ന്യുദല്‍ഹി: ഉത്തരാഖണ്ഡില്‍ അകപ്പെട്ടവരുടെ പണം കവരുക, സ്ത്രീകളോട് മോശമായി പെരുമാറുക തുടങ്ങിയ സംഭവങ്ങള്‍ ഇതിനോടകം തന്നെ നാം കേട്ടുകഴിഞ്ഞു. ഇന്ത്യന്‍ വ്യാമസേനയുടെ വ്യാജ വെബ്സൈറ്റ്, ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയവ വഴി ദുരിതബാധിതരെ സഹായിക്കണമെന്ന വ്യാജപ്രചാരണം നടത്തുന്നതായി ഇന്ത്യന്‍ വായുസേന ദല്‍ഹി പോലീസില്‍ പരാതിപ്പെട്ടു.
ഇന്ത്യന്വായുസേനയുടെ ലോഗോ ഉള്‍പ്പെടെ സൈറ്റില്‍ നല്‍കുകയും ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി സേനാ അധികൃതര്‍ പരാതിപ്പെട്ടു. വായുസേനയുടെ വിങ് കമാന്ററായ തേജ്വീര് സിംഗ് ദല്‍ഹി പൊലീസിനു നല്കിയ പരാതിയില്‍ വെബ്സൈറ്റില്‍ നിന്നും ശേഖരിച്ച രണ്ട് അക്കൗണ്ട് നമ്പറുകളും കൈമാറി. അദിത്യ എന്ന് ആദ്യം തുടങ്ങുന്ന പേരിലാണ് രണ്ട് അകൗണ്ട് നമ്പറുകളും ഉള്ളത്. രണ്ടും ഒരാളുടെ ബാങ്ക് അക്കൗണ്ടുകളായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്വായുസേന ഒരു വിധത്തിലുള്ള ധനസഹായവും സ്വീകരിക്കുന്നില്ലായെന്നും ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ദല്‍ഹി പൊലീസും സേനയും അറിയിച്ചു. സൈന്യത്തിന്റെ ലോഗോകളും മറ്റു തിരിച്ചറിയല്‍ രേഖകളും നിയമപ്രകാരമല്ലാതെ ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ നിയമ ലംഘനമാണെന്നും അതാത് സര്‍ക്കാര്‍ വിഭാഗത്തിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഇന്ത്യന്‍ വായുസേന അറിയിച്ചു. കഴിഞ്ഞ ദിവസം വ്യാജവെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്തതായി ദല്‍ഹി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: