ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗത്തിനും പ്രയോജനകരമായ ഭക്ഷ്യസുരക്ഷാ പദ്ധതി ഓര്ഡിനന്സായിറക്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഒരു വ്യക്തിക്ക് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. മൂന്നു രൂപയ്ക്ക് അരി, രണ്ടു രൂപയ്ക്ക് ഗോതമ്പ്, ഒരു രൂപയ്ക്ക് മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് നല്‍കുന്നത്. ഓര്‍ഡിനന്‍സ് ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെയ്ക്കും.
ഓര്‍ഡിനന്‍സ് നിയമം ആകുന്നതോടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം അവകാശമായി മാറും. ഗ്രാമീണജനതയുടെ 75 ശതമാനത്തിനും നഗരജനവിഭാഗത്തിന്റെ 50 ശതമാനത്തിനും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബത്തിലെ അമ്മയുടെ പേരിലായിരിക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കും. ഗര്‍ഭകാല സഹായമായി 6000 രൂപ നല്‍കും. ആറു മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കും.അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ നല്കാന് സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് ഇവര്‍ക്ക് നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ട്.
പദ്ധതി ആറുമാസത്തിനകം രാജ്യവ്യാപകമായി നടപ്പാക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ആഗസ്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക സമര്‍പ്പിച്ചതിനു ശേഷം പദ്ധതി നടപ്പാക്കിത്തുടങ്ങാനാണ് തീരുമാനം.
വര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപ അധികച്ചെലവു വരുന്ന പദ്ധതി ഛത്തീസ്ഗഡിലെ രമണ്‍സിംഗ് സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ 2.43 കോടി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന അന്തോ്യാദയ അന്ന യോജനപദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നിലവില്‍ മാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമേയാണ് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതോടെ തങ്ങളുടെ പൗരന്മാരില് വലിയൊരു വിഭാഗത്തിനും ഭക്ഷ്യധാന്യങ്ങള്‍ നല്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.
അതിനിടെ മണ്‍സൂണ്‍ സെഷന് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സഭയില്‍ ചര്‍ച്ച ചെയ്യാതെ ബില്ല് ഓര്‍ഡിനന്‍സായി പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. ഓര്‍ഡിനന്‍സായി പുറത്തിറങ്ങുന്ന ബില്ലുകള്‍ ആറു മാസത്തിനകം ലോക്സഭയിലും രാജ്യസഭയിലും പാസാക്കണമെന്നാണ് നിയമം. ഇല്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സ്ഥിതി സംജാതമാകും.
ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിന്‍സായി പുറത്തിറക്കാന്‍ കഴിഞ്ഞ മാസം നടന്ന ശ്രമം കേന്ദ്രമന്ത്രിസഭയിലെ ഭിന്നത മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഇത്രയേറെ പ്രാധാന്യമുള്ള ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരരുതെന്നും പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ നടപ്പാക്കണമെന്നുമായിരുന്നു ഒരു വിഭാഗം കേന്ദ്രമന്ത്രിമാരുടെ നിലപാട്. ഭക്ഷ്യസുരക്ഷാ ബില്ല് ഓര്‍ഡിനന്‍സായി കൊണ്ടുവന്നാല്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ തോല്‍വി സംഭവിക്കുമെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും. ഇതാണ് ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുന്നതിനേപ്പറ്റി ചിന്തിച്ചിരുന്നെങ്കിലും ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിന് ബില്ല് വിജയിച്ചെടുക്കാന് സാധിക്കില്ലെന്ന് ഉറപ്പായിരുന്നു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാവാതെ ഓര്‍ഡിനന്‍സുമായി മുന്നോട്ടു പോകുന്നതിനെ എതിര്‍ക്കാനാണ് ബിജെപി തീരുമാനം. ബില്ലില്‍ യാതൊരു മാറ്റവും വരുത്താതെ അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശരിയല്ല. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കിയത്. തുടര്‍ന്ന് ബിജെപി ഭരിക്കുന്ന കര്‍ണ്ണാടക,മധ്യപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതി ആവിഷ്ക്കരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ ബില്‍ പോലെയുള്ള പ്രധാനബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തണമെന്നാണ് ബിജെപിയുടെ അഭിപ്രായം.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: