സാമൂഹ്യക്ഷേമം എന്നത് മുസ്ലീംലീഗുകാരില് നിന്ന് പഠിക്കണം കേരളം. വഴിപിഴച്ചു പോകാവുന്ന പെണ്‍കുട്ടികള്‍ ഏറിയ പങ്കും അക്കൂട്ടത്തിലായതുകൊണ്ടാണോ എന്നറിയില്ല സുന്ദരനും സുമുഖനും നടനും സംഗീതജ്ഞനും സര്‍വോപരി സാമൂഹ്യക്ഷേമ വകുപ്പിന്റെ മന്ത്രിയുമായ എം.കെ. മുനീര്‍ അവരുടെ സുരക്ഷയെ മുന്‍കരുതി ഒരു സര്‍ക്കുലര്‍ പുറത്തിറക്കിറയത്. അത് ഒരു വട്ടം കറങ്ങി തിരികെ പെട്ടിയില്‍ കയറുന്നതിനിടയില്‍ സംസ്ഥാനത്ത് ആയിരത്തിലധികം ശൈശവവിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തു എന്നാണ് കണക്ക്.
ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളെ വെല്ലുന്ന ക്യൂ ആയിരുന്നുവത്രെ വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക സബ്രജിസ്ട്രാര്‍ ആഫീസുകളിലും. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ മൂവായിരത്തോളം പെണ്‍കുഞ്ഞുങ്ങള്‍ കെട്ടുവീരന്മാരുടെ ഇരകളായെന്ന് കണക്കുകള്‍ പറയുന്നു. ചുമ്മാതാണോ ജനസംഖ്യാപ്പെരുപ്പത്തിന്റെ പേരില്‍ ജില്ല പകുത്തുതരണമെന്ന് മുനീറിന്റെ പാര്ട്ടിക്കാര് വാദിച്ചുതുടങ്ങിയിരിക്കുന്നത്.
സാമൂഹ്യക്ഷേമവും പഞ്ചായത്ത് വകുപ്പും കയ്യാളാന്‍ സി.എച്ച്. മുഹമ്മദ് കോയയുടെ ഏക ആണ്തരിയെക്കാളും മുന്തിയ വമ്പന്മാരൊന്നും ലീഗിലോ ഇതര പാര്‍ട്ടികളിലോ ഇല്ലെന്ന് തെളിയിക്കുന്നതാണ് ശൈശവവിവാഹ സര്‍ക്കുലറെന്ന് ദോഷൈകദൃക്കുകള്‍ വിളിക്കുന്ന വാറോല. ഇത് ഇപ്പോള്‍ എന്ത് പ്രകോപനത്തിന്റെ പേരിലാണ് പുറത്തിറക്കിയതെന്ന് ചോദിച്ചാല്‍ മുനീറിനുമില്ല മറുപടി. സരിതയും ശാലുമേനോനും തെറ്റയിലിന്റെ കാമുകിയും പിന്നെ ഗണേശന് മുതല്‍ പി.സി. ജോര്‍ജ് വരെയുള്ള സൂപ്പര്‍താരങ്ങളും പൂണ്ടുവിളയാടുന്ന കാലത്താണ് മുനീറിന് പതിനാറിന്റെ തിളപ്പുണ്ടാകുന്നത്. ചെന്നിത്തല രമേശന് നായര്‍ ആണത്തം തെളിയിക്കാന്‍ അന്തരിച്ച സി.കെ. ഗോവിന്ദന്‍നായരെ കൂട്ടുപിടിച്ച് ലീഗിനെ വെല്ലുവിളിച്ചതും ഈ കാലത്താണ്. ഉണ്ടിരുന്ന ചെന്നിത്തലയ്ക്കുണ്ടായ വെളിപാടില്‍ രോമാഞ്ചം കൊണ്ട് കെ. മുരളീധരന് വരെ ചാടിപ്പുറപ്പെട്ട കാലം. ആകെ മൊത്തം കൊഴമറിഞ്ഞ ഈ കാലത്താണ് പുരോഗമനപരവും വിപ്ലവകരവുമായ മുനീറിയന്‍ സര്‍ക്കുലറിന്റെ വരവ്.
വനിതാ കമ്മീഷനും ജുവനെയില്‍ ഹോമും അടക്കമുള്ള, സാമൂഹ്യക്ഷേമം ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നയവും നിലപാടുകളും രൂപീകരിക്കേണ്ട ഒരു വകുപ്പിന്റെ തലവനാണ് മുനീര്‍. പഞ്ചായത്തുകള്‍ തോറും നാട്ടുകൂട്ടങ്ങള്‍ വിളിച്ചുചേര്‍ത്ത് നാടന്‍ മോരും കാന്താരിമുളകും ഉപ്പും കൂട്ടി പഴങ്കഞ്ഞി കുടിച്ച് കേരളത്തെ ഗ്രാമങ്ങളിലേക്ക് നയിക്കാന്‍ വെമ്പല്കൂട്ടിയ കാവ്യഭാവനയുടെ ഉടമ കൂടിയാണ് അദ്ദേഹം. പൊതുവേ ലീഗുകാര്‍ക്ക് പറഞ്ഞുകേട്ടിട്ടുള്ള ദുസ്വഭാവങ്ങളൊന്നും സിഎച്ചിന്റെ മകന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ല. എന്നിട്ടും പഞ്ചായത്ത് മന്ത്രി പതിനാറ് വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ കെട്ടിക്കാന്‍ മുമ്പിട്ടിറങ്ങിയതിന്റെ കാരണം എന്തെന്ന് ആരായുകയാണ് ഇപ്പോഴും കേരളം.
എന്തായാലും ലീഗിലെ വമ്പന്മാര്ക്കും ഒളിക്യാമറകളില്‍ കുടുങ്ങിയും കുടുങ്ങാതെയും തുണി പറിഞ്ഞുപോയ പകല്മാന്യന്മാര്ക്കും ആവേശം പകരുന്ന നടപടിയായിരുന്നു മുനീറിയന്‍ സര്‍ക്കുലര്‍. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിന്റെ പിന്‍ബലത്തിലാണ് തന്റെ വകുപ്പ് ഇങ്ങനെയൊന്ന് പടച്ചതെന്നായിരുന്നു ആദ്യം മുനീര്‍ പറഞ്ഞത്. അദ്ദേഹം പറയുന്ന തരത്തിലൊരു നിയമം പാര്‍ലമെന്റിന്റെ പടിക്കകത്തേക്കോ അവിടെ നിന്ന് പുറത്തേക്കോ കടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ജമൈക്കയിലെങ്ങാണ്ട് ഇത് പ്രാബല്യത്തിലുണ്ടെന്നായി വാദം. എന്നാല്‍ പിന്നെ പതിനാറുള്ളതിനെ കെട്ടാന്‍ മുട്ടിനില്‍ക്കുന്നവര്‍ കൂടും കുടുക്കയുമെടുത്ത് ജമൈക്കയ്ക്ക് പറന്നാല്പോരേ എന്ന് ചോദിക്കരുത്.
മുനീറിന്റെ സര്‍ക്കുലര്‍ കണ്ട് അന്തം വിട്ടത് മലപ്പുറത്തും കോഴിക്കോട്ടുമൊക്കെയുള്ള കല്യാണ വീരന്മാരാണ്. ‘ഇതെന്താ പുതിയ കാര്യമാണോ’ എന്ന പിണറായിസ്റ്റെയില് ചോദ്യവുമായി അവര്‍ നെറ്റിചുളിച്ചു. പതിനാറെന്നൊക്കെ പറയുന്നത് ഇത്തിരി കൂടുതലാണെന്ന ആശങ്കയും അവര്‍ മറച്ചുവെച്ചില്ല. ‘ഓനിത് പത്തോ പന്ത്രണ്ടോ ആക്കിക്കൂടായിരുന്നോ’ എന്ന് ചോദിച്ചവരും കുറവല്ലത്രെ.
സ്ത്രീലമ്പടന്മാരും ക്രൂരന്മാരുമായ ഇസ്ലാമിക ഭരണാധികാരികള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചപ്പോഴാണ് പഴയകാലഭാരതത്തില് ശൈശവവിവാഹവും സതിയും സാമൂഹ്യനീതിയുടെ ഭാഗമായതെന്ന് ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നുണ്ട്. തുണയില്ലാതെ പോകുന്ന പെണ്‍കുഞ്ഞിന്റെ വിധി ഭദ്രമാക്കുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. കാലവും പരിതസ്ഥിതിയും മാറിയപ്പോള്‍ അവ അനാചാരങ്ങളായി. അത്തരം ദുഷ്പ്രവണതകളെ കാലം തന്നെ തുടച്ചുകളഞ്ഞു. എന്നിട്ടിപ്പോള്‍ 2013ല്‍ അത് സാമൂഹ്യനീതിയുടെ ഭാഗമായി വീണ്ടും വരുന്നുവെങ്കില്‍ അതിന്റെ പശ്ചാത്തലം തെരയേണ്ടതുണ്ട്. അലാവുദ്ദീന്ഖില്ജിമാരുടെയും അറംഗസേബുമാരുടെയും പിന്മുറക്കാരാണ് അതിനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് വ്യക്തം.
പതിനാറ് വയസ്സിലേ കെട്ടുന്നതിന് നിയമപരിരക്ഷ ഉറപ്പു വരുത്താനുള്ള മുനീറിന്റെ ദൗര്‍ബല്യത്തിന് കാന്തപുരം മുസലിയാര്‍ അടിവരയിടുന്നത് അത് പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയാണെങ്കില്‍ ഇസ്ലാമിക സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ സാമൂഹ്യസുരക്ഷയെക്കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുനീറിന്റെ വകുപ്പിനുണ്ട്. കാറ്റും വെളിച്ചവും കയറാത്ത അടച്ചിട്ട കമ്പാര്‍ട്ട്മെന്റില്‍ കഴിയേണ്ടിവരുന്ന ആ പെണ്‍കുട്ടികളുടെ നെടുവീര്‍പ്പുകളും നിലവിളികളും പൊതു സമൂഹത്തിന്റെ പ്രശ്നമായി ഇതുവഴി മാറേണ്ടതുണ്ട്,
സാമൂഹ്യപരിസരം കര്‍ശനമായി നിരീക്ഷിക്കാനും സ്വന്തം സൃഷ്ടിപരതയെ തിരിച്ചറിയാനുമാണ് മുനീര്‍ സ്വന്തം വെബ്സൈറ്റിലൂടെ ആഹ്വാനം ചെയ്യുന്നത്. ജമാ അത്തെ ഇസ്ലാമി മത അജണ്ട നടപ്പാക്കാന്‍ കെട്ടിയൊരുക്കിവിട്ട സോളിഡാരിറ്റിയുടെ പുതിയ പ്രചാരണം നിരീക്ഷിക്കപ്പെടേണ്ടതാണ്. വിവാദസര്‍ക്കുലര്‍ വിവാദമായതുകൊണ്ടുമാത്രം പിന്‍വലിക്കണമെന്നും അതേസമയം തലവഴി കറുത്തതുണി മൂടിയേ പെണ്‍കുഞ്ഞുങ്ങള്‍ പുറത്തിറങ്ങാവൂ എന്നുമാണ് അവരുടെ നിര്‍ദേശം. ഇസ്ലാമിനുള്ളില് പെണ്കുട്ടികള്ക്കെന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക സൃഷ്ടിക്കുന്നതാണ് ഇതെല്ലാം.
കുഞ്ഞാലിക്കുട്ടി മുതല്‍ സുരയ്യാകാമുകന്മാര് നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന ഐസ്ക്രീം കപ്പാണല്ലോ മുനീറിന്റെ പാര്‍ട്ടി. പോരാത്തതിന് കണ്പീലി വരെ നര കയറിയിട്ടും പതിനാറിന്റെ ബാല്യങ്ങള്‍ക്ക് വിവാഹസുരക്ഷയൊരുക്കാന് വീറോടെ വാദിക്കുന്ന മൊല്ലാക്കമാര്‍ ഉറച്ച പിന്തുണയുമായി ഒപ്പമുള്ളപ്പോള്‍ പിന്നെന്ത് പ്രശ്നം. സ്ക്കൂള്‍കുട്ടികളുടെ മാതിരി സ്റ്റാമ്പ് കളക്ഷനും നാണയശേഖരണവും ഹോബിയാക്കിയ മുനീറിനും ഈ വകയില്‍ ഒരു യുഎന്‍ പുരസ്ക്കാരം തരപ്പെട്ടേക്കാനും മതി.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: