ഒരു വനിതയും അവരുടെ ഒത്താശക്കാരും ചെയ്തുകൂട്ടിയ പ്രവൃത്തിയുടെ പേരില്‍ നമ്മുടെ സംസ്ഥാനം ലജ്ജാകരമായ സ്ഥിതിവിശേഷത്തില്‍ എത്തിയിരിക്കുന്നു. നിയമവും നീതിയും മറ്റും അവിടെ നില്ക്കട്ടെ. അതിനെക്കാളുപരി ധാര്‍മ്മികത എന്നൊരു വശമുണ്ട്. സംഗതിവശാല്‍ ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ള ചിലരും അതൊക്കെ മറന്നുപോവുന്ന അവസ്ഥയാണ്. കേരളത്തിന്റെ ഠാ വട്ടത്തില്‍ നിന്ന് കോടികള്‍ അടിച്ചുമാറ്റിയവരും അവര്‍ക്ക് അതിനായി ഒത്താശ ചെയ്തുകൊടുത്തവരും ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യകുലത്തിന് തന്നെ അപമാനമാണ് എന്ന് പറയേണ്ടിവന്നിരിക്കുന്നു. ശ്രേഷ്ഠഭാഷയില്‍ അവരെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല തന്നെ.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേദനയും വിഷമവും നേരിട്ട് മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെന്ന നിലയ്ക്കാണല്ലോ ഈയടത്ത് ഉമ്മന്‍ചാണ്ടിക്ക് പുരസ്കാരം ലഭ്യമായത്. നേരത്തെ മറ്റുചില സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ആയത് കിട്ടിയിരുന്നു. അതൊരു വ്യക്തിയുടെ സവിശേഷതയ്ക്ക് കിട്ടിയെന്നതിലുപരി ആ സംസ്ഥാനത്തിനാണെന്ന നിലപാടിലാണ് അവരൊക്കെ എത്തിയതും, തുടര്‍നടപടികള്‍ സ്വീകരിച്ചതും. ഇവിടെ പ്രബുദ്ധകേരളത്തിന്റെ മുഖ്യമന്ത്രി അതൊരു ഗിന്നസ് അവാര്‍ഡിന്റെ മൂല്യത്തിലേക്കുയര്ത്തുകയും താനൊരു അമാനുഷനാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കായി ‘ഭൂതഗണങ്ങളെ’ ഏര്‍പ്പാടു ചെയ്യുകയുമുണ്ടായി.
ജനങ്ങളെ ഇങ്ങനെയൊക്കെ സേവിക്കാന്‍ ദൈവത്തില്‍ നിന്ന് നേരിട്ട് അനുവാദം വാങ്ങിയ മുഖ്യമന്ത്രിയുടെ പേരില്‍ തന്നെയാണ് കേരളം ഇപ്പോള്‍ ലജ്ജിച്ചു തലതാഴ്ത്തുന്നത്. സുതാര്യതാവിളംബരം കേവലം കള്ളത്തരത്തിന്റെ ചെല്ലപ്പേരായി മാറുന്ന സ്ഥിതിയല്ലേ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടല്ലേ ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട് സജീവമാകേണ്ടിയിരുന്ന നിയമസഭ ഗില്ലറ്റിന് ചെയ്യേണ്ടിവന്നത്. ഒമ്പതു ദിവസം നേരത്തെ നിയമസഭ നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ച സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ലേ?
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു വഴക്കായാലും സാമ്പത്തിക നേട്ടമായാലും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്നത്തെ പ്രതിസന്ധിയില്‍ കാര്യമായ പങ്കുണ്ട്. തന്റെ സുതാര്യതാമുഖം മൂടി വഴി സത്യസന്ധന്റെ ഭാഗം കെട്ടിയാടുമ്പോള്‍ കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നാണ് ഒളിച്ചോടുന്നത് എന്ന് മനസ്സിലാക്കാത്തത് എന്താണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ലാതായിരിക്കുന്നു. സരിതയും ജോപ്പനും അതുമായി ബന്ധപ്പെട്ടകാര്യങ്ങള്ക്കുമായി സര്‍വശക്തിയോടെ രംഗത്തിറങ്ങുകയും ചെയ്യുന്നു. എല്ലാ കള്ളവും വെളിച്ചത്താവുമ്പോഴും ധാര്‍മ്മികതയുടെ അട്ടിപ്പേറ് തനിക്കാണെന്ന തരത്തിലാണ് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി ഉറഞ്ഞുതുള്ളുന്നത്.
സരിത വഴി മുഖ്യമന്ത്രിയെ പരിചയപ്പെട്ടുവെന്നും ലക്ഷങ്ങള്‍ പിന്നീട് കൊടുത്തുവെന്നും കോന്നിയിലെ വ്യവസായി ശ്രീധരന് നായര്‍ പറയുമ്പോഴും നിഷ്കളങ്കതയുടെ മുഖാവരണമണിഞ്ഞ് എല്ലാം നിഷേധിക്കുകയാണ് ഉമ്മന്‍ചാണ്ടി. തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തച്ചുതകര്ക്കാന് പോലീസിനെയും യൂത്തന്മാരെയും അഴിച്ചുവിട്ടിരിക്കുകയാണല്ലോ അദ്ദേഹം. ഒരു സരിതക്കും അവളുടെ തട്ടിപ്പുകള്‍ക്കും ഒത്താശ ചെയ്തുകൊടുത്ത ഉമ്മന്‍ചാണ്ടിയുടെ കുട്ടിപ്പടയിലെ ഒരക്രമി നടുറോഡില്‍ നാട്ടുകാര്‍ കാണ്‍കെ ഒരു സഹോദരിയെ നിഷ്കരുണം അടിച്ചു പതംവരുത്തി. നേരിട്ടല്ലെങ്കിലും ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലേ? കോണ്‍ഗ്രസ്സിന്റെ തനി സ്വഭാവം ഇതു തന്നെയാണെന്ന് ജനങ്ങള്‍ക്ക് മുഴുവന്‍ മനസ്സിലാവാന്‍ അതിടയാക്കി എന്നൊരു നല്ലവശം അതിലുണ്ടെന്നത് പറയാതിരുന്നുകൂട.
നിയമസഭയിലെ നടപടിക്രമങ്ങള്‍ ഗില്ലറ്റിന് ചെയ്ത് ഒളിച്ചോടിയ സര്‍ക്കാര്‍ വാസ്തവത്തില്‍ ജനങ്ങളുടെ അവകാശങ്ങളെയാണ് ശിരച്ഛേദം ചെയ്തിരിക്കുന്നത്. ധനവിനിയോബില്ലുള്പ്പെടെയുള്ളവയാണ് വിഷയനിര്‍ണയ കമ്മിറ്റിക്ക് വിടാതെ ‘ചുട്ടെടുത്ത’ത്. നിയമസഭയുടെയും കേരളത്തിന്റെയും മനസ്സാക്ഷിക്കു മുമ്പില്‍ കരിപുരണ്ടുനില്ക്കുന്ന ഒരു ഭരണസംവിധാനത്തോട് രാജിവെച്ചു പോകാന്‍ ആവശ്യപ്പെടുന്നതുപോലും ലജ്ജാകരമെന്നേ പറഞ്ഞുകൂടൂ. സരിതക്കും ജോപ്പനും ബിജുവിനും ഉള്‍പ്പെടെ എല്ലാവിധ ഒത്താശയും ഒരുക്കിക്കൊടുത്ത ഉമ്മന്‍ചാണ്ടിയും പിണിയാളുകളും കേരളീയരെ ധാര്‍മ്മികതയും അതിന്റെ പ്രായോഗികതയും പഠിപ്പിക്കേണ്ട.
രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള കേരളത്തിന്റെ ധാര്‍മ്മിക ശക്തിയെ പോലീസിനെക്കൊണ്ടും ഗുണ്ടകളെക്കൊണ്ടും തച്ചുതകര്‍ക്കാനാവില്ല എന്ന പ്രാഥമിക സത്യം ഭരണത്തിലുള്ളവരും അവരുടെ ഒത്താശക്കാരും അറിഞ്ഞുവെച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ ഏത് സുരക്ഷാകവചവും കീറിമുറിക്കുന്ന വജ്രായുധമായി അത് കുതിച്ചുവരും. ധാര്‍ഷ്ട്യത്തിന്റെയും മറ്റും പിന്‍ബലത്തില്‍ ഭരണത്തില്‍ കടിച്ചുതൂങ്ങുന്നവര്‍ ഇനിയും സരിതമാരെ സംരക്ഷിക്കാനും പുതിയവര്‍ക്ക് വഴിവെട്ടിത്തുറന്നു കൊടുക്കാനുമാവും ശ്രമിക്കുക. സര്‍ക്കാറിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങള്‍ വിശകലനം ചെയ്താല്‍ ആര്‍ക്കും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: