ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മയ്ക്ക് ബുദ്ധിഭ്രമമാണെന്ന് സമാജ്വാദി പാര്‍ട്ടി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനെ കഴിഞ്ഞ ദിവസം അധിക്ഷേപിച്ചതിന് തിരിച്ചടിയായാണ് മറ്റൊരു വിവാദത്തിന് എസ് പി തിരികൊളുത്തിയിരിക്കുന്നത്. മുലായം പ്രധാനമന്ത്രി പദത്തിന് അനുയോജ്യനല്ലെന്നാണ് കഴിഞ്ഞ ദിവസം ബേനി പ്രസാദ് അഭിപ്രായപ്പെട്ടത്.
ബേനി പ്രസാദിന് ബുദ്ധിഭ്രമമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെ പെരുമാറണം എന്ന് അറിയില്ലെന്നുമാണ് എസ് പി നേതാവ് കമല്‍ ഫറൂഖി തിരിച്ചടിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച ഒരാള്‍ക്ക് എങ്ങനെ പെരുമാറണമെന്നും ഏത് ഭാഷ ഉപയോഗിക്കണമെന്നും അറിയില്ല. കോണ്‍ഗ്രസ് നേതൃത്വം ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നുമാണ് ഫറൂഖി പറഞ്ഞത്.
സമാജ്വാദി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ അതിന് നിര്‍ബന്ധിതരാകുമെന്നും ഫറൂഖി പറഞ്ഞു.
ആദ്യം സമാജ്വാദി പാര്‍ട്ടി സഹയാത്രികനായിരുന്ന ബേനി പ്രസാദ് വര്‍മ അമര്‍ സിംഗിന്റെ വരവോടെയാണ് 2007 ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തുടര്‍ന്ന് എസ് പിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വര്‍മ ഉന്നയിച്ചിട്ടുള്ളത്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം പ്രധാനമന്ത്രി പദം സ്വപ്നം കണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരു തൂപ്പുകാരന്റെ ജോലി കിട്ടുന്നതിനാണ് പരിശ്രമിക്കേണ്ടതെന്നുമായിരുന്നു ബേനി പ്രസാദ് പരിഹാസ രൂപത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍ ബേനി പ്രസാദിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും കടുത്ത എതിര്‍പ്പാണുള്ളത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മീം അഫിസല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: