പാചകവാതക സിലിണ്ടറിന് 50 രൂപയും ഡീസല്‍ ലിറ്ററിന് മൂന്ന് രൂപയും വര്‍ധിക്കാന്‍ പോകുന്നു. ഈ ആവശ്യം എണ്ണ കമ്പനികള്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നയിച്ചുകഴിഞ്ഞു. അതിനായി സമ്മര്‍ദ്ദമേറുകയാണെന്നാണ് കേന്ദ്രത്തിന്റെ വാദം. അതിനര്‍ത്ഥം അവര്‍ ആവശ്യപ്പെട്ട നിരക്കുവര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നു എന്നുതന്നെയാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ഡോളറിന്റെ വില വര്‍ദ്ധിക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ വര്‍ദ്ധനവിന് പറയുന്ന ന്യായം. ഇത് എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുകയാണത്രെ. ഇപ്പോള്‍ അസംസ്കൃത എണ്ണ ബാരലിന് 110 ഡോളറില്‍ താഴെയാണ്. നേരത്തെ ഇത് 140 ഡോളറിലധികം എത്തിയിരുന്നു. അന്ന് കൂട്ടിയ വില ബാരലിന് വില കുറഞ്ഞപ്പോള്‍ കുറയ്ക്കാനൊന്നും എണ്ണക്കമ്പനികള്‍ തയ്യാറായിരുന്നില്ല. പെട്രോള്‍ ഉല്പന്നങ്ങളുടെ സബ്സിഡി പൂര്‍ണമായും എടുത്തകളയുന്നതിന് തന്ത്രപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഓരോ മാസവും 50 പൈസ വീതം കുറയുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. ഈ വര്‍ഷം ഒരു ലിറ്റര്‍ ഡീസലിന് അഞ്ചുരൂപ കൂട്ടി.
അതിനുപുറമെയാണ് ഇപ്പോള്‍ ഒറ്റയടിക്ക് മൂന്നു രൂപകൂട്ടാന്‍ പോകുന്നത്. പുതവത്സര സമ്മാനമെന്നവണ്ണമാണ് ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നില്‍കിയത്. എല്ലാ ഭാഗത്തുനിന്നുമുള്ള എതിര്‍പ്പ് ഗൗനിച്ചില്ല. ജനങ്ങളുട കഷ്ടപ്പാടും കണക്കിലെടുത്തില്ല. ഇന്ധനവില വര്‍ധന മൂലം ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് ഡീസല്‍ വില നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ നീക്കിയത്.
2010 ല്‍ പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് പോലെ സാധാരണക്കാരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഡീസലിന്റെ വില നിയന്ത്രണവും എണ്ണകമ്പനികള്‍ക്ക് നല്‍കിയതാണ് അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ വഴിയൊരുക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതിയ വില വര്‍ദ്ധനയുടെ അളവിലും കവിഞ്ഞുള്ള വര്‍ദ്ധനയാണ് വരും നാളുകളില്‍ ഡീസലിനുണ്ടായത്. 2014 ഏപ്രിലോടെ സര്‍ക്കാര്‍ ഡീസലിന് നല്കുന്ന മുഴുവന്‍ സബ്സിഡിയും ഫലത്തില്‍ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഇന്ധന വില കൂട്ടുന്നില്ലെന്നും എന്നാല്‍ എണ്ണ കമ്പനികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വിലയില്‍ ചെറിയ തോതില്‍ വര്‍ദ്ധന വരുത്താമെന്നുമാണ് ധനകാര്യമന്ത്രി പി.ചിദംബരവും പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നത്. തീരുമാനം അനുസരിച്ച് എണ്ണ കമ്പനികള്‍ക്ക് അന്താരാഷ്ട്ര വില പരിഗണിക്കാതെ തന്നെ കാലാകാലങ്ങളില്‍ ഡീസലിന്റെ വില നിശ്ചയിക്കാനാകും. ഇതില്‍ സര്‍ക്കാര്‍ കൈകടത്തില്ല. സബ്സിഡി നിരക്കില്‍ ഡീസല്‍ വില്ക്കുമ്പോള് ഒരു ലിറ്ററിന് 9.60 രൂപ നഷ്ടമുണ്ടാവുന്നുവെന്നാണ് കമ്പനികളുടെ പരാതി. അത് പരിഹരിച്ചു കൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികളെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് 2010 മുതല്‍ 26 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. അതിനുശേഷം ഈ കാലയളവില്‍ പെട്രോള്‍വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
പത്തുമാസം മുമ്പാണ് ഡീസല്‍ വില കൂട്ടിയത്. തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വില 30 ശതമാനത്തോളം വര്‍ദ്ധിച്ചു. ഇനിയുണ്ടാകുന്ന വില വര്‍ദ്ധനയുടെ തോത് അനുസരിച്ച് ചരക്ക് കൂലിയും വാഹന ഗതാഗത നിരക്കുകളും വര്‍ദ്ധിക്കും. അങ്ങനെയെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരും. ഇത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ദുരന്തപൂര്‍ണമാകും.
അതേസമയം, പ്രതിവര്‍ഷമുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറച്ചതിന് ശേഷം മൂന്നെണ്ണം കൂട്ടാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പ്രതിവര്‍ഷം വീടൊന്നിന് സബ്സിഡി നിരക്കില്‍ ആവശ്യാനുസരണം സിലിണ്ടര്‍ എന്നത് എടുത്തുകളഞ്ഞ് കഴിഞ്ഞ സപ്റ്റംബറില് പ്രതിവര്‍ഷം ലഭിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം സര്‍ക്കാര്‍ ആറാക്കി കുറച്ചിരുന്നു. തുടര്‍ന്നുയര്‍ന്ന പ്രക്ഷോഭങ്ങളൊന്നും വകവയ്ക്കാതിരുന്ന സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധനയുള്‍പ്പെടെയുള്ള ജനദ്രോഹനയങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സിലിണ്ടറുടെ എണ്ണം ഒമ്പതാക്കി ഉയര്‍ത്തിയതായി അറിയിച്ചിരന്നു. എണ്ണക്കമ്പനികളുടെ നഷ്ടവും കേന്ദ്രസര്‍ക്കാരിറിന്റെ ബാധ്യതയും പെരുപ്പിച്ച് കാട്ടി ജനങ്ങളെ പിഴിയാനാണ് പോകുന്നത്. ഡീസലിനും പാചകവാതക സിലിണ്ടറിനും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ട വര്‍ദ്ധന നടപ്പാകുന്നതോടെ ജനങ്ങള്‍ക്കത് കൂനിന്മേല് കുരു എന്ന സ്ഥിതിയുണ്ടാക്കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: