ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങളുമായി ആദ്യം എത്തിയത് രാഷ്ട്രീയ സ്വയംസേവക സംഘ പ്രവര്‍ത്തകരായിരുന്നു. ദുരന്ത മേഖലയില്‍ അവസാനത്തെ ആളിനും സഹായം നല്‍കാനും സേവനം നല്‍കാനും പ്രതിജ്ഞയെടുത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയും അതുതന്നെ. ക്യാമറകളും കാഴ്ചക്കാരുമില്ലെങ്കില് കര്‍മ്മരംഗത്ത് ആളെ കിട്ടാത്ത ഈ കാലത്തും നിസ്വാര്‍ത്ഥ സേവനം നടത്താന്‍ അര്‍ദ്ധ സൈനിക വിഭാഗം പോലെ ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. അവര്‍ ആവശ്യക്കാര്‍ക്ക് ആതുരശുശ്രൂഷ ചെയ്യുന്നു, അശരണര്‍ക്ക് ആലംബമാകുന്നു, അനാഥര്‍ക്ക് സംരക്ഷകരാകുന്നു, വിശക്കുന്നവര്‍ക്ക് അന്നം വിളമ്പുന്നു.
ദുരിത ഭൂമിയില്‍ നിന്നു പ്രാണനും കൊണ്ട് രക്ഷപ്പെട്ടു വിവിധ നാടുകളില്‍ എത്തിയ പല തീര്‍ത്ഥാടകരും അവരവരുടെ ചുറ്റുവട്ടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നന്ദി പറയുന്നു. ഉത്തരാഖണ്ഡില്‍ അവര്‍ കണ്ട സ്വയംസേവകരുടെ സമര്‍പ്പണവും ആത്മാര്‍ത്ഥതയും അവരെ സ്വന്തം നാട്ടിലെ സംഘടനാ പ്രവര്‍ത്തകരോട് അഭിമാനത്തോടെ പറയുന്നു.
രക്ഷാ പ്രവര്‍ത്തനം സൈന്യവും മതിയാക്കിയെങ്കിലും രക്ഷപ്പെടാനാരെങ്കിലുമുണ്ടോ എന്നന്വേഷിക്കാന്‍ ആര്‍എസ്എസ് പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അതു കൂടാതെ രക്ഷകഴിഞ്ഞുള്ള പുനരുത്ഥാന രപവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നൂറുകണക്കിനു പ്രവര്‍ത്തകരാണ് ആ നാട്ടിലും പുറത്തും നിന്നുമായി വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും സഹായമെത്തിക്കാന്‍ പാകത്തില്‍ ഇത്തരത്തില്‍ 15 സജീവ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഋഷീകേശ്, ഛംബ, ധന്ശാലി, ജോഷിമഠ്, കര്‍ണപ്രയാഗ്, ചമോലി, ശ്രീനഗര്‍, നെട്വാര്, ഹരിദ്വാര്‍, ഡെറാഡൂണ്‍, പൊഖാരി, ധാത്യൂദ്, ഉത്തരകാശി, ഗുപ്തകാശി, മനാരി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
ക്യാമ്പുകള്‍ക്ക് വിവിധ സ്വഭാവമാണ്. ഭക്ഷണ വിതരണം, മരുന്നു ലഭ്യമാക്കല്‍, രക്ഷാ സഹായം, ഗതാഗത സൗകര്യമൊരുക്കല്‍, തീര്‍ത്ഥാടകരുടെ ബന്ധുക്കള്‍ക്കും മറ്റുമുള്ള സഹായതാകേന്ദ്രങ്ങള് എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങള്‍.
5000 സന്നദ്ധ പ്രവര്‍ത്തകരാണ് ആര്‍എസ്എസ് ആഭിമുഖ്യത്തിലുള്ള ക്യാമ്പുകളിലും വിവിധ രക്ഷാപ്രവര്ത്തനങ്ങളിലുമായി ഏര്‍പ്പെട്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും കിലോമീറ്ററുകളോളം റോഡും വഴിയും തകര്‍ന്നു പോയിട്ടുണ്ട്. ഇവിടങ്ങളിലൂടെ ക്യാമ്പുകളിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ചുമന്നുകൊണ്ടു പോകേണ്ടതുണ്ട്. അവര്‍ എത്തിപ്പെടാന്‍ അസാധ്യമായ പ്രദേശങ്ങളിലേക്കു പോലും സാധനങ്ങള്‍ ചുമക്കുന്നത് സൈനിക വിഭാഗങ്ങളെ പോലും അമ്പരപ്പിക്കുന്നുണ്ട്.
ഛംബയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജുണ് 22 മുതല്‍ 10,000 പേര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തുവരുന്നു. ഇവിടം ചതുര്‍ധാം യാത്രയുടെ സംഗമ സ്ഥാനം കൂടിയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ കുടുങ്ങിയിരിക്കുന്നതും ഇവിടെയാണ്.
ഉത്തരകാശിയിലും ചിന്യാലി സൗധിലും നിന്ന് ഋഷീകേശിലേക്കു പോയവരില്‍ 8200 പേര്‍ക്ക് ജൂണ്‍ 21-നും 24നും ഇടയില്‍ യാത്ര സഹായം ചെയ്തുകൊടുക്കാന്‍ ആര്‍എസ്എസ് പ്രവര്ക്കര്ക്കു കഴിഞ്ഞു. ഏതാണ്ട് 200-ല്‍ അധികം ഗ്രാമങ്ങള്‍ പൂര്‍ണമായും കുത്തൊഴുക്കില്‍ പെട്ടു. ഇവിടങ്ങളിലെ ജനങ്ങള്‍ക്കു ചെയ്യാവുന്ന എല്ലാസഹായവും നല്കാന് ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി.
ജൂണ്‍ 16 മുതല്‍ കഴിഞ്ഞ ആഴ്ചവരെ 20 ട്രക്ക് ദുരിതാശ്വാസ സാമഗ്രികളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡെറാഡൂണില്‍ നിന്നു മാത്രം വിതരണം ചെയ്തത്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ വസ്തുക്കളും പല സ്ഥലങ്ങളില്‍നിന്ന് ക്യാമ്പുകളിലേക്ക് എത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
സൈനികരേയും ടിബറ്റ് ബോര്‍ഡര്‍ ഫോഴ്സ് അംഗങ്ങളേയും സഹായിക്കാന്‍ ഒപ്പം നിന്നതും ഈ സന്നദ്ധ പ്രവര്‍ത്തകരായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ എഴുതുന്നു.
ക്യാമ്പുകളിലും മറ്റു സേവന രംഗത്തും പ്രവര്‍ത്തിക്കാന്‍ ഭുവനേശ്വരി ആശ്രമത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായുണ്ട്. മാനേരി സേവാശ്രമം ക്യാമ്പില്‍ ഭഷണം പാകം ചെയ്യാനും മറ്റുമായി അവര്‍ പ്രവര്‍ത്തിക്കുന്നു.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രവും തണുപ്പാറ്റാന്‍ കമ്പിളിയും പുതപ്പുമടക്കം വസ്തുക്കള്‍ സേവാ പ്രവര്‍ത്തകര്‍ എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: