ന്യൂദല്‍ഹി: ബീഹാറിലെ ബോധ്ഗയ ക്ഷേത്രത്തിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു. അടുത്ത ലക്ഷ്യം മുംബൈയാണെന്ന മുന്നറിയിപ്പും ഇന്ത്യന്‍ മുജാഹിദീന്‍ നല്കി. സ്ഫോടനത്തിന് പിന്നില്‍ നക്സല്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ബോധ്ഗയയില്‍ സന്ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ബോധ്ഗയയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്ത്യന്‍ മുജാഹിദീന്‍ അറിയിച്ചത്. ഞങ്ങള്‍ ഒമ്പത് സ്ഫോടനങ്ങള്‍ നടത്തിയെന്നാണ് ട്വിറ്റര്‍ സന്ദേശം. അടുത്ത ലക്ഷ്യം മുംബൈയാണെന്നും ഇനി ഏഴ് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും മുന്നറിയിപ്പ് നല്കുന്നു. കഴിയുമെങ്കില്‍ തടയാമെന്ന വെല്ലുവിളിയും ഇന്ത്യന്‍ മുജാഹിദീന്‍ നടത്തി.
കാനഡയില്‍ നിന്ന് വന്ന ട്വീറ്ററിന്റെ ആധികാരികതയെക്കുറിച്ച് എന്‍ഐഎയും മറ്റ് സുരക്ഷാ ഏജന്‍സികളും അന്വേഷിച്ച് വരികയാണ്. ട്വിറ്റര്‍ അക്കൗണ്ട് ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന് കണ്ടെത്തുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ബോധ്ഗയ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാട്ന പോലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
സിസിടിവിയില്‍ ഈ നാലു പേര് സംശയാസ്പദമായി ക്ഷേത്രപരിസരത്ത് കറങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവര്‍ സ്ഫോടനത്തിന് തൊട്ടു പുറകേ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തതാണ് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: