ആര്‍ക്കും അവനവനെ വിട്ടുപുറത്തു ചാടുവാന്‍ കഴിവില്ലാത്തതുപോലെ ദേശകാലനിയമങ്ങളാല് നിബന്ധമായ പരിധികളെ കടന്നുപോകാന്‍ മനുഷ്യനു സാധ്യമല്ല. ദേശകാല നിമിത്തോപാധികള്ക്കു സമാധാനം കാണ്മാന് ഉദ്യമിക്കുന്നതുതന്നെയും അവയുടെ സത്തയെ സിദ്ധവത്കരിക്കാന്‍ വേണ്ടിയിരിക്കെ, ആ ഉദ്യമം നിഷ്ഫലമായിരിക്കും. എന്നാല്‍ പിന്നെ ഈ ലോകം ഉണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ ലോകത്തിന് ഉണ്മയില്ല എന്നു പറയുന്നതിന്റെ താല്‍പ്പര്യമെന്ത്? അതിനു സ്വതന്ത്രസദ്ഭാവം ഇല്ലെന്നുമാത്രം എന്റെയോ നിങ്ങളുടെയോ മറ്റൊരാളുടേയോ മനസ്സിനെ സംബന്ധിച്ചുമാത്രം അതിനു സദ്ഭാവമുണ്ട്. നാം ലോകത്തെ അറിയുന്നതു പഞ്ചേന്ദ്രിയങ്ങള്മുഖേനയാണല്ലോ. നമുക്കു വേറൊരിന്ദ്രിയംകൂടി ഉണ്ടെങ്കില്‍ ലോകത്തില്‍ ഇനിയും ചിലതുകൂടി നാം കണ്ടേനെ. വീണ്ടും ഒരിന്ദ്രിയംകൂടിയുണ്ടെങ്കില് ലോകം നമുക്കു വീണ്ടും കുറേക്കൂടി വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് അതിനു സ്വതന്ത്രസത്തയില്ല. നിര്‍വ്വികാരവും നിശ്ചലവും നിരുപാധികവുമായ സദ്ഭാവമില്ല. എന്നാല്‍ അതിനെ അസത്തെന്നും പറക വയ്യ. അതുണ്ടെന്നു നാം കാണുന്നു. അതിലിരുന്നും അതില്ക്കൂടെയും നാം വ്യാപരിക്കുന്നു. അതുകൊണ്ട് കേവലം ഇല്ലാത്തതുമല്ല. അതു സത്തിന്റെയും അസത്തിന്റെയും ഒരു കലര്പ്പാണെന്നുമാത്രം പറയാം.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: