കോട്ടയം: വടവാതൂരിലെ ഖരമാലിന്യ സംസ്കരണം സംബന്ധിച്ച് കോട്ടയം നഗരസഭയും വിജയപുരം ഗ്രാമപഞ്ചായത്തും തമ്മില്‍ ധാരണയിലെത്തി. ഈ മാസം അഞ്ചിന് കോട്ടയം കളക്ട്രേറ്റില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പ്.
കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അജിത് കുമാറിന്റെ സാന്നിധ്യത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ് കുമാറും വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയിലും ഒപ്പുവച്ച ധാരണപ്രകാരം നഗരത്തില്‍നിന്നും വടവാതൂരിലേക്ക് ജൈവമാലിന്യങ്ങള്‍ എത്തിക്കുന്നത് 2013 ഡിസംബര്‍ 31ന് അവസാനിപ്പിക്കും.
നിലവില്‍ വടവാതൂരിലെ പ്ലാന്റിലുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിനും മുനിസിപ്പല്‍ മേഖലയിലെ ഖരമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ വേര്‍തിരിച്ച് പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനും മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കും. പ്ലാന്റിലെ ദുര്‍ഗന്ധവും ദ്രവമാലിന്യങ്ങളും നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി ശ്രദ്ധ ചെലുത്തും. 2013 ഡിസംബര്‍ 31നു ശേഷം നഗരത്തിലെ ജൈവമാലിന്യങ്ങള്‍ നഗരത്തില്‍തന്നെ സംസ്കരിക്കും. ഈ സമയപരിധിക്കുള്ളില്‍ ജൈവമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങള്‍ മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തും.
കോട്ടയം നഗരത്തിലെയും വടവാതൂര്‍ പ്ലാന്റിലെയും ഖരമാലിന്യ സംസ്കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചെയര്‍മാനും എ.ഡി.എം.കണ്‍വീനറുമായുള്ള കമ്മിറ്റി മേല്‍നോട്ടം വഹിക്കുകയും അവലോകനം നടത്തുകയും ചെയ്യും. കമ്മിറ്റിയില്‍ കളക്ടര്‍ക്കു പുറമെ മുനിസിപ്പല്‍ ചെയര്മാന്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, മുനിസിപ്പല്‍ എന്‍ജിനീയര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ശുചിത്വമിഷന്റെയും പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.കെ.പ്രഭാകരന്, ജയശ്രീ പ്രസന്നകുമാര്‍, വി.കെ.അനില്‍കുമാര്‍, വിജയപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എസ്.അപ്പുക്കുട്ടന്, കെ.കെ.പത്മകുമാരി, ജേക്കബ് ജോണ്‍ എന്നിവര്‍ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. ഭാവിയില്‍ കമ്മിറ്റിക്ക് അനിവാര്യമെന്ന് തോന്നിയാല്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തുകയോ യോഗത്തില്‍ പങ്കെടുപ്പിക്കുകയോ ചെയ്യാം. കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ പ്രവര്‍ത്തനപദ്ധതിയിലും നടപടിക്രമത്തിലും സമയപരിധിയിലും മാറ്റം വരുത്താന്‍ കഴിയൂ. കമ്മിറ്റി കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: