ന്യൂദല്‍ഹി: അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ മണ്ണെടുപ്പിനും ഇഷ്ടികക്കളങ്ങള്‍ നിര്‍മ്മിക്കുന്നതിനും പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്കി. 2012ലെ ചട്ടം ഭേദഗതി ചെയ്താണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മണ്ണെടുക്കുന്നത് ഉള്‍പ്പടെയുള്ള ചെറുകിട ഖനനത്തിന് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006ലെ ചട്ടം കൂടുതല്‍ കര്‍ക്കശമാക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെറുകിട ഖനനങ്ങള്‍ക്ക് പോലും പരിസ്ഥിതി അനുമതി വേണമെന്ന വ്യവസ്ഥ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കരിന്റെ തീരുമനം കാരണം ആയിരക്കണക്കിന് ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടുകയാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നുമായിരുന്നു ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ആവശ്യം. വിഷയം പഠിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിനും ഇഷ്ടികക്കളങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഇളവ് നല്കാന് തീരുമാനിച്ചത്.
അഞ്ച് ഹെക്ടര്‍ വരെയുള്ള ചെറുകിട ഖനന പ്രദേശം ബി ടു വിഭാഗത്തിലാണ് വരുന്നത്. നിര്‍മാണ ആവശ്യങ്ങള്‍ക്കായി മണ്ണെടുക്കുന്നത് വലിയ പാരിസ്ഥിതിക ആഘാതമായി കണക്കാക്കാനാവില്ലെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. പരിസ്ഥിതി സംഘടനകളുടെ വാദം അംഗീകരിച്ച് ചെറുകിട ഖനനം പോലും വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ 2012ലെ ഉത്തരവ്. അതിന്റെ ലംഘനമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: