മുംബൈ: വാടക ഗര്‍ഭപാത്രത്തിലൂടെ ബോളിവുഡ് നടന് ഷാരൂഖ് ഖാന് പിറന്ന ആണ്‍കുഞ്ഞിന്റെ ജനന വിവരങ്ങള്‍ ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ സ്ഥാനത്ത് ഷാരൂഖിന്റെയും ഭാര്യ ഗൗരിയുടെയും പേരു രേഖപ്പെടുത്തിയിട്ടുണ്ട്.
34 ആഴ്ച്ചകള്‍ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞിന് ജനന സമയത്ത് 1.5 കിലോഗ്രാം ഭാരമുണ്ടായിരുന്നെന്നും ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഷാരൂഖ് ഖാന് വിവാദത്തില്‍പ്പെട്ടിരുന്നു. ഷാരൂഖിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
മെയ് 27ന് അന്ധേരിയിലെ മസ്രാണി വനിതാ ആശുപത്രിയിലാണ് ഷാരൂഖിന് മൂന്നാമത്തെ കുഞ്ഞു പിറന്നത്. പിന്നീട് കുട്ടിയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്കു മാറ്റി. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കുഞ്ഞിപ്പോള്‍ ഷാരൂഖിന്റെ വസതിയിലുണ്ടെന്നാണ് നിഗമനം.
അതേസമയം, ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയതാരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഗൗരിയുടെ നാത്തൂനായ നമിത ചിബ്ബറാണെന്നു ‘വാടക അമ്മ’യെന്നു അഭ്യൂഹങ്ങളുണ്ട്. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കിയയാള്‍ ഇതിനകം ലണ്ടനിലേക്ക് പോയതായും ഷാരൂഖിന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: