ന്യൂദല്‍ഹി: മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥന് രാജേന്ദ്രകുമാറിന്റെ പേര് ഇസ്രത്ത് കേസിലെ കുറ്റപത്രത്തില്‍ നിന്ന് സിബിഐ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ശക്തമായി ഇടപെട്ടതിനെ തുടര്‍ന്ന്. ജൂണ്‍ 30ന് വൈകിട്ട് വരെ രാജേന്ദ്രകുമാറിന്റെ പേര് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നില്ലെന്ന് സിബിഐയിലെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നേരിട്ട് തയ്യാറാക്കിയതായിരുന്നു കുറ്റപത്രം. എന്നാല്‍ അന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നേരിട്ടു ബന്ധപ്പെട്ട് സിബിഐ ആഭ്യന്തരവകുപ്പിലെയും ഐബിയിലെയും ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യംവയ്ക്കുന്നതിലുള്ള അസന്തുഷ്ടി അറിയിച്ചു. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിഷയം പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഐ ഇതിന് ശേഷമാണ് രാജേന്ദ്ര കുമാറിന്റെ പേര് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതത്രെ. കുമാറിനെതിരെ സിബിഐ ശേഖരിച്ചിരുന്ന തെളിവുകള്‍ വളരെ ദുര്‍ബലമാണെന്ന് വ്യക്തമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കുമാറിന്റെ പേര് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.
സിബിഐയും മറ്റ് ഏജന്‍സികളുമായുള്ള ഉരസല്‍ ഭാവിയില്‍ ഏറെ ദോഷം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും പരിപൂര്‍ണമായി ബോധ്യപ്പെട്ടു. കഴിഞ്ഞ കുറച്ചുകാലത്തെ സിബിഐയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അവരെ മറ്റാരോ ആണ് നിയന്ത്രിക്കുന്നതെന്ന് മനസിലാകുമെന്ന് സിബിഐയിലെ തന്നെ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഐബിയിലെ രാജേന്ദ്രകുമാറിന്റെ പേരുള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും കഴിഞ്ഞയാഴ്ച സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില ഫോണ്‍കോളുകളുടെയും പരസ്പര ബന്ധമില്ലാത്ത മൊഴികളുടെയും അടിസ്ഥാനത്തിലാണ് സിബിഐ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പോകുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഇസ്രത്ത് വാസ്തവത്തില്‍ ലഷ്ക്കറെ തോയ്ബയുടെ ചാവേര്‍ വനിതയാണെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലി ദേശീയ അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിരുന്നതായും അത് അത്രയെളുപ്പം സിബിഐക്ക് തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കി ഇസ്രത്തിന് ലഷ്കറുമായി ബന്ധമുണ്ടോ എന്ന ലളിതമായ ചോദ്യം സിബിഐയോട് ഹൈക്കോടതി ചോദിക്കുകയാണ് വേണ്ടത്. ഒരു ഏറ്റുമുട്ടല്‍ അന്വേഷിക്കുമ്പോള്‍ അതിന് ഇരയായവരെക്കുറിച്ചുള്ള അന്വേഷണം ഒരിക്കലും ഒഴിവാക്കപ്പെടേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രത്തിനെ ലഷ്കറുമായി ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിച്ചില്ലെങ്കില്‍ അക്കാര്യം സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കേണ്ടതാണ്. രാജ്യത്തെ മറ്റൊരു ഏജന്‍സിയും ആഭ്യന്തര മന്ത്രാലയും ഇസ്രത്ത് ലഷ്കര്‍ വനിതയാണെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഒരു പക്ഷേ ഹൈക്കോടതിയില്‍ ഈ ചോദ്യങ്ങളെല്ലാം സിബിഐക്ക് മുക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വിഷയം സുപ്രീംകോടതിക്ക് മുന്നിലെത്തിയാല്‍ ഈ പ്രധാനചോദ്യങ്ങളില്‍ നിന്നും സിബിഐക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല, മറ്റൊരു ഉയര്‍ന്ന ഐബി ഉദ്യോഗസ്ഥന് പറഞ്ഞു.
സിബിഐ കഴിഞ്ഞദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇസ്രത്തിന്റെ പശ്ചാത്തലം വ്യക്തമാക്കിയിട്ടില്ല. കുറ്റപത്രത്തില്‍ സിബിഐ മുഴുവന്‍ ചിത്രവും വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ശിവരാജ് പാട്ടീല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കാലത്താണ് ഐബി ഈ സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: