ഒടുവില്‍ അത് സംഭവിച്ചു. സര്‍ക്കാരിന് പൂര്‍ണ പിന്തുണനല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതെന്താണിപ്പോള്‍ അങ്ങിനെ? കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍, കോണ്ഗ്രസുകാരന് മുഖ്യമന്ത്രി. സര്‍ക്കാരിന് പിന്തുണയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റിന് പറയേണ്ടിവരുന്നു. അത് വാര്‍ത്തയുമാകുന്നു. ഇതില്പരം തമാശയുണ്ടോ? ഭരണം ഒരു തമാശയാണോ? കേരളജനതയുടെ മുന്നില്‍ ഭരണക്കാര്‍ കോമാളികളിക്കുകയാണോ? ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്ന് ആദ്യമൊക്കെ മൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് ഇപ്പോഴെന്തുകൊണ്ട് ഉപ്പുതിന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. സംഗതി വ്യക്തം. ഒന്നുകില്‍ പട്ടുസാരി അല്ലെങ്കില്‍ കുറിയേടത്ത് താത്രിയുടെ കയ്യിലേതുപോലുള്ള പൊന്മോതിരം. സരിത അത് കാട്ടി ഭീഷണിപ്പെടുത്തികാണുമോ? അതും വ്യക്തമാകാന്‍ അധികം കാത്തിരിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.
സരിതയോ, അവളാര്? അവളേത് എന്നൊക്കെ കൈമലര്‍ത്തിയവര്‍ ‘ഓ അവള്’ ഇങ്ങോട്ട് വിളിച്ചു. അങ്ങോട്ട് വിളിച്ചിട്ടേയില്ല എന്നാണയിട്ടവര്‍ തന്നെ “വിളിച്ചു, പക്ഷേ കുറച്ചുനേരമേ സംസാരിച്ചുള്ളൂ”. ആഭ്യന്തരമന്ത്രിക്കുപോലും അങ്ങിനെ ഉരുളേണ്ടിവന്നു. എന്താണ് സരിതയുടെ, ശാലുമേനോന്റെ ആകര്ഷകത്ത്വം? വി.എസ്. അച്ച്യുതാനന്ദന് പറഞ്ഞതുപോലുള്ള എന്തോ ഒന്ന് ഇവരുടെ പക്കലുണ്ടോ!. മറ്റാര്‍ക്കുമില്ലാത്തത്. മന്ത്രിമാരെയും നേതാക്കളെയും ആകര്‍ഷിക്കാന്‍. ഒരു കേന്ദ്രമന്ത്രിയുടെ മൊബെയില്‍ സന്ദേശത്തില്‍ പറയുന്നത്രെ. ‘സരിതേ നിന്റെ പലഭാഗങ്ങളും മൃദുവാണ്’. ഫോണില്‍ സംസാരിച്ചാല്‍ സംസാരം മൃദുവാണെന്ന് മനസ്സിലാക്കാം. മൃദുത്ത്വം പലഭാഗത്തുമുണ്ടെന്ന് മനസ്സിലാകുമോ? അപ്പോള്‍ വ്യക്തമല്ലേ. സംസാരം മാത്രമല്ല ബന്ധങ്ങളുണ്ടായി. ബന്ധപ്പെടലുണ്ടായി. അത് വിദേശത്തു വച്ചാണോ, കുമരകത്തുവച്ചാണോ അതല്ല തേക്കടിയിലേയും കുട്ടനാടിലേയും നിശാബോട്ട് സവാരിക്കിടയിലാണോ? കൂടുതലാന്വേഷിച്ചാല് കാര്യങ്ങള്‍ വ്യക്തമാകും.
ആഭ്യന്തരമന്ത്രിയുടെ വഴിവിട്ട നീക്കങ്ങള്‍ കണ്ടെത്താന്‍ ഡിവൈഎസ്പിയോ ഐജിയോ അന്വേഷിച്ചാല്‍ തെളിയുമോ? മുഖ്യമന്ത്രിയെ കുറിച്ച് ഡിജിപിയോ ഐജിയോ അന്വേഷിച്ചാല്‍ സംഗതികളുടെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍ സാധിക്കുമോ?. ഇവരുടെ മുന്നില്‍ സല്യൂട്ടടിക്കേണ്ട ഉദ്യോഗസ്ഥരല്ലെ ഇവരൊക്കെ. മന്ത്രിമാര്‍ ഒന്നും രണ്ടുമല്ല. കൂട്ടത്തോടെ ഫോണ്‍ വിളിയില്‍ ക്യൂ. എംഎല്‍എമാര്‍, ഭരണകക്ഷി നേതാക്കള്‍. എന്തിന് ഏറ്റവും ഒടുവില്‍ കെപിസിസി പ്രസിഡന്റിന്റെ ഫോണിലും വിളി. ഫോണ്‍ വിളിയില്‍ സംശയാസ്പദമായി പലതുമില്ലെങ്കില് എന്തിന് പാതി രാത്രിയില്‍ വിളി? രമേശ് ചെന്നിത്തലയുടെ ‘കേരളയാത്ര’ യില്‍നിന്നും ‘വികസനത്തിനൊരു നയരേഖ’ എന്നപേരില്‍ ഒരു പുസ്തകം ഉരുത്തിരിഞ്ഞിട്ടുണ്ട്. അതില്‍ 44-ാം പേജില്‍ കൊടുത്ത അദ്ധ്യായം വൈദ്യുതിയാണ്. അതില്‍ സവിസ്തരം ചേര്‍ത്തിരിക്കുന്നത് സോളാര്‍ എനര്‍ജിയാണ്. “സരിതോര്‍ജത്തിന്റെ സ്വാധീനം ഇതിലുണ്ടോ? ആരും സംശയിച്ചേക്കാം. താത്രിയെപോലെ തുറന്നുപറയാന്‍ അനുമതിലഭിച്ചാല്‍, അവസരം കിട്ടിയാല്‍ സരിതക്കും ചിലത് ചെയ്യാനാകും. ഒരുവാക്ക്, ഒറ്റവാക്ക് മതി എല്ലാം തകരാന്‍. ഉമ്മന്‍ചാണ്ടി മനസ്സുവച്ചാല്‍ രമേശിന്റെ കട്ടയും പടവും മടങ്ങും. പിന്നെങ്ങനെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്കാതിരിക്കാനാകും!
പെണ്ണും പണവുമാണിവിടെ വില്ലന്‍. പണ്ടേക്കു പണ്ടേ കേള്‍ക്കുന്നതാണ് “കനകംമൂലം കാമിനിമൂലം കലഹം പലതരമുലകില്‍ സുലഭം”. അതുതന്നെ സംഗതികളും. വെറും കാമമല്ല. കനകവും ഇപ്പോഴത്തെ കലഹത്തിന് പിന്നിലുണ്ട്. കൂട്ടായ്മ കവര്‍ച്ചക്കാര്‍ കൂട്ടം തെറ്റുമ്പോഴാണ് കവര്ച്ചകാര്യങ്ങള് പുറത്ത് വിളിച്ചുപറയുന്നത്. ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി. വെറുമൊരു ഉദ്യോഗസ്ഥന് അഞ്ചുലക്ഷംരൂപയും ആഡംബരകാറും സ്വര്‍ണാഭരണങ്ങളും ലഭിച്ചെങ്കില്‍ മന്ത്രിമാരുടെ വിഹിതം അതില്‍ ഒതുങ്ങുമെന്ന് കരുതാനാവില്ല. കീചകവേഷം കെട്ടിയ രാഷ്ട്രീയക്കാരുമായി സരിതയും മറ്റും പലവട്ടം ‘കൂടിയാട്ടം’ നടത്തിയെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല. കലയും കാമവുമായി വേര്പിരിയാത്തബന്ധംപോലെ രാഷ്ട്രീയവും കാമവും അരക്കിട്ടുറപ്പിച്ച ബന്ധത്തിന്റേ ചുരുളാണഴിയുന്നത്. പണ്ട് താത്രി ചൂണ്ടിക്കാട്ടിയവര്‍ക്ക് ഭ്രഷ്ട് കല്പ്പിച്ചിരുന്നു. ഇന്നോ?
എം.ഗോവിന്ദന്റെ ‘കലയും കലാപവും’ എന്ന ഉപന്യാസത്തില്‍ പറയുന്നു “കുറിയേടത്ത് താത്രിയുടെ ‘കുത്സിത വൃത്തി’ നിമിത്തം അറുപത്തിനാലുപേര്ക്കാണ് ഭ്രഷ്ട് കല്പ്പിക്കപ്പെട്ടത്. അറുപത്തഞ്ചാമതൊരാള് കൂടിയുണ്ടത്രേ. ആ പേര് പറയാതെ അദ്ദേഹം നല്കിയ പൊന്മോതിരം സ്മാര്ത്തന്മാര്ക്കുകാണിച്ച് ഈ പേരും പറയണമോ?” എന്ന് താത്രി ആരാഞ്ഞപ്പോള്‍ അപ്പാടെ അന്ധാളിച്ച് സ്മാര്ത്തന്മാര് “മതി മതി” എന്നുരിയാടി വിചാരത്തിന് വിരാമമിട്ടു എന്നാണ് പറയുന്നത്. താത്രിയുടെ “അപഥസഞ്ചാര”ത്തിന് അഭിജ്ഞാന ശാകുന്തളവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ ഉതകിയ സ്വര്‍ണമോതിരം ആരുടേതായിരുന്നു? പേരും പെരുമയുമുള്ളൊരു തമ്പുരാന്റേതാണെന്ന് ഒരുപക്ഷം. സ്മാര്ത്തപ്രമാണിയുടെതാവാമെന്ന് മറ്റൊരുപക്ഷം. സ്മാര്‍ത്തന്മാരില്‍ പലരും അത്ര ശുദ്ധന്മാരും ആയിരുന്നില്ല. താത്രീവിചാരണക്കേസില് ജഡ്ജിമാരാകമാനം പ്രതികളായിത്തീര്‍ന്ന പ്രതീതിയാണ് ഒടുവില്‍ ഉണ്ടായത്. നീതിപീഠം കുറ്റവാളികളുടെ കൂട്ടായി കലാശിച്ചു. ഇവിടെയും അതുതന്നെ തട്ടിപ്പുകാരെ പിടിക്കേണ്ടവരും തട്ടിപ്പുകാരുടെ പിടിയില്‍!
സാധാരണ രീതിയില്‍ വെട്ടവും വെയിലും ഏല്ക്കാതെ ഇരിപ്പുമുറിയില്‍ വച്ച ചട്ടിയില്‍ പൊടിച്ചുവളര്‍ന്ന പൂച്ചച്ചെടിപോലെ ജീവിച്ചുപോന്ന ഒരു കുറ്റിക്കാവ്. വേളിക്കുശേഷം ഇത്തരം മിടുക്കും സൂത്രവിദ്യകളും സംഭരിച്ചതെങ്ങനെ? ഒരുപാട് പുരുഷന്മാരുമായി അവര്‍ ഇടപഴകിയതായി അറിയപ്പെടുന്നു. പല നിലയിലും വിലയിലുമുള്ളവര്‍. ആനുഷംഗികമായി സംഭവിച്ചതാണെന്ന് കരുതാന്‍ പ്രയാസം. ഒരു താത്രി പദ്ധതിയും താത്രിസംഘവും ഉണ്ടായിരുന്നുവോ? പല സമുദായത്തിലും പെട്ട താത്രിമാരുടെ നായികയായിരുന്നുവോ സാക്ഷാല്‍ താത്രി? ചിലപ്പോള്‍ വേഷം മാറി അവര്‍ രാത്രി സഞ്ചാരിണികളായത്രെ. സൗകര്യവും സാഹചര്യമൊത്തെ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും അങ്ങോട്ട് കയറിച്ചെന്ന് പുരുഷന്മാരെ പിടിച്ചെടുക്കാന്‍ പോലും മുതിര്‍ന്നതെന്ന് കിംവദന്തി! ഒരന്തര്‍ജ്ജനവും കുറച്ചു തോഴിമാരുംകൂടി സഞ്ചരിക്കുമ്പോള്‍ ന്യായമായും ഒരാള്‍ക്ക് സംശയലേശമുണ്ടാകാന് വയ്യ. വേളി കഴിഞ്ഞ അന്തര്‍ജ്ജനങ്ങള്‍ മനകളില്‍ മറഞ്ഞടഞ്ഞിരിക്കാറില്ല. അവര്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാന്‍ പല ഒഴികഴിവുകളും ഉണ്ട്. അത്ര അടുത്തല്ലാത്ത അമ്പലങ്ങളിലേക്ക് തൊഴാന്‍ പോകുക, ബന്ധുത്വമില്ലാത്ത ഇല്ലങ്ങളില്പ്പോലും ചെന്ന് ദിവസങ്ങളോളം തങ്ങുക ഇതൊക്കെ ഒരന്തര്‍ജ്ജനത്തിന്റെ അവകാശങ്ങളില്‍പ്പെടുന്നു. മറക്കുടയും ദാസിയും വേണമെന്നേയുള്ളൂ. താത്രിയുടെ കൂടെ ദാസിമാരെന്ന വ്യാജേന തോഴിമാരും സഞ്ചരിച്ചിരിക്കും. നാട്ടിലങ്ങുമിങ്ങും അനവധി നാളുകളോളം നീണ്ടുനിന്ന പദയാത്രകള്‍ ഇവര്‍ക്ക് പ്രയാസമായിരുന്നില്ല. അന്തിയുറങ്ങാന്‍ നേരത്തൊരില്ലത്ത് എത്തിപ്പെടണമെന്നേയുള്ളൂ. അത് ഇല്ലാത്തൊരു ഇല്ലത്തുമാകാം. അതിനിടയില്‍ അല്പ്പസ്വല്പം മുന്‍കരുതലോടെ ഏത് പന്തിയിലും ചെന്നുചാടാം. ആരാണെന്ന് അറിയിക്കാന്‍ വയ്യാത്തിടത്ത് മറ്റാരെങ്കിലുമാണെന്ന് പറയാം. താനൊരു വാരസ്യാരാണെന്ന് ചിലയിടങ്ങളില്‍ താത്രി പറഞ്ഞിരുന്നുവത്രേ….”
ആദ്യഭാര്യയെ കൊന്ന ബിജുവിനോടൊപ്പം ചേര്‍ന്ന് സരിത പല സ്ഥലത്തും കറങ്ങി – പല പേരിലും. പല പദവിപറഞ്ഞു. ആളും തരവും നോക്കി അഴിഞ്ഞാടിയപ്പോള്‍ ചിലര്‍ക്ക് അനുഭവപ്പെട്ടത് മൃദുത്വമാണ്. പലരും അനുഭവപാഠം വെളിവാക്കിയിട്ടില്ല. ഏതായാലും കേരള രാഷ്ട്രീയ കെട്ടുനാറി. ഗംഗോത്രിയില്‍ കുളിച്ചാലും ഇതിന്റെ ദുര്‍ഗന്ധം മാറുമെന്ന് തോന്നുന്നില്ല.
കെ. കുഞ്ഞിക്കണ്ണന്
email: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: