തിരുവനന്തപുരത്ത് ചേര്‍ന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതിയോഗം അംഗീകരിച്ച പ്രമേയം
സഹസ്രാബ്ദങ്ങളായി അഖണ്ഡമായി നിലനിന്നുപോരുന്ന നമ്മുടെ രാഷ്ട്രജീവിതത്തിന്റെ, ഐക്യത്തെയും ഭദ്രതയെയും കാത്തുസൂക്ഷിക്കാനും സമൂഹത്തില്‍ ഇന്നു കാണുന്ന വ്യാപകമായ മൂല്യത്തകര്‍ച്ചയെ പ്രതിരോധിക്കാനും വിദ്യാഭ്യാസപദ്ധതിയില്‍ സാംസ്കാരിക പഠനത്തിന് അര്‍ഹമായ സ്ഥാനം നല്‍കണം.
നമ്മുടെ വൈവിധ്യപൂര്‍ണ്ണമായ തനതു സാംസ്കാരിക പൈതൃകത്തെ പുഷ്ടിപ്പെടുത്തിക്കൊണ്ടും സ്വാംശീകരിച്ചുകൊണ്ടും മാത്രമേ നമുക്ക് ആത്മാഭിമാനമുള്ള ഒരു ജനതയായി നിലനില്ക്കാനാവൂ. ഇതിന് മാതൃഭാഷാപഠനം അനിവാര്യമാണ്. രാഷ്ട്രബോധവും സാമൂഹികമായ കര്‍ത്തവ്യനിഷ്ഠയും സദാചാര നിഷ്ഠയുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാന്‍ വ്യക്തി വികാസത്തില്‍ അഥവാ സ്വഭാവരൂപീകരണത്തില്‍ ഊന്നല്‍ നല്കുന്ന പ്രാഥമിക വിദ്യാഭ്യാസവും, സമഗ്രമായ സാംസ്കാരിക പഠനം ഉള്‍ക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസവും നമുക്കാവശ്യമാണ്.
ദേശീയതാല്പര്യങ്ങളോ, സാമൂഹികമായ ഉള്‍ക്കാഴ്ചയോ പ്രകടമാക്കാത്ത, പെട്ടെന്നുള്ള ഭൗതിക പ്രയോജനത്തെമാത്രം ലക്ഷ്യമാക്കിയുള്ള ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം തികച്ചും അപര്യാപ്തമാണ്. എന്നുമാത്രമല്ല, വിദ്യാഭ്യാസത്തില്‍ സാംസ്കാരിക പഠനത്തിന് പണ്ടുണ്ടായിരുന്ന സ്ഥാനംപോലും ഇന്നു നഷ്ടപ്പെട്ടുകഴിഞ്ഞു. വിവരശേഖരണത്തിനും ശാസ്ത്രസാങ്കേതിക വൈദഗ്ദ്ധ്യത്തിനും അര്‍ഹമായ സ്ഥാനം കിട്ടേണ്ടത് ആവശ്യം തന്നെ. പക്ഷെ, അതു മാത്രം മതിയെന്ന വീക്ഷണം ശരിയല്ല.
നമ്മുടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച, സ്വാമി വിവേകാനന്ദനെയും മഹാത്മാഗാന്ധിയെയും പോലുള്ള നിരവധി മനീഷികള്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവരുടെയെല്ലാം ആശയങ്ങളെയും നിര്‍ദ്ദേശങ്ങളെയും നാം പാടേ അവഗണിച്ചിരിക്കുകയാണ്. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാത്തരം വ്യവസ്ഥകളുടെയും ആധാരം മനുഷ്യന്റെ നന്മ അഥവാ മനോഗുണമാണെന്ന് സ്വാമി വിവേകാനന്ദന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഗോളവത്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പശ്ചാത്തലത്തില്‍ നമ്മുടെ വിദ്യാഭ്യാസരംഗം കൂടുതല്‍ വ്യാപാരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകാരണം സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസം അന്യമാകുകയാണ്. ഇംഗ്ലീഷ് ഭാഷയ്ക്ക് അമിതപ്രാധാന്യം നല്‍കാനുള്ള സംഘടിതനീക്കങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി മാതൃഭാഷാപഠനം അവഗണിക്കപ്പെടുകയാണ്; ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന നാട്ടുഭാഷകളുടെ വളര്‍ച്ചയും വികാസവും പ്രതിസന്ധിയിലാവുകയാണ്. വിപുലമായ നാട്ടറിവുകളും നാടന്‍ കലകളും ക്രമേണ അപ്രത്യക്ഷമാകുന്ന അവസ്ഥ ഇതുമൂലമുണ്ടാവും. രാഷ്ട്രതന്ത്രജ്ഞരും വിദ്യാഭ്യാസവിചക്ഷണരും നേതൃത്വം നല്‍കിയിരുന്ന വിദ്യാഭ്യാസ രംഗത്ത് ഇന്ന് അവസരവാദികളായ കരിയറിസ്റ്റുകള്‍ കയറിക്കൂടുകയാണ്. ഇതും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് ഒരു തടസ്സമായി മാറിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ഇവിടെ വിദ്യാഭ്യാസമേഖലയില്‍ ഒരേ സമയത്ത് വ്യാപാരവല്ക്കരണവും വര്ഗ്ഗീയവല്ക്കരണവും അരങ്ങു തകര്‍ക്കുകയാണ്. ഭാരതത്തിന്റെയും കേരളത്തിന്റെയും ശ്രേഷ്ഠമായ തനത് സാംസ്കാരിക പാരമ്പര്യങ്ങളെയും ജീവിതമൂല്യങ്ങളെയും, രാഷ്ട്രത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാപുരുഷന്മാരുടെ മാര്ഗ്ഗദര്ശനങ്ങളെയും കുറിച്ച് പഠിക്കാനുള്ള അവസരം കേരളീയ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തിലെ സങ്കുചിത മതരാഷ്ട്രീയശക്തികള് പിന്തുടര്‍ന്നുപോരുന്ന വികലമായ നയസമീപനങ്ങളുടെ അനന്തരഫലമാണിത്. ഭാരതീയസാംസ്കാരിക മൂല്യങ്ങളെയും അതു പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളെയും ചില സ്ഥാപിതതാല്പര്യക്കാര് അവജ്ഞയോടെ വീക്ഷിക്കുന്നു എന്നു മാത്രമല്ല, തരംകിട്ടിയാല്‍ അവയെ അവഹേളിക്കാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്. ഇതെല്ലാം ചിന്താശീലരുടെ അടിയന്തരശ്രദ്ധ പതിയേണ്ട വിഷയങ്ങളാണ്.
ദേശീയവിദ്യാഭ്യാസനയത്തിലും (1986) അതുമായി ബന്ധപ്പെട്ട് പിന്നീടുവന്ന പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിലുമെല്ലാം (1999) മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചു വിശദമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും അവ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തി ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചു കാണുന്നില്ല. മാത്രമല്ല, ഇതിനെക്കുറിച്ച് ആശയ കാലുഷ്യം സൃഷ്ടിക്കാനുള്ള സംഘടിതശ്രമങ്ങളും ചിലരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം എന്ന ആശയത്തിന് കൂടുതല്‍ പ്രസക്തി ഉണ്ടാവുന്നത്. വിദ്യാഭ്യാസമേഖലയിലെ എല്ലാ തട്ടിലുമുള്ള വ്യക്തികളുടെയും സംഘടനകളുടെയും മറ്റു സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ ലക്ഷ്യം നേടുവാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം.
സാമൂഹിക ആദര്‍ശങ്ങളെയും ജീവിതമൂല്യങ്ങളെയും ഉപേക്ഷിച്ചിട്ട് സ്വാര്‍ത്ഥപരമായ പന്ഥാവിലൂടെ സഞ്ചരിക്കാന്‍ ഉന്നതസ്ഥാനീയര്പോലും തയ്യാറാകുന്നത് ആശാസ്യമായ ഒരവസ്ഥയല്ല. പണക്കൊതിയും അമിതമായ ഉപഭോഗ പ്രവണതയും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയും സമൂഹത്തില്‍ മേല്‍ക്കൈ നേടുകയാണ്. സംഘടിതമായ ചില സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചവര്‍ സ്ത്രീകളാണെന്നു കാണുന്നതും ഒട്ടും അഭിമാനകരമായ കാര്യമല്ല. പൊതുജീവിതത്തില്‍ സത്യനിഷ്ഠയ്ക്കും സംശുദ്ധിയ്ക്കും സുതാര്യതയ്ക്കും സ്ഥാനം ലഭിക്കാതെപോകുന്നു. പകരം, സ്വാര്‍ത്ഥതയ്ക്കും അസാന്മാര്ഗ്ഗികതയ്ക്കു പ്രാമുഖ്യംകിട്ടുന്നു. അപകടകരമായ ഒരു സാമൂഹിക സാഹചര്യമാണിത്.
നിയമനടപടികള്‍ കൊണ്ടുമാത്രം ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധ്യമല്ല. ഗിരിപ്രഭാഷണങ്ങളും സ്തോഭജനകമായ ചാനല്‍ ചര്‍ച്ചകളും ഇതിനു പരിഹാരമല്ല. കാപട്യങ്ങളുപേക്ഷിച്ച്, വ്യക്തിതലത്തിലും അല്ലാതെയും സാമൂഹിക ആദര്‍ശങ്ങളെയും സദാചാരമൂല്യങ്ങളെയും മുറുകെപിടിക്കുകയാണ് ഏക പോംവഴി. ഇവിടെയാണ്, വ്യക്തിവികാസത്തിനും സാംസ്കാരിക പഠനത്തിനും പ്രധാന്യം നല്‍കികൊണ്ടുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി വെളിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: