ചിക്കാഗോയിലെ ചെറുപ്പക്കാരനായ മയക്കുമരുന്ന് ഇടപാടുകാരനില്‍നിന്ന് ഭീകരവാദിയായി മാറി, മുംബൈ ഭീകരാക്രമണത്തിന് (26/11) മുഖ്യ സൂത്രധാരകത്വം വഹിച്ച ഡേവിഡ് ഹെഡ്ലിയുമായി 2004 ലെ വേനലറുതിയില്‍ ലഷ്ക്കറെ തോയ്ബയുടെ ടോപ് കമാന്റര്‍ സാഖിയുര്‍ റഹ്മാന് ലഖ്വി ആദ്യമായി കൂടിക്കാഴ്ച നടത്തി. അന്നേരം മുറിയിലുണ്ടായിരുന്ന ആറടി നാലിഞ്ച് ഉയരമുള്ള ആജാനബാഹുവായ താടിക്കാരന് മുസാമില്‍ ഭട്ടുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഹെഡ്ലിയോട് ലഖ്വി നിര്‍ദ്ദേശിച്ചു. ലഷ്ക്കറിന്റെ സമര്‍ത്ഥരായ സംഘാടകരില്‍ ഒരാളായാണ് ഭട്ട് കരുതപ്പെടുന്നത്. കാശ്മീരിലെ ആക്രമണങ്ങള്‍, “ഇസ്രത് ജഹാന് എന്ന വനിതയെ വനിതാ ചാവേറായി” എടുത്തത് തുടങ്ങിയവയാണ് ഭട്ടിന്റെ നേട്ടങ്ങളായി ഹെഡ്ലിയുടെ മൊഴി അനുസരിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ രേഖപ്പെടുത്തിയിട്ടുള്ളത്. “അക്ഷര്‍ധാം, സോമനാഥ്, സിദ്ധി ക്ഷേത്രങ്ങള്‍ ആക്രമിക്കാനുള്ള ഭട്ടിന്റെ പദ്ധതിയെക്കുറിച്ചും 1988 ല്‍ യുപിയിലെ മസ്ജിദ് ആക്രമിച്ചതിന്റെ (1992 ലെ ബാബറി മസ്ജിദിന്റെ തകര്‍ച്ച) പ്രതികാരമാണിതെന്നും സാഖി സൂചിപ്പിച്ചതായി” ഹെഡ്ലി പറഞ്ഞു. മൂന്ന് പുരുഷന്മാര്ക്കൊപ്പം നിരവധി വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറി മുംബ്ര(മുംബൈ) സ്വദേശിയായ ഇസ്രത്ത് ജഹന്‍ റാസ കൊല്ലപ്പെട്ടത് ചോര മരവിപ്പിക്കുന്ന മനുഷ്യക്കുരുതിയാണെന്ന് പറഞ്ഞ് ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉന്നത നേതൃത്വത്തെ കുറ്റപ്പെടുത്തുകയാണ് സിബിഐ. ഇസ്രത്ത് ജഹാന്റെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള മുഴുവന്‍ സത്യങ്ങളും അറിയുമ്പോള്‍ അത് ആരെയും സന്തോഷിപ്പിക്കാനിടയില്ല.
ഇസ്രത്ത് എങ്ങനെയാണ് മരിച്ചതെന്ന് സിബിഐ കണ്ടെത്തുമ്പോള്‍ പോലും പൊന്തിവരുന്ന തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ ആ യുവതിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട സത്യത്തെ മുന്‍നിര്‍ത്തി യുപിഎ സര്‍ക്കാര്‍ അവരോട് വല്ലാത്ത ആനുകൂല്യം കാണിക്കുകയാണ്. ഇസ്രത്തിനെക്കുറിച്ച് തങ്ങള്‍ക്ക് കേട്ടുകേള്‍വി മാത്രമാണുള്ളതെന്നാണ് കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായ ജയന്ത് പട്ടേലിനും അഭിലാഷ കുമാരിക്കും മുമ്പാകെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറഞ്ഞത്. എഫ്ബിഐ ഹെഡ്ലിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് പ്രമുഖ വെബ്സൈറ്റായ ‘ഫസ്റ്റ് പോസ്റ്റ്’ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ കാണിക്കുന്നത് കേന്ദ്രസര്‍ക്കാരിനും മറിച്ചൊന്നും അറിയില്ലെന്നാണ്. എന്നിട്ടും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തില്‍ മാത്രമല്ല സര്‍ക്കാര്‍ നിശബ്ദ പാലിക്കുന്നത്.
അഹമ്മദാബാദിന്റെ പ്രാന്തപ്രദേശമായ കോട്ടാര്‍പൂര്‍ ജലപദ്ധതിയിലേക്കുള്ള വഴിയില്‍ 2004 ജൂണ്‍ 15 ന് രാവിലെയാണ് ഇസ്രത് ജഹാന്, ജാവേദ് ഷെയ്ക്ക്, സീഷന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കെ.പി.സിംഗ് ആയിരുന്നു അന്നത്തെ ഐബി ഡയറക്ടര്‍. ഇപ്പോള്‍ ഡപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസറായ നിശ്ചല്‍ സന്ധുവിനായിരുന്നു ഭീകരവിരുദ്ധ നടപടികളുടെ ചുമതല. ഇപ്പോഴത്തെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. ഇന്നത്തെപ്പോലെ മന്മോഹന് സിംഗായിരുന്നു പ്രധാനമന്ത്രി. എല്‍.കെ.അദ്വാനിയടക്കം മുതിര്‍ന്ന ഹിന്ദുത്വ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ആക്രമണം ആസന്നമാണെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും 2004 ഏപ്രില്‍ 22 ന് ഐബി മുന്നറിയിപ്പ് നല്‍കിയതായി ഇതില്‍ ആദ്യത്തെ മൂന്നുപേര്‍ക്ക് അറിയാമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പിന്നീട് ഐബിയുടെ ഗുജറാത്ത് സ്റ്റേഷന് ഗുജറാത്ത് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ നല്കി. ഒരു പൂനെ നിവാസിയുടെ സഹകരണത്തോടെ പഞ്ചാബി ഭാഷ സംസാരിക്കുന്ന രണ്ട് പാക് ഭീകരര്‍ ഒരു ആക്രമണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അഹമ്മദാബാദ് പോലീസ് മേധാവിയെ ഐബി അറിയിച്ചു.
‘ഫസ്റ്റ് പോസ്റ്റി’ന് മൂന്ന് വ്യത്യസ്ത രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ നല്കിയ വിവരമനുസരിച്ച് പൂഞ്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്ക്കര്‍ ഭീകരന് എഹ്സാന്‍ ഇല്യാഹി 2004 ല്‍ ജമ്മുകാശ്മീരില്‍ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നത് മുതല്‍ ഐബി പ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇല്യാഹിയുടെ മൃതദേഹത്തില്‍നിന്ന് കണ്ടെടുത്ത കത്തുകള്‍ പോലീസിനെ നയിച്ചത് അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകനിലേക്കാണ്. ഇവിടെനിന്ന് അന്വേഷണം മുന്നോട്ടുപോകാന്‍ തുടങ്ങി. ലഷ്ക്കറിന്റെ ആക്രമണപദ്ധതി തിരിച്ചറിയപ്പെട്ടതായി വിശ്വസിക്കാന്‍ കാരണമുണ്ട്. 2004 ലെ ഏറ്റുമുട്ടല്‍ മരണത്തിനുശേഷം അഹമ്മദാബാദ് പോലീസ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച എഫ്ഐആര്‍ പ്രകാരം ഇസ്രത്ത് അടക്കമുള്ളവരുമായി എഎച്ച് 02 ജെഎ 4786 എന്ന ലൈസന്‍സ് നമ്പരുള്ള നീല ടാറ്റ ഇന്‍ഡിക എത്തുന്ന കാര്യം അധികൃതര്‍ക്ക് അറിയാമായിരുന്നു. ഐബിക്ക് ഇക്കാര്യം സംബന്ധിച്ച് വിവരം നല്കാന് ആളുണ്ടായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.
“രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും കൊല്ലണമെന്ന് ഒരാളും പറയില്ല” എന്നാണ് 2009 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം പറഞ്ഞത്. ശരിയാണ്, പക്ഷെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിന്തുടരുകയായിരുന്ന നാല് ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ യുപിഎ സര്‍ക്കാര്‍ എന്തുചെയ്തു എന്ന ചോദ്യത്തില്‍നിന്ന് ചിദംബരം വൃത്തിയായി ഒഴിഞ്ഞുമാറി. ഇതേ ചോദ്യമുന്നയിക്കുന്നവര്‍ക്ക് ഇതുവരെ സിബിഐയ്ക്കും എന്തെങ്കിലും മറുപടി നല്‍കാനായിട്ടില്ല. ജാവേദ് ഷെയ്ക്കിനെ മരണത്തിലേയ്ക്ക് നയിച്ചത് എന്താണെതിനെക്കുറിച്ച് നമുക്കും കൂടുതലറിയില്ല. കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ താമരക്കുളം ഗ്രാമത്തില്‍ പ്രാണേഷ് കുമാര്‍ പിള്ളയായി ജനിച്ച ഷെയ്ഖ് 1986 ലാണ് സജിത ഷെയ്ക്കുമായി പ്രണയത്തിലായത്. ഷാജിടയുടെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ പ്രാണേഷ് ഇസ്ലാമിലേക്ക് മതംമാറിയെങ്കിലും അത് വിജയിച്ചില്ല. 1995 സെപ്തംബറില്‍ വിവാഹിതരായ ഇരുവരും മുംബൈയിലെ മുംബ്ര പ്രദേശത്തേയ്ക്ക് മാറി. കച്ചവടം സംബന്ധിച്ച ഒരു തര്‍ക്കം അക്രമാസക്തമായി മാറിയതോടെ അവര്‍ പൂനെയിലേക്ക് താമസംമാറ്റി. 1997 ല്‍ മാത്രം നാല് വര്ഗീയകലാപക്കേസുളില് പ്രതിയായ ഷെയ്ഖിന്റെ ജീവിതം പ്രക്ഷുബ്ധമായി തുടര്‍ന്നു.
2003 ല്‍ ഒരു വ്യാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി ഷെയ്ഖ് ദുബായിയിലേക്ക് പോയി. ഷാജിദ ഷെയ്ഖിന്റെ മൊഴിയനുസരിച്ച് ഗുജറാത്തിലെ ‘മുസ്ലീം വിരുദ്ധ കൂട്ടക്കൊല’യുടെ വീഡിയോടേപ്പുകള്‍ കണ്ട് രോഷാകുലനായാണ് ഷെയ്ഖ് തിരിച്ചെത്തിയത്. മുസ്ലീം പേരില്‍ സമ്പാദിച്ച പാസ്പോര്‍ട്ടിന് പുറമെ പ്രാണേഷ്കുമാര്‍ എം. ഗോവിന്ദപ്പിള്ള എന്ന പേരില്‍ എടുത്ത ഇ-6624023 പാസ്പോര്‍ട്ടുമായി 2004 മാര്‍ച്ച് 29 ന് ഷെയ്ഖ് ഒമാനിലേക്ക് പോയി. ഏപ്രില്‍ 11 ന് രണ്ടര ലക്ഷം രൂപയുമായി മുംബൈയില്‍ തിരിച്ചെത്തിയ ഷെയ്ഖ് അതില്‍നിന്ന് കുറച്ച് തുകയെടുത്ത് ഒരു ഇന്‍ഡിക വാങ്ങി. ഈ കാറോടിച്ചാണ് ഷെയ്ഖ് മരണത്തിലേക്ക് പോയത്.
ഷെയ്ഖ് “ലഷ്ക്കറെ തൊയ്ബയുമായി പ്രത്യേകിച്ച് മുസാമില്‍ ഭട്ടുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു” എന്നാണ് 2004 ലെ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ബോധിപ്പിക്കുന്നത്. ഇതിന് വയര്ടേപ്പ് തെളിവുകളുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. യുപിഎ സര്‍ക്കാര്‍ ഇതൊരിക്കലും പുറത്തുവിട്ടിട്ടില്ല. സിബിയെയാകട്ടെ ഈ വയര്ടേപ്പുകള് ഒരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല.
2004 മെയ് ഒന്നിന് ഇസ്രത്തിനെയും മാതാവിനെയും ഷെയ്ഖ് മുംബ്രയില്‍ സന്ദര്‍ശിച്ചു. പുതുതായി തുടങ്ങുന്ന പെര്‍ഫ്യൂം സ്റ്റോറിലേക്ക് വില്‍പ്പനക്കാരിയെ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ഷെയ്ഖ് ഇങ്ങനെയൊരു പെര്‍ഫ്യൂം കച്ചവടം നടത്തിയതിന് ഒരു തെളിവുമില്ല. മെയ് 30 ന് കാറില്‍ ഭാര്യയും മക്കളുമായി ഷെയ്ഖ് ആലപ്പുഴയിലെ വീട്ടിലെത്തി. ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ ഈ കുടുംബം അഹമ്മദ്നഗറിലെ സാജിത ഷെയ്ഖിന്റെ വീട്ടില്‍ കഴിഞ്ഞു.ഇതിനുശേഷം അപ്രതീക്ഷിതമായി ഒരു ജോലിക്കായി താന്‍ മുംബൈയിലേക്ക് പോവുകയാണെന്ന് ജൂണ്‍ 11 ന് ഷെയ്ഖ് ഫോണിലൂടെ അറിയിക്കുകയായിരുന്നുവെന്ന് സാജിദ പറയുന്നു. രണ്ട് ദിവസം കഴിഞ്ഞ്, ഭര്‍ത്താവിനെ സാജിദ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നെറ്റ്വര്ക്കില്ലായിരുന്നു.
2004 ജൂണ്‍ 12 ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഷെയ്ഖും ഇസ്രത്തും മുറിയെടുത്തു എന്നാണ് സൂറത്തിന് പുറത്ത് ദേശീയപാത ആറിലെ ബര്ദോളിയിലുള്ള തുള്‍സി ഗസ്തൗസ് ജീവനക്കാര്‍ പറയുന്നത്. ജൂണ്‍ 14 ന് ഷെയ്ഖിന്റെ കാറിന് യന്ത്രത്തകരാര്‍ സംഭവിച്ചു. ഇത് പരിഹരിക്കാന്‍ ഷെയ്ഖ് 1,025 രൂപ നല്‍കിയതായി അഹമ്മദാബാദിന് പുറത്തുള്ള ശക്തി മോട്ടോര്‍ ഗ്യാരേജിലെ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഷെയ്ഖിന്റെ സംഘം കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് സംസ്ഥാന മുന്‍ രഹസ്യാന്വേഷണ മേധാവി പി.വി. പാണ്ഡെയുടെ നിര്‍ദ്ദേശപ്രകാരം ഇവരെ പിടിച്ചുകൊണ്ടുപോയി എന്നതിന് സിബിഐയുടെ പക്കല്‍ തെളിവുണ്ടെന്നാണ് ഈ മാസം (2013 ജൂണ്‍) ആദ്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗ് സുപ്രീംകോടതിയില്‍ പറഞ്ഞത്. ഗുജറാത്ത് മുന്‍ ഇന്റലിജന്‍സ് ബ്യൂറോ സ്റ്റേഷന് മേധാവിയും ഇപ്പോള്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഓപ്പറേഷന്‍സിന്റെ ചുമതലക്കാരനുമായ രജീന്ദര്‍കുമാറിനെ കഴിഞ്ഞ മാസം സിബിഐ ചോദ്യംചെയ്തിരുന്നു. ഭീകരവാദികളെന്ന് ആരോപിക്കപ്പെടുന്നവരെ “നിയമവിരുദ്ധമായി പിടികൂടി ഗുജറാത്തിലെത്തിച്ചതിന്റെ” ഉത്തരവാദിയാണെന്ന് പറഞ്ഞ് രജീന്ദറിനെ അറസ്റ്റ്ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് രജീന്ദര്‍ ഇത് ചെയ്തതെന്ന് വിശ്വസിക്കാനാവില്ല. എന്നിട്ടും എന്തുകൊണ്ട് ഇവരോട് ഇക്കാര്യത്തെക്കുറിച്ച് ആരായുന്നില്ല?
രസകരമായ മറ്റൊന്നുണ്ട്. തട്ടിയെടുക്കപ്പെട്ട ഇസ്രത്ത് കൊലചെയ്യപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് സിംഗാള്‍, തരുണ്‍ ബാരോട്ട്, ജെ.ജി. പാര്‍മര്‍, ഭരത് പട്ടേല്‍, അനാജു ചൗധരി എന്നിവര്‍ക്ക് കോടതി ജാമ്യം നല്കി. നിയമം അനുശാസിക്കുന്നത് പ്രകാരം തൊണ്ണൂറ് ദിവസത്തിനകം ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് കഴിയാതിരുന്നതിനാലാണിത്. തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ചതിന് സാക്ഷിമൊഴികളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ നിയമനടപടിക്ക് സിബിഐയുടെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് കരുതേണ്ടത്. ഇസ്രത്ത് ഭീകരവാദിയാണോ അല്ലയോ, അവരെ നിഷ്കരുണം കൊലചെയ്യുകയായിരുന്നോ അതോ ശരിയായ ഏറ്റുമുട്ടല്‍ മരണമായിരുന്നോ എന്നൊക്കെ ഒമ്പത് വര്‍ഷം മുമ്പ് ആര്‍ക്കും ഉറപ്പില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാവുന്ന വിധത്തില്‍ സിബിഐ എന്തുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ആളുകളോട് സംസാരിച്ചില്ല എന്നത് അവ്യക്തമാണ്.
ഫയ്സാബാദ് സ്വദേശിയായ മുഹമ്മദ് വസി അഹമ്മദാബാദ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍നിന്ന് 2004 ഫെബ്രുവരിക്കുശേഷം എപ്പോഴോ ഉത്തര്‍പ്രദേശില്‍നിന്ന് ഷെയ്ഖ് ഒരു കൈതോക്കും സ്റ്റെണ്ഗണ്ണും വാങ്ങിയതായി വിശ്വസിക്കാവുന്നതാണ്. ഫയ്സാബാദ് സ്വദേശി തന്നെയായ മുഹമ്മദ് മെഹ്റാജുദ്ദീന് എന്നയാളാണ് ഷെയ്ഖിനെ തനിയ്ക്ക് പരിചയപ്പെടുത്തിയതെന്നും വസി പറയുന്നു. എന്നാല്‍ മെഹ്റാജുദ്ദീന് എവിടെയാണെന്ന് പോലും സിബിഐ കണ്ടെത്തുന്നില്ല. ഷെയ്ഖിനെ ജിഹാദ് പരിശീലന ക്യാമ്പില്‍ അയച്ചു എന്നു പറയുകയും 2005 ല്‍ ദല്‍ഹി പോലീസിന്റെ പിടിയിലാവുകയും ചെയ്ത ഭീകരവാദി മുഹമ്മദ് അബ്ദുള്‍ റസാഖിനെയും സിബിഐ ചോദ്യം ചെയ്യുന്നില്ല. അതിര്‍ത്തിയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറുമ്പോള്‍ വെടിയേറ്റ അംജത് അലി റാണയെ സഹായിച്ചതായി പറയപ്പെടുന്ന കാശ്മീരി സ്വദേശികളായ മജിദ് ഹുസൈന് ക്വാദ്രി, പെര്‍വേസ് അഹമ്മദ് ഖാന് അബ്ദുള്‍ അസീസ് ഷാ എന്നിവരെയും ഒരിയ്ക്കല്പോലും സിബിഐ ചോദ്യം ചെയ്തിട്ടില്ല. ഈ മൂന്നുപേരെയും ജോഹര്‍ (ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സീഷന്‍ ജോഹര്‍) ദല്‍ഹിയില്‍ സല്ക്കരിക്കുകയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. റാണയെ ശസ്ത്രക്രിയ നടത്തിയ സിദ്ധാര്‍ത്ഥ സഹായിയെ പോലീസ് അയാളുടെ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ തിരിച്ചറിയുകയുണ്ടായി. ഹെഡ്ലിയുടെ മൊഴിയും ഇതുവരെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി തലക്കെട്ടുകള്‍ പിടിച്ചുപറ്റാനാവുന്ന നിരവധി കാര്യങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ ഭാഗികമായിപ്പോലും അത് സത്യമാവുന്നില്ല. 2009 മെട്രോ പൊളിറ്റണ്‍ മജിസ്ട്രേറ്റ് വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ പോലീസിനെ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അബദ്ധജഡിലമായിരുന്നു. “സ്ത്രീകളുടെ രീതി നോക്കുമ്പോള്‍ അവര്‍ ഒരിക്കലും യാത്രയില്‍ കോളേജ് ഐഡന്‍ന്റിറ്റി കാര്‍ഡ് കൊണ്ടുനടക്കാറില്ല,” “മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്ക് യാത്ര പോകുന്ന ഏതെങ്കിലുമൊരു സ്ത്രീ പഴ്സും തൂവാലയും കൊണ്ടുനടക്കാതിരിക്കുമോ?” കുറ്റക്കാരെന്ന് സംശയിക്കപ്പെടുന്നയാളെ “നിഷ്ക്കളങ്കരായി” പ്രഖ്യാപിക്കുമ്പോള്‍ വരുന്ന അബദ്ധങ്ങളാണിത്.
ഇസ്രത്തിന്റേയും ഷെയ്ഖിന്റെയും പരാതിപ്രകാരം ഗുജറാത്ത് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി. തുടക്കം മുതല്‍ തന്നെ ഈ സംഘത്തില്‍പ്പെടുന്ന കര്ണയില്സിംഗും മോഹന്‍ ഝായും തര്‍ക്കത്തിലായി. സംഘത്തെ നയിച്ചിരുന്ന സതീഷ് വര്‍മ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ഒരുതരത്തിലും കരുതാനാവില്ല എന്ന ഫോറന്‍സിക് വിദഗ്ദ്ധരുടെ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞു. സ്ഫോടകവസ്തു കള്ളക്കടത്ത് കേസും കസ്റ്റഡി മരണക്കേസുകളഉം ശരിയായി അന്വേഷിച്ചില്ലെന്ന് ആരോപണവിധേയനായ വ്യക്തിയാണ് സതീഷ് വര്‍മ. സ്വാഭാവികമായും അദ്ദേഹത്തിന്റെ അന്വേഷണം ഫോറന്‍സിക് വിദഗ്ദ്ധരോട് വ്യക്തിപരമായ വിരോധം വെച്ചുള്ളതാവാന് സാധ്യതയുണ്ട്.
എല്ലാ സത്യങ്ങളേയും പോലെ ഇസ്രത്ത് ജഹാന്റെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള സത്യവും ആരെയും സന്തോഷിപ്പിക്കാനിടയില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടേയും ഭീകരക്കെതിരായ നമ്മുടെ ഭാവി പോരാട്ടത്തിന്റേയും വിശ്വാസ്യതയെ അത് പ്രതികൂലമായി ബാധിക്കുന്നു. യഥാര്‍ത്ഥ കഥ പുറത്തുകൊണ്ടുവരാന്‍ ആരും ഒന്നും ഇതുവരെ ചെയ്തില്ല. ഇതിനൊരു മാറ്റം വരുത്താന്‍ സിബിഐയ്ക്കും താല്‍പ്പര്യമില്ല.
(ദീര്‍ഘകാലം ഇംഗ്ലീഷ് ദിനപത്രമായ ‘ഹിന്ദു’വിന്റെ അസോസിയേറ്റ് എഡിറ്ററും ഇപ്പോള്‍ ലണ്ടനിലെ ‘ഡെയ്ലി ടെലിഗ്രാഫി’ന്റെ ഡിപ്ലോമാറ്റിക് എഡിറ്ററുമായ പ്രവീണ്‍ സ്വാമി പ്രമുഖ വെബ്സൈറ്റായ ‘ഫസ്റ്റ് പോസ്റ്റി’ല്‍ എഴുതിയത്.)
പ്രവീണ്‍ സ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: