട്ടുണ്ട്.
ജീഷന് ജോഹര്‍: സത്യവാങ്മൂലം അനുസരിച്ച് ഇയാള്‍ മറ്റൊരു പാക്കിസ്ഥാന്‍കാരനാണ്. ജാന്‍ബാസ് (ജനാബ്) എന്ന പേരില്‍ അറിയപ്പെടുന്ന ജീഷന് ജോഹര്‍ “പാക്കധീന കാശ്മീര്‍ വഴി ജമ്മുകാശ്മീരിലേയ്ക്ക് നുഴഞ്ഞുകയറിയ” ലഷ്ക്കര്‍ ഭീകരനാണ്. “ഇയാള്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിച്ചു. മഹോര്‍ താലൂക്കിലെ ഷിക്കാരി ഗ്രാമവാസിയായ അബ്ദുള്‍ ഘനിയാണ് താനെന്ന് കാണിച്ചുകൊണ്ടുള്ള ഈ തിരിച്ചറിയല്‍ രേഖ നല്‍കിയത് ഉധംപൂര്‍ ജില്ലയിലെ മഹോര്‍ തഹസില്‍ദാറാണ്” എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇസ്രത്ത് ജഹാന് ലഷ്ക്കറെ തോയ്ബയുടെ വനിതാ ചാവേറാണെന്ന് ഇപ്പോള്‍ അമേരിക്കന്‍ ജയിലില്‍ കഴിയുന്നയാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഡേവിസ് ഹെഡ്ലിയുടെ മൊഴി ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിക്കപ്പെട്ട എന്‍ഐഎയ്ക്ക് ലഭിച്ചു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രത്ത് ഉള്‍പ്പെടെയുള്ളവര്‍ ഭീകരരാണോ എന്ന് വ്യക്തമാക്കാന്‍ ദിഗ്വിജയ് സിംഗ് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. എന്‍ഐഎയ്ക്കും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയ്ക്കും ഹെഡ്ലി നല്കിയ മൊഴിയില്‍നിന്ന് ഇസ്രത്തിന്റെയും കൂട്ടാളികളുടേയും ലഷ്ക്കര്‍ ബന്ധം വ്യക്തമാണ്. ഹെഡ്ലിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് എന്‍ഐഎ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇസ്രത്ത് ജഹാനെക്കുറിച്ച് ഹെഡ്ലി പരാമര്‍ശിക്കുന്ന രണ്ട് ഖണ്ഡികകളുണ്ടായിരുന്നു. ലഷ്ക്കര്‍ ഭീകരന് മുസ്സാമിലിനെ ഹെഡ്ലിയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ ലഷ്ക്കറിന്റെ ടോപ് കമാന്റര്‍ സഖിയൂര്‍ റഹ്മാന് ലക്വിയാണ് ഇസ്രത്തിനെക്കുറിച്ച് പറയുന്നത്. മുസ്സാമിലിന്റെ കഴിവുകളെ പ്രശംസിക്കുമ്പോള്‍ “ഇസ്രത്ത് ജഹാന് എന്ന വനിതയെ ചാവേറായി എടുത്തിട്ടുണ്ട്” എന്നാണ് ലക്വി പറഞ്ഞത്. ഇസ്രത്ത് ജഹാന്റെ സംഘം ‘കശാപ്പ് ചെയ്യപ്പെട്ടതു’ള്‍പ്പെടെ മുസ്സാമില്‍ ഏറ്റെടുത്തിട്ടുള്ള എല്ലാ ദൗത്യവും പരാജയത്തില്‍ കലാശിച്ചിട്ടുണ്ട് എന്ന് ലക്വി തമാശയായി പറഞ്ഞുവെന്നും ഹെഡ്ലിയുടെ മൊഴിയിലുണ്ട്.
ഇസ്രത്ത് ജഹാന് കേസില്‍ നിര്‍ണായകമാവുന്ന ഹെഡ്ലിയുടെ മൊഴി എന്‍ഐഎ പിന്നീട് ഒഴിവാക്കുകയായിരുന്നു. നേരിട്ട് ലഭിക്കാത്ത വിവരമായതിനാല്‍ ‘കേട്ടുകേള്‍വി’ എന്ന നിലയ്ക്കു മാത്രം പരിഗണിക്കാവുന്ന ഈ മൊഴി നിയമപരമായി സ്വീകാര്യമല്ലെന്നാണ് എന്‍ഐഎ വാദിച്ചത്. ഹെഡ്ലിയുടെ മൊഴി നീക്കം ചെയ്ത റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളാണ് മാധ്യമങ്ങള്‍ക്ക് പിന്നീട് ലഭ്യമാക്കിയത്. എന്നാല്‍ വെറും കേട്ടുകേള്‍വിയെന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന കാര്യങ്ങളല്ല ഹെഡ്ലി പറഞ്ഞത്. ഉദാഹരണത്തിന് “അക്ഷര്‍ധാം ക്ഷേത്രം ആക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ അബുല്‍ ഹദ് ആണെന്നും ഇയാള്‍ ഹാജി അഷ്റഫ് എന്നയാളുടെ അനന്തരവനാണെന്നും തന്നോട് പറഞ്ഞുവെന്ന്” എന്‍ഐഎ റിപ്പോര്‍ട്ടിന്റെ 29-ാം പേജില്‍ ഹെഡ്ലിയുടെ മൊഴിയുണ്ട്. മഹാരാഷ്ട്രയില്‍ അബു അസ്മല്‍ എന്നയാള്‍ ഭീകരപരിശീലനത്തില് തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടിന്റെ 40-ാം പേജില്‍ ഹെഡ്ലി പറയുന്നുണ്ട്. 2006/07 കാലഘട്ടത്തില്‍ ഈ അസ്മല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് മുസ്സാമില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഹെഡ്ലി മൊഴി നല്‍കിയിരുന്നു. ഇവയൊക്കെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ഐഎ ഇസ്രത്ത് ജഹാനെക്കുറിച്ച് ഹെഡ്ലി പറയുന്നത് മാത്രം ‘കേട്ടുകേള്‍വി’ എന്ന് മുദ്രകുത്തി ഒഴിവാക്കിയതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. ഇസ്രത്ത് ജഹാന് എന്ന പേര് ഹെഡ്ലിയുടെ കണ്ടുപിടുത്തമാണെന്ന് വിചാരിക്കാനാവില്ലല്ലോ. ഇത്തരം പേരുകള്‍ അയാള്‍ക്ക് ഊഹിച്ചെടുക്കാനുമാവില്ല. മുസ്സാമിലിന്റെ സംഘത്തില്‍പ്പെടുന്നയാളാണ് ഇസ്രത്ത് എന്ന് ലഷ്കര്‍ കമാന്‍ഡര്‍ ലക്വി വെറുതെ പറയുകയായിരുന്നോ എന്നതും ഇവിടെ പ്രസക്തമല്ല. ഇസ്രത്ത് ജഹാന് ആരാണെന്ന് ലഷ്കര്‍ ഭീകരനായ ഹെഡ്ലിക്ക് നന്നായി അറിയാം എന്നതാണ് വസ്തുത.
ഇസ്രത്ത് തങ്ങളുടെ ചാവേറാണെന്ന് പ്രഖ്യാപിച്ച ലഷ്ക്കറെ തൊയ്ബയുടെ മുഖപത്രമായ ‘ഗസ്വ ടൈംസ്’ ആണ് പിന്നീട് അത് നിഷേധിച്ച് തിരുത്ത് പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനായിരുന്നു ഇതെങ്കില്‍ ഇസ്രത്തിനെക്കുറിച്ചുള്ള ഹെഡ്ലിയുടെ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കി ലഷ്ക്കറിനൊപ്പം ചേരുകയായിരുന്നു എന്‍ഐഎ. ഇസ്രത്തും കൂട്ടാളികളും ഭീകരരായിരുന്നുവെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ച ആഭ്യന്തര മന്ത്രാലയമാകട്ടെ പിന്നീട് ഇക്കാര്യത്തില്‍ ദുരൂഹമായ മൗനം തുടരുകയുമാണ്. അധികാരത്തില്‍ തുടരാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടം ഭീകരരുമായിപ്പോലും ഒത്തുകളിക്കുന്നു എന്നതിന് തെളിവാണ് ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസിന്റെ ഇതുവരെയുള്ള നാള്‍വഴി.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: